ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം അനുവദിച്ച് പ്ലാനിംഗ് കമ്മീഷന്റെ ബദല്‍ സംവിധാനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കമിട്ടു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നുള്ള ‘ടീം ഇന്ത്യ’ ഇനി രാജ്യത്തിന്റെ വികസനം എങ്ങനെ വേണമെന്ന് തീരുമാനിക്കും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ 64 വര്‍ഷം പഴക്കമുള്ള പ്ലാനിംഗ് കമ്മീഷന് ഉടച്ചുവാര്‍ത്ത് പുതിയസംവിധാനം കൊണ്ടുവരുന്നതിന്റെ പ്രാഥമിക നടപടികളായി.
പ്രധാനമായും മൂന്നുതലങ്ങളിലുള്ള സംവിധാനത്തിലായിരിക്കും പ്ലാനിംഗ് കമ്മീഷന്റെ ബദല്‍ പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിസഭ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പുതിയ സംവിധാനം നിലവില്‍ വരും. സംസ്ഥാനങ്ങള്‍ക്കാണ് പുതിയ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചുമതലയുണ്ടാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘നീതി ആയോഗ്’ എന്നാവും ആസൂത്രണ കമ്മീഷന് പകരം വരുന്ന സംവിധാനത്തിന്റെ പേരെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കും.
മുകളില്‍നിന്നും താഴേക്കെന്ന രീതിക്കുപകരം താഴെനിന്നും മുകളിലേക്ക് എന്ന പുതിയ മാതൃകയിലാകും വികസനപദ്ധതികള്‍ നടപ്പാക്കുക. സംസ്ഥാനങ്ങള്‍ വികസിക്കാതെ രാജ്യത്തിന്റെ വികസനം സാധ്യമാകില്ലെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ വ്യക്തമാക്കാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങളില്ല. പുതിയ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കവിഷയങ്ങളിലും പരിഹാരം കൂടുതല്‍ സാധ്യമാകും. രാജ്യത്തെ കൂടുതല്‍ ശക്തമാക്കാനുതകുന്ന പുതിയരീതിയില്‍ സംസ്ഥാനങ്ങള്‍ സുദൃഢമാകുകയും എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യതയാര്ജ്ജിക്കുകയും ചെയ്യും, മോദി പറഞ്ഞു.
പ്ലാനിംഗ് കമ്മീഷന് ഭാവിയെപ്പറ്റി കാഴ്ച്ചപ്പാടില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് ഉണ്ടായിരുന്നത്.
നിലവിലെ ആഗോളസാഹചര്യങ്ങള്ക്കുതകുന്ന തരത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനായി പ്ലാനിംഗ് കമ്മീഷനില്‍ പരിഷ്കരണങ്ങള്‍ വേണമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞിട്ടുണ്ട്. 1992ല്‍ പ്ലാനിംഗ് കമ്മീഷനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. 2012ലും പാര്‍ലമെന്ററി സമിതി കമ്മീഷന്റെ അവശ്യകതയെപ്പറ്റി ഗൗരവകരമായ പുനര്‍വിചിന്തനം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഭാരതത്തില്‍ വലിയ സാമ്പത്തിക പ്രക്രിയകള്‍ നടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തായതിനാല്‍ അവയെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാവണം പുതിയ സംവിധാനം. സഹകരണത്തിലടിസ്ഥാനമാക്കിയുള്ള സംഘരാജ്യതത്വമാണ് രാജ്യപുരോഗതിക്കാവശ്യമെന്നും മുഖ്യമന്ത്രിമാരുടെ ഭാഗത്തുനിന്നും ലഭിച്ച അഭിപ്രായങ്ങള്‍ ഫലപ്രദമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
റേസ്കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി നടന്ന അനൗപചാരിക യോഗത്തില്‍ ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാര്‍ ഒഴികെയുള്ള സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരും പങ്കെടുത്തു. പ്ലാനിംഗ് കമ്മീഷന് പകരം വരേണ്ട സംവിധാനത്തെപ്പറ്റി എല്ലാ സംസ്ഥാനങ്ങളും അഭിപ്രായങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: