ഇസ്ലാമാബാദ്: ലോകമനഃസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഇസ്ലാമിക ഭീകരതയുടെ നിഷ്ഠുരമായ നരനായാട്ട്.
പാക്കിസ്ഥാനിലെ വാണിജ്യനഗരമായ പെഷവാറിലെ സൈനിക സ്കൂള്‍ ആക്രമിച്ച പാക് താലിബാന് ഭീകരര്‍ (തെഹ്രിക് ഇ താലിബാന്) ചരിത്രം ഒരിക്കലും മാപ്പു നല്‍കാത്ത കൂട്ടക്കുരുതി നടത്തി. തോക്കുകൊണ്ടും ബോംബുകൊണ്ടും ഭീകരര്‍ നിര്‍ദയം പകതീര്‍ത്തപ്പോള്‍ ക്ലാസ്മുറികളില്‍ പിടഞ്ഞുവീണത് നൂറ്റിമുപ്പതിലേറെ കുട്ടികളടക്കം 160 പേര്.
പ്രായഭേദമന്യേ കുട്ടികളെ ഒന്നൊന്നായി തെരഞ്ഞുപിടിച്ചു കൊന്നുതള്ളിയ ഭീകരര്‍ വിദ്യാര്‍ത്ഥികളുടെ കണ്മുന്നിലിട്ട് അധ്യാപികയെ കത്തിക്കാനും മടിച്ചില്ല. ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ അറുപതു കുട്ടികളുള്ള ഒരു ക്ലാസ്മുറി കുരുതിക്കളമായി.
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സംഘര്‍ഷഭരിതമായ പെഷവാറിലെ 500 വിദ്യാര്‍ത്ഥികളുള്ള സൈനിക സ്കൂളില്‍ ഇന്നലെ രാവിലെ 10.30നായിരുന്നു (ഇന്ത്യന്‍ സമയം) ഭീകരര്‍ രക്ഷരൂക്ഷിതമായ ആക്രമണം അഴിച്ചുവിട്ടത്.
സൈനിക യൂണിഫോമിലെത്തിയ ഭീകരര്‍ സ്കൂളിന്റെ മതില് ചാടിക്കടക്കുമ്പോള്‍ കുട്ടികള്‍ കളിക്കുന്നതായേ ജീവനക്കാര്‍ കരുതിയുള്ളൂ. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ തകിടം മറിഞ്ഞു. തോക്കുകളും ശരീരത്തില്‍ കെട്ടിവെച്ച ബോംബുകളുമടക്കം മാരക സ്ഫോടകവസ്തുക്കളുമായി ആറു ഭീകരര്‍ സ്കൂളിലെ ക്ലാസ് മുറികളില്‍ ഇരമ്പിക്കയറി.
കുട്ടികളെ ബന്ദികളാക്കുകയല്ല വധിക്കുക തന്നെയാണ് തങ്ങളുടെ ഉദ്ദേശമെന്ന് വ്യക്തമാക്കിയ ഭീകരര്‍ തുരുതുരെ നിറയൊഴിച്ചു.
ക്ലാസുകളിലോരോന്നിലും തീതുപ്പുന്ന തോക്കുകളുമായി ഭീകരര്‍ കടന്നുചെന്നു. അധ്യാപകരും കുട്ടികളും ജീവനക്കാരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു.
ചിലരൊക്കെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഡെസ്കുകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിച്ചവരെയും നിലത്തുവീണവരെയും ഭീകരര്‍ പിടിച്ചുനിര്‍ത്തി വെടിവെച്ചുവീഴ്ത്തി. സംഭവസ്ഥലത്തു കുതിച്ചെത്തിയ സൈന്യം തിരിച്ചടിയാരംഭിച്ചതോടെ സ്കൂള്‍ പരിസരം സ്ഫോടനശബ്ദങ്ങളും പുകപടലങ്ങളും കൊണ്ടുനിറഞ്ഞു.
പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള ആംബുലന്‍സുകളുടെ ഇരമ്പല്‍ നഗരത്തെ വിറങ്ങലിപ്പിച്ചു. ചോരപുരണ്ട യൂണിഫോമുകള്ക്കുള്ളിലെ കുഞ്ഞുശരീരങ്ങള്‍ സ്ട്രച്ചറുകളില് കിടന്നു പുളഞ്ഞു. അതിനകം ആശുപത്രി പരിസരങ്ങള്‍ ജനങ്ങളെകൊണ്ടു നിറഞ്ഞിരുന്നു.
13നും 14നും ഇടയില്‍ പ്രായമുള്ള 160ഓളം കുട്ടികളെ ബന്ദിയാക്കിയ ഭീകരര്‍ സൈന്യവുമായി ഏറെനേരം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഒടുവില്‍ അഞ്ചുഭീകരരെ വധിച്ചെന്ന് പാക് സൈന്യം അറിയിച്ചു. ഭീകരരില്‍ ഒരാള്‍ സ്വയംപൊട്ടിത്തെറിച്ചെന്നും അവര്‍ വെളിപ്പെടുത്തി.
കൊല്ലപ്പെട്ടവരില്‍ ഒരു അര്‍ധസൈനികനും ഉള്‍പ്പെടുന്നു. സ്കൂളിന്റെയും സമീപ പ്രദേശങ്ങളുടെയും നിയന്ത്രണം പാക്സൈന്യം ഏറ്റെടുത്തിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഭീകരാക്രമണത്തെ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോക നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. സംഭവത്തെ പാക്പ്രധാനമന്ത്രി നവാസ് ഷെരീഫ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത പാക് താലിബാന് ഇതൊരു ട്രയിലറാണെന്ന് മുന്നറിയിപ്പ് നല്കി.
വടക്കന്‍ വസീരിസ്ഥാനിലെ പാക്സൈനിക നടപടിക്കുള്ള പ്രതികാരമാണിതെന്നും തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന പട്ടാളക്കാര്‍ അതിന്റെ വേദന അനുഭവിച്ചറിയണമെന്നും താലിബാന് നേതൃത്വം ഭീഷണിമുഴക്കി.
വിവരണാതീതമായ ക്രൂരത: പ്രധാനമന്ത്രി
ന്യൂദല്‍ഹി: പെഷവാര്‍ സ്കൂളിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശിതമായി അപലപിച്ചു.
കുട്ടികളടക്കമുള്ള നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്ത പ്രവൃത്തി ഭീരുത്വവും വിവരണാതീതമായ ക്രൂരതയുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ പാക് സഹോദരങ്ങള്ക്കൊ പ്പവും എന്റെ ഹൃദയമുണ്ട്. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: