കൊച്ചി: രാജ്യാന്തര ഹാഫ് മാരത്തണില്‍ കെനിയന്‍ ആധിപത്യം. പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബെര്‍ണാഡ് കിപ്യെഗോയും(1:02.38) വനിതാ വിഭാഗത്തില്‍ ഹേല കിപ്രോപ്പും(1:11.40 ) ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. റെക്കോര്‍ഡ് നേട്ടത്തോടെയാണ് കെനിയന്‍ താരങ്ങള്‍ ജേതാക്കളായത്. ഇരുവരും തിരുത്തിക്കുറിച്ചത് സ്വന്തം റെക്കോര്‍ഡുകളും.
പുരുഷന്മാരില് എത്യോപന്‍ താരം അഡുഗ്യാന്ഡകേല ബെക്കെലയും വനിതകളില്‍ കെനിയയുടെ കരോളിന് കിലേലും രണ്ടാമതെത്തി. ഇന്ത്യന്‍ പുരുഷ വിഭാഗത്തില്‍ ജി.ലക്ഷ്മണും (1:05:49) വനിതാ വിഭാഗത്തില്‍ മലയാളിയായ ഒ.പി. ജെയ്ഷയും (1:15:53)ജേതാക്കളായി.
ലളിതാ ബാബറിനെ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളിയാണു ജെയ്ഷ വിജയിയായത്. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ഒളിംപ്യന്‍ പ്രീജ ശ്രീധരന് മത്സരം പൂര്‍ത്തിയാക്കാനായില്ല. ടി. ഗോപിയാണു പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
കിപ്യേഗോയ്ക്കും കിപ്രോപ്പിനും 5500 യുഎസ് ഡോളര്‍ സമ്മാനത്തുകയായി നല്‍കും. പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതിന് ഇരുവര്‍ക്കും 1500 യുഎസ് ഡോളറിന്റെ പാരിതോഷികവും കൈമാറും. 18 രാജ്യാന്തര അത്ലറ്റുകളും 39 പ്രഫഷണല്‍ ഓട്ടക്കാരും കൂടാതെ ചലച്ചിത്ര നടന്മാരായ മണിക്കുട്ടന്, അര്ജുന് നന്ദകുമാര്‍, മിഥുന് മുരളി, വിജയ് ബാബു എന്നിവരും നേവി, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയെ പ്രതിനിധീകരിച്ച് 20,000 ഓളം പേരും മാരത്തണില്‍ പങ്കെടുത്തു.
എല്ലാ വിഭാഗക്കാര്‍ക്കുമായി ഏര്‍പ്പെടുത്തിയിരുന്ന 10 കിലോമീറ്റര്‍ ഓട്ടത്തില്‍ 3,000 ത്തോളം പേര് പങ്കെടുത്തു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ ഏഴു കിലോമീറ്റര്‍ ഫണ്‍ റണ്ണില്‍ 30ഓളം പേര് പങ്കെടുത്തു. മുതിര്‍ന്ന പൗരന്മാര്ക്കായി ഏര്‍പ്പെടുത്തിയ നാലു കിലോമീറ്റര്‍ ഓട്ടത്തില്‍ നൂറോളം പേരും പങ്കെടുത്തു.
രാവിലെ 6.15ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നാരംഭിച്ച മാരത്തണ്‍ ചലച്ചിത്രതാരം മോഹന്‍ലാലും മന്ത്രി കെ. ബാബുവും ചേര്‍ന്നു ഫഌഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ഐജി കെ.പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ എത്തി അവിടെ നിന്നും എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കിലായിരുന്നു മാരത്തണിന്റെ സമാപനം. വിജയികള്‍ക്കു മോഹന്‍ലാല്‍ ട്രോഫികള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: