രാജരാജനെന്ന പുത്രന് ജനിച്ചുവെങ്കിലും രാജശേഖരമഹാരാജാവിന് മണികണ്ഠന് തന്റെ മൂത്തപുത്രനാണ് എന്ന ഭാവമായിരുന്നു. രാജാവിന്റെ ദാസനാണു താന്‍ എന്ന ഭാവംദീനവത്സലനായ മണികണ്ഠനും കൈക്കൊണ്ടു. നിത്യവും പ്രഭാതത്തില്‍ പ്രാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ ശേഷം കുമാരന് മഹാരാജാവിന്റെ മുന്നില്‍ചെന്ന് ആദരപൂര്‍വ്വം വന്ദിക്കും.
രാജാവ് എല്പ്പിക്കുന്ന ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിക്കും. രാജാവിനു അപ്രിയമായതൊന്നും മണികണ്ഠന് ചെയ്തിരുന്നില്ല. മണികണ്ഠനു പന്ത്രണ്ടുവയസ്സുതികഞ്ഞപ്പോള്‍ രാജാവ് മന്ത്രിയെവിളിച്ചു കല്പ്പിച്ചു: ‘മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. മുപ്പതുദിവസങ്ങള്‍ക്കുള്ളില്‍ ആ ചടങ്ങു നടത്തുന്നതാണ്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുക’.
രാജകല്‍പ്പനകേട്ടു മന്ത്രി ചിന്താവശനായി തന്റെ ഗൃഹത്തിലെത്തി. തന്റെ മഞ്ചത്തിലിരുന്ന് മന്ത്രി ചിന്തിച്ചു. കാട്ടില്‍നിന്നും ലഭിച്ച ഈ കാട്ടാള ബാലനെ നാടിന്റെ അധികാരിയാക്കാന്‍ രാജാവു തീരുമാനിച്ചുവല്ലോ? എന്താണിപ്പോള്‍ ചെയ്യേണ്ടത്? എന്റെ ചിത്തംവെന്തുരുകുന്നുവല്ലോ. മഹാരാജാവിനു വയസ്സായി. രാജകുമാരനായരാജരാജനോ ബാലകനും. അപ്പോള്‍ രാജ്യഭാരം എന്നില്വന്നുചേരുമെന്നും സര്‍വരാലും പൂജിതനായി ഞാന്‍ വസിക്കുമെന്നും ഉള്ള എന്റെ ആഗ്രഹങ്ങള്‍ ഇനി സാധിക്കുകയില്ലല്ലോ.
എന്റെ കാലദോഷംതന്നെ. മണികണ്ഠനെ ഏതെങ്കിലുംവിധം വകവരുത്തിയാല്‍ മാത്രമേ എനിക്കു ഭരിക്കാന്‍ കഴിയൂ. അതിനാല്‍ ഉടന്‍ തന്നെ കുമാരനെ വധിക്കണം. ഇങ്ങനെ ചിന്തിച്ച് കൗശലക്കാരനായ മന്ത്രി ഉടന്‍ തന്നെ സമര്‍ത്ഥരായദുര്‍മന്ത്രവാദികളെ വിളിച്ചുവരുത്തി. ഘോരമായ ആഭിചാരംചെയ്ത് മണികണ്ഠനെ വധിക്കുക എന്ന് മന്ത്രി അവര്‍ക്കു നിര്‍ദ്ദേശം നല്കി. കൃത്യം ശരിയായി നിര്വഹിക്കുന്നവര്ക്ക്അളവറ്റ പാരിതോഷികങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.
മന്ത്രിയുടെ വാക്കുകള്‍കേട്ട ദുരാഗ്രഹികളായ ദുര്മന്ത്രവാദികള് സര്‍വഭൂതേശ്വരനായ മണികണ്ഠനെ വധിക്കാന്‍ ആഭിചാരകര്‍മ്മങ്ങള്‍ ആരംഭിച്ചു. മനുഷ്യശരീരം സ്വീകരിച്ചിരിക്കുന്നതിനാല്‍ ആഭിചാരത്തിന്റെ ഫലം കുമാരനെ ബാധിച്ചു. മണികണ്ഠന്റെ ദേഹം മുഴുവന്‍ വ്രണങ്ങള്‍ നിറഞ്ഞു. കുമാരന്റെ രോഗാവസ്ഥയില്‍ ദുഃഖിതനായ മഹാരാജാവ് കൊട്ടാരംവൈദ്യന്മാരെക്കൊണ്ടു പലമരുന്നുകളും പരീക്ഷിച്ചു. എന്നിട്ടും രോഗംമാറാത്തതില്‍ ഖിന്നനായ രാജാവ് മഹാദേവനെ ആശ്രയിച്ചു.
പുത്രന്റെരോഗം മാറ്റുവാന്‍ വൈദ്യനാഥനായ സാക്ഷാല്‍ ശ്രീപരമേശ്വരന് ഒരു സന്ന്യാസിയുടെരൂപം കൈക്കൊണ്ടു രാജകൊട്ടാരത്തിലെത്തി. സന്ന്യാസി ശ്രേഷ്ഠനെക്കണ്ട് ഭക്ത്യാദരപൂര്‍വം സാഷ്ടാംഗം പ്രണമിച്ച് രാജശേഖരന് ചോദിച്ചു. ‘ഞങ്ങളെ ധന്യരാക്കുവാന്‍ അങ്ങ്എവിടെനിന്നാണ് എഴുന്നള്ളുന്നത്?. ഞങ്ങളുടെ ഭിക്ഷ സ്വീകരിച്ചു കുറച്ചുകാലം ഇവിടെ വസിച്ചാലും. എന്റെ പുത്രന്റെ മഹാരോഗംമാറ്റി ഞങ്ങളെ രക്ഷിച്ചാലും’. രാജാവിന്റെ വാക്കുകള്‍കേട്ടു സന്ന്യാസി പറഞ്ഞു: ‘ഹേ രാജന്, പുത്രനെ വിളിക്കുക’. രാജനിര്‍ദ്ദേശമനുസരിച്ച് കുമാരനെ സന്ന്യാസിക്കുമുന്‍പില്‍ കൊണ്ടുവന്നു. സന്ന്യാസിശ്രേഷ്ഠനെക്കണ്ടു മണികണ്ഠന് വന്ദിച്ചു.
സ്നേഹപൂര്‍വം സന്ന്യാസി മണികണ്ഠനെ ആലിംഗനം ചെയ്തു നെറ്റിയില്‍ ഭസ്മം അണിയിച്ചു. തുടര്‍ന്ന് രാജാവിനോടു പറഞ്ഞു: ‘ഈ കുമാരന്റെ ദേഹത്തിലുള്ള വ്രണങ്ങള്ആഭിചാരത്താല് സംഭവിച്ചവയാണ്. അതിനാല്‍ ശത്രുസംഹാരഹോമം ഉടന്‍ നടത്തുക. കുമാരനു സുഖമാകും. മുനിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജാവ് ഹോമത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും മുനി തന്നെ ശത്രുസംഹാരഹോമം നടത്തുകയും ചെയ്തു. കൂടാതെ നാവുദോഷം തീര്‍ക്കാന്‍ അദ്ദേഹം സാമഗാനം ചെയ്യുകയും ചെയ്തു. സകലവ്രണങ്ങളും മാഞ്ഞ് കുമാരന് പൂര്‍വ്വാധികം സുന്ദരനായി. രാജാവും പരിവാരങ്ങളും ഇതുകണ്ടുവിസ്മയിച്ചു. സന്ന്യാസിവര്യനു എന്തു ദക്ഷിണയാണു നല്‍കേണ്ടത് എന്നു രാജാവ് ചിന്തിച്ച് നില്‍ക്കേ സന്ന്യാസി അപ്രത്യക്ഷനായി. മണികണ്ഠനെ രക്ഷിച്ചത് സാക്ഷാല്‍ മഹാദേവന് ആണെന്നു രാജാവിനു ബോധ്യമായി.
ദുഷ്ടാഭിചാരം ഫലംകാണാതെ വന്നതോടെ മന്ത്രി വീണ്ടും ഉപായങ്ങള്‍ ആലോചിച്ചു. ആഭിചാരം കുമാരനു ഏല്‍ക്കാത്തതു വിചിത്രംതന്നെ. മാത്രവുമല്ല ആഭിചാരംചെയ്ത മാന്ത്രികരെല്ലാം കാലപുരിയിലും എത്തിക്കഴിഞ്ഞു. ഭക്ഷണത്തില്‍ വിഷംചേര്‍ത്തിട്ടായാലും എട്ടുദിവസത്തിനകം ഇവനെ വധിക്കണം. ഇങ്ങനെ ചിന്തിച്ച് വിനയാന്വിതനായി മന്ത്രി രാജസന്നിധിയിലെത്തി രാജാവിനോടു പറഞ്ഞു: ‘പ്രഭോ, നാളെ എന്റെമകന്റെ പിറന്നാള്‍ ആണ്.
ധന്യനായ മണികണ്ഠകുമാരന് നാളെ എന്റെവീട്ടില്‍വന്നു ഭക്ഷണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ബാലനാണെങ്കിലും കുമാരന് മഹാഗുണശീലനും വിദ്വാനും ധീരനുമാണ്. കുമാരനോടു എനിക്ക് അതിയായ വാത്സല്യമാണ്. അതിനാല്‍ നാളെ കുമാരന് എന്റെവീട്ടില് നിന്നു ഭക്ഷണം കഴിക്കുന്നതായാല് എനിക്കു ജന്മസാഫല്യം സിദ്ധിക്കും. ശിഷ്ടരില്‍ അഗ്രഗണ്യനായ മഹാരാജാവ് ദുഷ്ടനായ മന്ത്രിയുടെ കാപട്യം തിരിച്ചറിയാതെ മണികണ്ഠനെ മന്ത്രിമന്ദിരത്തിലേക്ക് അയച്ചു. മന്ത്രിയുടെ കാപട്യം നന്നായറിയാവുന്ന കുമാരന് രാജാവിന്റെ ആജ്ഞയെ ലംഘിക്കാതിരിക്കാന്‍ മന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചു.
ഉള്ളില്‍ കോപത്തോടും വെളിയില്‍ സന്തോഷത്തോടും മന്ത്രി കുമാരനെ സ്വീകരിച്ചു. വിഷംചേര്‍ത്ത ഭക്ഷണമാണ് കുമാരനു നല്‍കിയത്. ഭക്ഷണംകഴിക്കുന്നതിനു മുന്‍പ് കുമാരന് അമൃതിനെ സ്മരിച്ചു. ഉടന്‍ തന്നെ ഗരുഡന് ഭക്ഷണത്തില്‍ അമൃതുചൊരിഞ്ഞു. അമൃതിന്റെ സാന്നിധ്യത്താല്‍ വിഷരഹിതമായ ഭക്ഷണം മണികണ്ഠന് കഴിച്ചു. കൊടുംവിഷവും മണികണ്ഠനില്‍ ഏശിയില്ല എന്നു കണ്ട് കോപവും അസൂയയും ലജ്ജയും എല്ലാംചേര്‍ന്ന് ഉന്മാദാവസ്ഥയിലെത്തിയ മന്ത്രി മറ്റൊരു തന്ത്രം മെനഞ്ഞു.
അന്തഃപുരത്തിലെത്തിയ മന്ത്രി മഹാരാജ്ഞിയെ മുഖം കാണിച്ചു. അതീവദുഃഖിതനായി നടിച്ച് കണ്ണീര് പൊഴിച്ച് മന്ത്രി രാജ്ഞിയോടു പറഞ്ഞു: ‘മഹാറാണീ, അവിടുത്തെ പുത്രനായ രാജരാജനു ലഭിക്കേണ്ട രാജ്യാവകാശം മഹാരാജാവ് മണികണ്ഠകുമാരനു നല്കാന് തീരുമാനിച്ചിരിക്കുന്നു. വനത്തില്‍നിന്നും കിട്ടിയ കുമാരനല്ല; അവിടുത്തെ കുമാരനാണു രാജ്യം ലഭിക്കേണ്ടത്. വല്ലവിധത്തിലും മണികണ്ഠനെ വധിച്ചില്ലെങ്കില്‍ രാജ്യാവകാശം ലഭിക്കാതെ രാജരാജന് അവഗണിക്കപ്പെടും.
നല്ലതുവരാനായി ചില തെറ്റുകള്‍ ചെയ്താലും പാപമില്ലെന്നാണുശാസ്ത്രം പറയുന്നത്. അതിനാല്‍ അവിടുന്ന് ഭര്‍ത്താവിനു മുന്നില്‍വല്ലാത്ത തലവേദന അഭിനയിക്കുക. അവിടുത്തെ രോഗം മാറ്റാനുള്ള വൈദ്യന്മാരെ കൊണ്ടുവരാന്‍ രാജാവ് എന്നോട് ആജ്ഞാപിക്കും. അപ്പോള്‍ ഞാന്‍ കൊണ്ടുവരുന്ന വൈദ്യന് എന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കും. തലവേദന മാറാന്‍ പുലിപ്പാലു വേണമെന്ന് വൈദ്യന് പറയും. പുലിപ്പാലുകൊണ്ടുവരാന് മണികണ്ഠനെ കാട്ടിലേക്ക് അയയ്ക്കാം. കാട്ടില്‍ കൂട്ടംകൂട്ടമായി നടക്കുന കാട്ടുപോത്തുകള്‍ അവനെ തുണ്ടംതുണ്ടമായി വെട്ടിക്കൊല്ലും.
ഇനി അതു നടന്നില്ല എങ്കിലും പുലിപ്പാലില്ലാതെ മണികണ്ഠന് തിരിച്ചുവരികയില്ല. വല്ലകാരണത്താലും പുലിപ്പാലില്ലാതെ തിരികെവന്നാല്‍ മണികണ്ഠന് നിസ്സാരനാണ് എന്ന് തിരിച്ചറിഞ്ഞ് രാജാവ് പഴയ സ്നേഹം കാണിക്കുകയില്ല. മഹാരാജ്ഞീ എന്റെവാക്കുകള് സത്യമാണ്. മനുഷ്യന് പുലിപ്പാല് ശേഖരിക്കാന്‍ കഴിയുന്നതെങ്ങിനെ?’മന്ത്രിപറഞ്ഞതു ശരിതന്നെ എന്നു ചിന്തിച്ച രാജ്ഞിരാജശേഖരരാജനുമുന്നില്‍ തലവേദന അഭിനയിക്കാന്‍ തീരുമാനിച്ചു
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: