ആലപ്പുഴ: തീവണ്ടി യാത്രയ്ക്കിടെ ഇ-ടിക്കറ്റിന് തെളിവായി ഹാജരാക്കിയ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും സ്വീകരിക്കാതെ ഫൈന്‍ ഈടാക്കിയ സംഭവത്തില്‍ റയില്‍വേയുടെ വിജിലന്‍സ് വിഭാഗം അനേ്വഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവിട്ടു.
തട്ടാരമ്പലം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തോമസ് പി.മാത്യൂസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2012 ഒക്ടോബര്‍ 12നായിരുന്നു സംഭവം. കമ്മീഷന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തത് തോമസ് ഫിലിപ്. എം എന്ന പേരിലാണെന്നും എന്നാല്‍ യാത്രക്കാരന് ഹാജരാക്കിയ രേഖയില്‍ തോമസ് പി.മാത്യൂസ് എന്നാണ് ഉള്ളതെന്നും റെയില്‍വേ വാദിച്ചു.
പേരുകള്‍ തമ്മില്‍ വ്യത്യാസം വന്നതിനാലാണ് ടിക്കറ്റില്ലാ യാത്രയുടെ പേരില്‍ 566 രൂപ ഫൈനടിച്ചതെന്ന് റെയില്‍വെ വിശദീകരണത്തില്‍ പറഞ്ഞു. എന്നാല്‍ യുഎഇ എക്സ്ചേഞ്ച് മുഖാന്തിരമാണ് താന്‍ ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് തോമസ് പി. മാത്യൂസ് അറിയിച്ചു. തോമസ് പി. മാത്യൂസ് എന്നാല്‍ തോമസ് ഫിലിപ്പ് മാത്യൂസ് എന്നാണെന്ന് ഹര്ജിക്കാരന് വാദിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ പാസ്പോര്‍ട്ടിലേതു പോലെ തോമസ് ഫിലിപ്പ് മാത്യൂസ് എന്ന പേരിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ റയില്‍വേ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ 16 അക്ഷരങ്ങള്‍ മാത്രമേ ഉള്‍ക്കൊള്ളുകയുള്ളൂ. അതിനാലാണ് തോമസ് ഫിലിപ്പ് എം. എന്ന് മാത്രം പ്രിന്റ് ചെയ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. റെയില്‍വേയാണ് തന്റെ പേര് തോമസ് ഫിലിപ്പ്. എം എന്നാക്കിയതെന്ന് പരാതിക്കാരന് വാദിച്ചു.
യാത്രയ്ക്കിടെ ടിടിഇ ആവശ്യപ്പെട്ടത് ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡാണെന്ന് പരാതിക്കാരന് അറിയിച്ചു. താന്‍ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും നല്കിയപ്പോള് തന്നെ അപമാനിച്ചതായും പരാതിയില്‍ പറയുന്നു. പരാതിക്കാരന് അപമാനിക്കപ്പെട്ടതായി കരുതുന്നുവെന്ന് കമ്മീഷന് നിരീക്ഷിച്ചു. ടിക്കറ് ഉണ്ടായിരുന്നിട്ടും പരാതിക്കാരന് പിഴ കൊടുക്കേണ്ടിവന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് സീനിയര്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ക്ക് കൈമാറിയതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: