കൊച്ചി: എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയിരുന്ന സംഘത്തെ ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
പറവൂര്‍ ചെറിയ പല്ലംതുരുത്ത് കുഞ്ഞുമ്മല്‍പറമ്പില്‍ വീട്ടില്‍ സോമന് മകന് ശ്യാം ശ്രീ (22), പറവൂര്‍ കണ്ണന്‍ചിറ ഷാപ്പുംപടി ഭാഗത്ത് തച്ചമ്പാടത്ത് വീട്ടില്‍ ഗോപാലകൃഷ്ണന് മകന് സുനില്‍കുമാര്‍ (20), അത്താണി നന്ത്യാട്ടുകുന്നം തട്ടുപറമ്പില്‍ വീട്ടില്‍നിന്നും ഇപ്പോള്‍ മഞ്ഞുമ്മലില്‍ വാടകക്ക് താമസിക്കുന്ന ഗോപാലകൃഷ്ണനാചാരി മകന് രാജേഷ് (34), ഏഴിക്കര കടക്കര ചുടുകുളം വീട്ടില്‍ വിജയന് മകന് വിജിത്ത് (19), ഞാറക്കല്‍ കുഴുപ്പിള്ളി സ്വദേശിയായ 17-കാരന് എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ മാസങ്ങളായി നിരന്തരം മാലപൊട്ടിക്കല്‍ സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പോലീസിന് ആരെയും പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംശയമുള്ളവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതകളില്‍ പറവൂര്‍ വെടിമറ ഭാഗത്ത് കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ ഹമീദ് മകന് അന്‍ഷാദ് (25) ആണ് സംഘത്തലവന്. ഇയാള്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്.
മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അതിവിദഗ്ധനായ ഇയാള്‍ സംഭവത്തിനുശേഷം വണ്ടി ഒാടിച്ചുകൊണ്ടുതന്നെ ധരിച്ചിരുന്ന ഷര്‍ട്ട് മാറുവാനും വിദഗ്ധനായിരുന്നു. എല്ലാ സംഭവങ്ങളിലും ഇയാളായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പ്രതികളില്‍ രാജേഷ് ഒഴികെയുള്ളവര്‍ക്ക് അന്‍ഷാദ് ഓടിക്കുന്ന ബൈക്കിന്റെ പിറകിലിരുന്ന് മാല പൊട്ടിക്കാനുള്ള ദൗത്യമാണ് ഉണ്ടായിരുന്നത്. മുന്തിയ ഇനത്തിലുള്ള പത്തോളം ബൈക്കുകളില്‍ സ്വന്തം ബൈക്കുകളും വാടകക്ക് എടുത്തവയും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ആഭരണങ്ങളും വാങ്ങി പ്രതികളില്‍ രാജേഷിന്റെ ബന്ധുവായ ജ്വല്ലറി ഉടമകള്‍ക്കാണ് വിറ്റിരുന്നത്.
തൃശൂര്‍ വലപ്പാട് സ്റ്റേഷന് പരിധിയില്‍ ബസ്സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല, കൊടുങ്ങല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ നടന്നുപോകുകയായിരുന്ന മൂന്ന് സ്ത്രീകളുടെ മാലകള്‍, പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ മാല, ഇരിങ്ങാലക്കുട പോലീസ്സ്റ്റേഷന് പരിധിയില്‍ നടന്നുപോയ രണ്ട് സ്ത്രീകളുടെ മാല, പുതുക്കാട് പോലീസ്സ്റ്റേഷന് പരിധിയില്‍ ഭര്‍ത്താവിനൊപ്പം നടന്നുപോയ വൃദ്ധയുടെ മാല, ചെങ്ങമനാട് സ്റ്റേഷന് പരിധിയില്‍ നടന്നുപോയ രണ്ട് സ്ത്രീകളുടെ മാല, വരാപ്പുഴ സ്റ്റേഷന് പരിധിയില്‍ പലചരക്ക് കട നടത്തുന്ന അന്ധയായ സ്ത്രീയുടെ മാല, ബിനാനിപുരം പോലീസ്സ്റ്റേഷന് പരിധിയില്‍ പലചരക്ക് കട നടത്തുന്ന വൃദ്ധയുടെ മാല, മുപ്പത്തടത്ത് പലചരക്ക് കട നടത്തുന്ന വൃദ്ധയുടെ മാല, മുപ്പത്തടത്ത് പലചരക്ക് കട നടത്തുന്ന വൃദ്ധന്റെ മാല, ഞാറക്കല്‍ പോലീസ്സ്റ്റേഷന് പരിധിയില്‍ രണ്ട് സ്ത്രീകളുടെ മാലകളും കളമശ്ശേരി പോലീസ്സ്റ്റേഷന് അതിര്‍ത്തിയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ സ്കൂട്ടര്‍ ഇടിച്ചിട്ട് ഭാര്യയുടെ മാല കവര്‍ച്ച ചെയ്ത സംഭവവും ഏലൂര്‍ പോലീസ്സ്റ്റേഷന് അതിര്‍ത്തിയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ മാല കവര്‍ച്ചചെയ്ത സംഭവവും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന സ്ത്രീയുടെ മാല പൊട്ടിച്ച ഉടനെ ശൃംഗപുരത്ത് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും എടവനക്കാട് പള്ളിപ്പെരുന്നാളിന് വന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും അതുകഴിഞ്ഞ് ബിനാനിപുരത്ത് പോലീസ്സ്റ്റേഷന് പരിധിയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെയും മാലപൊട്ടിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പ്രതികളില്‍ അന്‍ഷാദിനെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. ഇതോടെ ഇനിയും കൂടുതല്‍ കേസുകള്‍ തെളിയുമെന്ന് ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.പി. ഷംസ് പറഞ്ഞു. പ്രതികള്‍ കിട്ടുന്ന പണം മുഴുവന്‍ മദ്യപിച്ചും മൊബൈല്‍ ഫോണുകള്‍ വാങ്ങിയും ബൈക്കുകള്‍ വാങ്ങിയും മറ്റ് ആഡംബരജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്.
പ്രതികള്‍ വിറ്റഴിച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ഞാറക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എം. വര്‍ഗീസ്, സബ് ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസ്, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ സി.എന്‍. ഷാ, ഗ്രേഡ് അസി. സബ് ഇന്‍സ്പെക്ടര്‍ ജയാനന്ദന്, സക്കീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികുമാര്‍. ജി, മുരളി എ.ജി, സുധീഷ്, ഷാജി, സുമേഷ്, വിജയ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: