കൊട്ടാരക്കര: കോട്ടാത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് മടി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാത്തത് റൂറല്‍ പോലീസ് മേധാവിയുടെ സിപിഎം വിധേയത്വം മൂലമാണന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റൂറല്‍ പോലിസിന്റ ആസ്ഥാനം കൂടിയായ കൊട്ടാരക്കരയില്‍ എസ്ഐ ഇല്ലാതായായിട്ട് ദിവസങ്ങള്‍ ആയി.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം എസ്ഐ ലീവിലാണെന്നാണ് പറയുന്നത്. ഉള്ള സമയങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചാല്‍ പോലും ഫോണെടുക്കാറില്ല. കൊട്ടാരക്കര പോലുള്ള പ്രധാന സ്റ്റേഷനില്‍ എസ്ഐ ഇല്ലാത്തത് വലിയ പ്രശ്നങ്ങള്‍ ആണ് സൃഷ്ടിക്കുന്നത്. നല്ല പ്രകടനം കാഴ്ചവെച്ച എസ്ഐമാരെ മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്ക്കാത്തതിന്റെ പേരില്‍ സ്റ്റേഷന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി റൂറല്‍ ആസ്ഥാനത്ത് മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിരിക്കുകയാണ്. സിഐ പേരിനെങ്കിലും ഉണ്ടായിരുന്നെങ്കിലും ആര്എസ്പിക്കാര് കട ഷട്ടറിട്ടതോടെ സിഐയും തെറിച്ചു. ഇപ്പോള്‍ ഈ ജോലികള്‍ എല്ലാം നോക്കുന്നത് ഡിവൈഎസ്പി യാണ്. പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ എവിടെ പരാതി നല്കുമെന്നറിയാതെ വലയുകയാണ്. എസ്ഐയും സിഐയും ഇല്ല, ഡിവൈഎസ്പി ഇവരുടെ ഡ്യൂട്ടിക്കായി പുറത്തും ആയിരിക്കും. എസ്പിക്ക് പരാതി നല്‍കാമെന്ന് വച്ചാല്‍ അദ്ദേഹം റസിഡന്‍സ് അസോസിയേഷന് ഉള്‍പ്പടെയുള്ളവരുടെ യോഗത്തിലായിരിക്കും. ഇത്രയെറെ പോലീസ് സംവിധാനം കുത്തഴിഞ്ഞ അവസ്ഥ കൊട്ടാരക്കരയില്‍ ഉണ്ടായിട്ടില്ല. പോലീസ് ആസ്ഥാനത്തേക്ക് ഇവിടുത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപിന്‍ബലത്തില്‍ അതെല്ലാം ഒലിച്ചുപോകുകയാണ്.
ഏഴാം തീയതി വൈകിട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആയുധങ്ങളുമായി പ്രകടനം നടത്തിയാണ് പോലീസിന് മുന്പില് വച്ച് ആറ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കോട്ടാത്തലയില്‍ വെട്ടിവീഴ്ത്തിയത്. പോലീസ് കാഴ്ചക്കാരായി നോക്കിനിന്ന് രസിക്കുകയായിരുന്നു. ഇതില്‍ സുന്ദര്നിവാസില് ശ്യാ(32)മിന്റെ നില ഇപ്പോഴും ഗുരുതരമായി തുടര്‍ന്നിട്ടും ഇതുവരെയും ഒരാളിനെ പോലും കസ്റ്റഡിയില്‍ എടുക്കാന്‍ പോലും പോലീസിനായിട്ടില്ല. പ്രതികള്‍ ഇപ്പോഴും കോട്ടാത്തലയില്‍ സൈ്വരവിഹാരം നടത്തുകയാണ്. പോലീസിന് ഉന്നതര്‍ നല്കിയ നിര്‍ദേശം മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. പോലീസില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നാല് ദിവസമായിട്ടും ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് മൊഴി പോലും രേഖപ്പെടുത്തിയത്.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടക്കുന്ന റൂറല്‍ എസ്പിയുടെയും പോലീസിന്റേയും ചിറ്റമ്മനയത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ റൂറല്‍ എസ്പി ആസ്ഥാനത്തേക്ക് ആയിരങ്ങള്‍ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചിരുന്നു.
അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ വകൂപ്പ് തലത്തില്‍ തന്നെ നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന എസ്പി അതില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. കൂടാതെ മാഫിയകളുടെ ചെലവില്‍ ചില പോലീസ് ഉദ്യോഗസഥര്‍ വിദേശയാത്ര നടത്തിയതും അന്വേഷണ വിധേയമാക്കുക, റൂറല്‍ പോലീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം, ഓപ്പറേഷന് തണലിന്റ പേരില്‍ വന്‍തുകകള്‍ കൈപ്പറ്റി റെയ്ഡുകള്‍ അട്ടിമറിച്ചതും പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുത്തതും അന്വേഷിക്കുക, എസ്പിയുടെ സാമ്പത്തികസ്രോതസിനെപ്പറ്റി സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു മാര്‍ച്ചില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതിന് ശേഷം സംഘപ്രസ്ഥാനങ്ങളോടുള്ള ചിറ്റമ്മനയം കൂടുതല്‍ കടുപ്പിക്കുന്നതിന്റ സൂചനയാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടി എന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയ്ക്കല്‍ സോമന് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊപ്പം കോടതിയെ സമീപിക്കുമെന്നും സോമന് പറഞ്ഞു. കടയുടെ ഷട്ടറിട്ടപ്പോള്‍ സിഐക്കെതിരെ നടപടി എടുത്ത എസ്പി പോലിസിന്റെ കണ്മുന്നില് വച്ച് ബിജെപി പ്രവര്‍ത്തകരെ വെട്ടിവീഴ്ത്തിയപ്പോള്‍ കണ്ട് രസിച്ച് നിന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്നും സോമന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: