ബെംഗളൂരു: പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-16 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കോരുവില്നിന്ന് പുലര്‍ച്ചെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. നേരത്തെ മോശം കാലാവസ്ഥ മൂലം രണ്ടു തവണ മാറ്റി വച്ച വിക്ഷേപണമാണ് ഇന്നു രാവിലെ വിജയകരമായി നടത്തിയത്.
32 മിനിട്ടിനകം ഉപഗ്രഹം നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തി. തൊട്ടുപിന്നാലെ നിയന്ത്രണം ബെംഗളൂരുവിലെ ഐ എസ് ആര് ഒ ആസ്ഥാനം ഏറ്റെടുത്തു.ഭാരക്കൂടുതല്‍ മൂലമാണ് ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍നിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന് 3,200 കിലോഗ്രാം ഭാരമുള്ളതിനാല്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് ദൗത്യം നിര്‍വഹിക്കാനാവില്ല.
48 ട്രാന്‍സ്പോണ്ടറുകളാണ് ജി സാറ്റ് 16 ലുള്ളത്. ഐ എസ് ആര് ഒ വികസിപ്പിച്ച ഉപഗ്രഹം ഇത്രയധികം ട്രാന്‍സ്പോണ്ടറുകള്‍ വഹിക്കുന്നത് ആദ്യമായാണ്. നിലവില്‍ ഇന്ത്യയ്ക്ക് 180 ട്രാന്സ്പോണ്ടറുകളാണുള്ളത്.
പുതിയ ഉപഗ്രഹം വിക്ഷേപിച്ചതോടെ രാജ്യത്തിന്റെ ട്രാന്‍സ്പോണ്ടര്‍ ശേഷി 228 ആകും. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഇന്ത്യയ്ക്ക് സ്വന്തമായി പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നീ റോക്കറ്റുകള്‍ ഉണ്ടെങ്കിലും രണ്ട് ടണ്‍ ക്ലാസില്‍ പെടുന്ന ഉപഗ്രഹങ്ങള്‍ മാത്രമേ ഇവയുപയോഗിച്ച് വിക്ഷേപിക്കാനാകൂ. അതിനാലാണ് ജിസാറ്റ്-16 ന്റെ വിക്ഷേപണത്തിനായി ഇന്ത്യ വിദേശ സഹായം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: