തിരുവനന്തപുരം: പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണ്ണമണിഞ്ഞ് പാലക്കാട് പറളി സ്കൂളിന്റെ മുഹമ്മദ് അഫ്സല് ഹാട്രിക് സ്വര്‍ണ്ണനേട്ടത്തോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനോട് വിടപറഞ്ഞു. അവസാന ദിവസമായ ഇന്നലെ 800 മീറ്ററിലും എതിരാളികളെ ഏറെ പിന്നിലാക്കിയാണ് മനോജ് മാഷിന്റെ പ്രിയ ശിഷ്യനായ പറൡ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്സല് പൊന്നണിഞ്ഞത്. ഒരുമിനിറ്റ് 53.18 സെക്കന്റിലാണ് ഇന്നലെ 800 മീറ്ററില്‍ അഫ്സല് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 5000, 1500 മീറ്ററുകളിലും സ്വര്‍ണ്ണം നേടിയാണ് അഫ്സല് ഹാട്രിക്ക് തികച്ചത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മീറ്റില്‍ പങ്കെടുക്കാന്‍ അഫ്സലിന് കഴിഞ്ഞിരുന്നില്ല. ബ്രസീലില്‍ നടന്ന സ്കൂള്‍ ഒളിമ്പിക്സിന് പോയതിനെ തുടര്‍ന്നായിരുന്നു സംസ്ഥാന മീറ്റ് നഷ്ടമായത്. ഇതുകാരണം കഴിഞ്ഞവര്‍ഷം നഷ്ടമായ സ്വര്‍ണ്ണ വേട്ടയാണ് ഇത്തവണ കാര്യവട്ടത്തെ എല്‍എന്‍സിപിഇയിലെ സിന്തറ്റിക് ട്രാക്കില്‍ അഫ്സല് കൊത്തിയെടുത്തത്.
മീറ്റിന്റെ മൂന്നാം ദിനം സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ അഫ്സല് ദേശീയ റെക്കോര്‍ഡിനേക്കാളും മികച്ച സമയത്തോടെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണം നേടിയത്.എന്നാല്‍ 800 മീറ്ററില്‍ റെക്കോര്‍ഡ് തിരുത്തി സംസ്ഥാന സ്കൂള്‍ മീറ്റിനോട് വിടപറയുക എന്ന ആഗ്രഹം സഫലമാക്കാന്‍ കഴിയാത്തതിന്റെ നിരാശയും അഫ്സല് മറച്ചുവെച്ചില്ല.
മത്സര സമയത്ത് ഉണ്ടായ ചാറ്റല്‍ മഴയും അഫ്സലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പാലപ്പുറം പുളിക്കലത്ത് മുഹമ്മദ് ബഷീര്‍-ഹസീന ദമ്പതികളുടെ മകനാണ് അഫ്സല്. സഹോദരി സിത്താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: