തേഞ്ഞിപ്പലം: പുരോഗമനത്തിന്റെ കുത്തക അവകാശപ്പെട്ട കമ്മ്യൂണിസ്റ്റുകള്‍ ചിന്താശക്തി അടിയറവെക്കുകയായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്. ഭാരതീയ വിചാരകേന്ദ്രം 32-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസഭയില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്തിക്കുന്നതുതന്നെ മോശമാണെന്നും നമുക്കുവേണ്ടി പാശ്ചാത്യബുദ്ധിജീവികള് ചിന്തിച്ചിട്ടുണ്ടെന്നും അവര്‍ പ്രചരിപ്പിച്ചു. എങ്കിലും പുരോഗമനത്തിന്റെ കുത്തക കമ്മ്യൂണിസ്റ്റുകള്‍ അവകാശപ്പെടുന്നു. അതിന്റെ പിന്നില്‍ അണിനിരന്നാല്‍ പ്രയോജനം ലഭിക്കുമെന്ന് കരുതിയവര്‍ അത് പിന്തുടര്ന്നു. തങ്ങളുടേത് മാത്രമാണ് ശരിയെന്നവര്‍ അവകാശപ്പെട്ടു. പാശ്ചാത്യപൗരസ്ത്യചിന്തകളെ സമന്വയിപ്പിക്കുന്നതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ രാഷ്ട്രീയ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനാവശ്യമായ അവബോധം രൂപപ്പെടുത്തുക എന്നതാവണം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസന്നലക്ഷ്യമെന്ന് സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി അംഗം ആര്. സഞ്ജയന് പറഞ്ഞു. ഇതിനായി കേരളത്തിന്റെ എഴുപത് വര്‍ഷത്തെ രാഷ്ട്രീയ, സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് സത്യസന്ധമായ പഠനഗവേഷണങ്ങള്‍ നടത്തണം. ഒരു പുതിയ രാഷ്ട്രീയ അവബോധം രൂപപ്പെട്ടില്ലെങ്കില്‍ കേരളത്തിന്റെ ഭാവി അപകടത്തിലാകും.
കൃത്രിമമായ ഒരു കോട്ടകെട്ടി കേരളം പൊതുധാരയുമായി വിഘടിച്ചുനില്‍ക്കുകയാണ്. ഇതിന് കാരണമായ പല ശക്തികളുമുണ്ട്. ഇവയെ തുറന്നുകാട്ടാന്‍ നമ്മുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംഘടിതവും കാലികപ്രസക്തവുമായി മാറണം. ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്നത് നേതൃപ്രതിസന്ധിയാണ്. സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ അക്കാദമികയോഗ്യതകള് ഉളളവരുണ്ട് എന്നാല്‍ ധാര്‍മ്മികനിലവാരമുള്ള വ്യക്തികള്‍ ഇല്ലാതാകുന്നു,അദ്ദേഹം പറഞ്ഞു.
കൃഷ്ണഗീതി പുരസ്കാരജേതാവും കവയിത്രിയുമായ ഡോ. ഷീജ വക്കം, കവി പി.എല്‍. ശ്രീധരന് പാറക്കോട്, സമ്മേളനവേദി രൂപകല്പനചെയ്ത സിനിമാ കലാസംവിധായകന്‍ സുനില്‍ തേഞ്ഞിപ്പലം, എംഎസ്സി മോളിക്യുലാര്‍ ബയോളജിയില്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാംറാങ്ക് നേടിയ പി. അഞ്ജലി, ദേശീയ നൃത്തശിരോമണി പുരസ്കാരജേതാവും ഭിലായില്നടന്ന നൃത്തമത്സരത്തില്‍ നൃത്തമയൂരം പുരസ്കാരവും നേടിയ കലാമണ്ഡലം അരവിന്ദ് എന്നിവരെ ഡോ. എം.ജി.എസ്. നാരായണന് ചടങ്ങില്‍ ആദരിച്ചു.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.എം. മോഹന്‍ദാസ്,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ഭാരതീയവിചാരകേന്ദ്രം മലപ്പുറം ജില്ലാവൈസ്പ്രസിഡന്റ് രാമചന്ദ്രന് പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു. ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസെക്രട്ടറി നീലേശ്വരം ഭാസ്കരന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എസ്. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: