ഏവിയന്‍ ഫ്ളൂ (Avian Flu)) അഥവാ ബേര്‍ഡ് ഫ്ളൂ (Bird Flu) എന്ന പോരില്‍ അറിയപ്പെടുന്നു. പക്ഷികളെ ബാധിക്കുകയും അതുവഴി മനുഷ്യരിലേക്ക് പകരുന്നതുമായ വൈറസ് രോഗമാണിത്. എല്ലാത്തരം പക്ഷികളെ ബാധിക്കുമെങ്കിലും താറാവ്, കോഴി, കാട, വാത്ത തുടങ്ങിയ പക്ഷികളെയാണ് പ്രധാനമായും ബാധിക്കുന്നത്.
രോഗാണു
ഇന്‍ഫ്ളുവന്‍സാ എ വൈറസ് സബ് ടൈപ്പ് എച്ച്5 എന്‍1 ആണ് രോഗാണു. ദേശാടന പക്ഷികള്‍ വഴി മറ്റു രാജ്യങ്ങളില്‍ നിന്നുപോലും രോഗാണുബാധ നാട്ടിലെ പക്ഷികളെ ബാധിക്കാറുണ്ട്. രോഗം ബാധിച്ച പക്ഷിയുടെ ശരീര സ്രവങ്ങള്‍, രക്തം, വിസര്‍ജ്യങ്ങള്‍ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. എച്ച്5 എന്‍1 വൈറസിന് പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ ഒരുമാസം വരെ നിലനില്ക്കാന് കഴിയും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഓരാഴ്ച വരെ നില്ക്കും.
രോഗലക്ഷണങ്ങള്‍ പക്ഷികളില്‍
തൂവല്‍ കൊഴിയുക, കട്ടികുറഞ്ഞ തോടോടുകൂടി മുട്ടയിടുക, മന്ദത, തീറ്റ എടുക്കാതിരിക്കുക, കണ്ണിലും നാസാരന്ദ്രങ്ങളില്‍ കൂടിയും രക്തസ്രാവം, നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ട് എന്നിവയാണ്. രോഗാണു ബാധയുളള പക്ഷികളില്‍ നിന്നും പുറത്തുവരുന്ന വൈറസുകള്‍ പക്ഷികളുമായി അടുത്ത് ഇടപഴകുന്ന ആളുകളിലേക്കും പകരുന്നു. താറാവു കര്‍ഷകര്‍, പക്ഷികളുടെ ഇറച്ചി കൈകാര്യം ചെയ്യുന്നവര്‍, കോഴിവളം കൈകാര്യം ചെയ്യുന്നവര്‍, പക്ഷി വളര്ത്തുകേന്ദ്രങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് രോഗം പടരാനുളള സാദ്ധ്യത കൂടുതലാണ്.
രോഗം ബാധിച്ച പക്ഷിയെ അടുത്തു കൈകാര്യം ചെയ്തവര്‍ക്കാണ് രോഗം പകരാനുളള സാദ്ധ്യത കൂടുതല്‍. വായു വഴി രോഗം പടരാനുളള സാദ്ധ്യത കുറവാണ്. രോഗബാധിതരായ താറാവുകള്‍ വിഹരിക്കുന്ന ചെറിയ വെള്ളക്കെട്ടുകളിലും, പാത്രങ്ങളിലും വൈറസ് നിലനില്‍ക്കുന്നതിനാല്‍ ഇവിടവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളിന്റെ ചെറിയ മുറിവുകളിലൂടെ രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്. വലിയപാടങ്ങളിലും, തോടുകളിലും രോഗാണു സാന്ദ്രത നിലനില്ക്കാത്തതിനാല് രോഗം പകരാനുളള സാദ്ധ്യത കുറവാണ്.
രോഗലക്ഷണങ്ങള്‍ മനുഷ്യരില്‍
ശക്തമായ പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, തലവേദന, കണ്ണുചൊറിച്ചില്‍ തുടങ്ങി സാധാരണ വൈറല്‍ പനിയ്ക്കോ, കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന പനിയ്ക്കോ സമാനമായ ലക്ഷണങ്ങള്‍ എച്ച്5 എന്‍1 രോഗത്തിലും കണ്ടുവരാം. അസുഖം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ശ്വാസം മുട്ടലിലേക്കും, ന്യുമോണിയ പോലുളള ഗുരുതരാവസ്ഥയിലേക്കും പോവുകയുളളൂ
രോഗം പകരാന്‍ അധിക സാദ്ധ്യതയുള്ളവര്‍
പക്ഷികളുടെ ഇറച്ചി, മുട്ട, പക്ഷി കാഷ്ടം (ജൈവ വളം) എന്നിവ കൈകാര്യം ചെയ്യുന്നവര്‍, പനി ബാധിച്ച മേഖലയില്‍ അടുത്തിടപഴകുന്നവര്‍ (പക്ഷികളെ കൊല്ലാന്‍ നിയോഗിച്ചവര്‍), രോഗബാധിതമായ പക്ഷി മാംസം പാകം ചെയ്യാതെ കഴിക്കാന്‍ സാദ്ധ്യതയുള്ള പൂച്ച മറ്റ് കാട്ടുമൃഗങ്ങള്‍ എന്നിവയ്ക്കും രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്.
മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യത നിലനില്‍ക്കുന്നുവെങ്കിലും കൃത്യമായ ആരോഗ്യ പ്രതിരോധ/ആരോഗ്യ ശീലവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ രോഗം പകരുന്നത് തടയാന്‍ കഴിയും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി നാളിതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആയതിനാല്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നശിപ്പിക്കലിലൂടെ രോഗത്തെ പൂര്‍ണ്ണമായും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും.
രോഗനിര്‍ണയം
രോഗലക്ഷണങ്ങള്‍ അനുസരിച്ചുളള ഒരു ചികിത്സാ ആവശ്യമാണ്. രോഗിയുടെ മൂക്കില്‍ നിന്നും, തൊണ്ടയില്‍ നിന്നും എടുക്കുന്ന സ്വബ് (Swab)) ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള ലബോറട്ടറികളില്‍ പരിശോധന നടത്തി (ഉദാ: ഹൈ സെക്ക്യൂരിറ്റി ലാബ്, ഭോപ്പാല്‍) വൈറസിനെ കണ്ടുപിടിക്കാം. രോഗാവസ്ഥയുടെ ആദ്യ ദിവസങ്ങളിലും, ആഴ്ചകള്‍ക്ക് ശേഷവും എടുക്കുന്ന രക്ത സാമ്പിളുകളുടെ പരിശോധനയും രോഗനിര്‍ണയത്തിന് സഹായകമാകും.
ചികിത്സ
ഓസില്‍ ടാമിവിര് (Oseltamivir)) എന്ന മരുന്ന് വിപണിയില്‍ ടാമി ഫ്ളൂ (TamiFlu) എന്ന പേരില്‍ ലഭിക്കുന്നു. ഓസില്‍ ടാമിവിര് തന്നെയാണ് രോഗപ്രതിരോധത്തിനും, ചികിത്സയ്ക്കും വ്യത്യസ്ത ഡോസുകളില്‍ ഉപയോഗിക്കുന്നത്. ഉപയോഗിക്കാവുന്ന മറ്റു മരുന്നുകള്‍ സനാമിവിര്‍ (Zanamivir), അമാന്റ്റഡിന്( Amantadine), റിമാന്റ്റാഡിന് (Rimantadine) എന്നിവയാണ്. വൈദ്യോപദേശമില്ലാതെ മുന്‍കൂറായുള്ള ഗുളികകളുടെ ദുരുപയോഗം വൈറസിന് പ്രതിരോധ ശേഷി ഉണ്ടാക്കുന്നതിന് ഇടയാക്കും. ഇത് പിന്നീടുള്ള ചികിത്സ സങ്കീര്‍ണ്ണമാക്കും.
പ്രതിരോധസംവിധാനം
യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) 2007 ഏപ്രിലില്‍ എച്ച5 എന്‍1 പ്രതിരോധ വാക്സിന് അംഗീകാരം നല്കി. വ്യാവസായിക അടിസ്ഥാനത്തില്‍ വാക്സിന്റെ നിര്‍മ്മാണം നടക്കുന്നില്ല. വൈറസുകളിലെ ജനിതക മാറ്റം വാക്സിനുകളുടെ കാര്യക്ഷമതയ്ക്ക് തടസമാകുന്നുണ്ട്. സാനോഫി പാസ്റ്ററാ Sanofi Pasteur Inc)ണ് വാക്സിന് നിര്‍മ്മിച്ചിട്ടുള്ളത്.
രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് തീയിടുകയോ, ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ ജലസ്രോതസുകളില്‍നിന്ന് അകന്ന് ആഴത്തില്‍ കുഴിച്ചുമൂടുകയോ ചെയ്യണം.
കൊക്ക്, കാക്ക മുതലായ മറ്റ് പറവകള്‍ക്ക് മനുഷ്യസഹവാസം കുറവായതിനാല്‍ അവയുടെ ഉന്മൂലനം അപ്രായോഗികമായതിനാലും അവയെ ഒഴിവാക്കാം.
വളര്‍ത്തുപക്ഷികളുടെ വിസര്‍ജ്യങ്ങള്‍ അണുവിമുക്തമാക്കി യതിന് ശേഷം കുഴിച്ചിടുക.
അണുബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ ആരോഗ്യമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കൈയ്യുറ, മുഖാവരണം, ശരീരം മുഴുവന്‍ മൂടുന്ന ആവരണം, ഷൂസുകള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. രോഗബാധിതരായ പക്ഷികളെ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശരീര സംരക്ഷണ സംവിധാനമില്ലാതെ വെറും കാഴ്ചകാരായി പോകാതിരിക്കുക.
അറവുശാല അവശിഷ്ടങ്ങള്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മ്മാര്‍ജനം ചെയ്യുക.
രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പക്ഷികളെയും, മുട്ടയും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയമം മൂലം കര്‍ശനമായി തടയുക.
പക്ഷികളുമായി സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ച് കുട്ടികള്‍ വളര്ത്തുപക്ഷികളുമായ് അടുത്തിടപഴകുന്നത് പൂര്‍ണമായും ഒഴിവാക്കുക.
സംശയാസ്പദമായി വളര്‍ത്തുന്ന പക്ഷികള്‍ക്ക് രോഗം കണ്ടാല്‍ വെറ്റിനറി/ ആരോഗ്യവകുപ്പ് അധികൃതരെ ഉടന്‍ വിവരമറിയിക്കുക
ഇറച്ചിയും, മുട്ടയും അധികം ഊഷ്മാവില്‍ പാചകംചെയ്ത് മാത്രം ഉപയോഗിക്കുക. അധിക ഊഷ്മാവില്‍ പാചകം ചെയ്യാത്ത മുട്ട, ബുള്‍സൈ, ഷവര്‍മ്മ എന്നിവ ഒഴിവാക്കുക.
രോഗബാധിതരായ പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം. കൂടാതെ നിശ്ചിതകാലയളവിലേക്ക് അവരുടെ ആരോഗ്യനിലവാരം ആരോഗ്യവകുപ്പ് വഴി നിരീക്ഷിക്കുകയും വേണം.
പക്ഷികള്‍ക്ക് രോഗബാധ ഉണ്ടായ പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ദിവസം മുതല്‍ രണ്ട് ആഴ്ചവരെ ശ്വാസകോശ രോഗലക്ഷണങ്ങളോടുകൂടിയ പനിയുള്ളവരെ പ്രത്യേകം ആരോഗ്യവകുപ്പ് വഴി നിരീക്ഷിക്കണം.
ഓര്‍ക്കുക
കൃത്യമായ വ്യക്തിശുചിത്വവും, ആരോഗ്യശീലവല്ക്കരണവും, പരിസര ശുചിത്വവും ഏതൊരു പകര്‍ച്ചവ്യാധിയേയും അകറ്റി നിര്‍ത്തും.
ആധിയും, ആകുലതയുമല്ലവേണ്ടത് സമൂഹത്തിന്റെ ആരോഗ്യം എന്റെകൂടി ഉത്തരവാദിത്വമാണെന്ന ഓരോപൗരന്റെയും അപബോധവും, ജാഗ്രതയുമാണ് വേണ്ടത്.
(കെജിഎംഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: