ചരിത്രത്തിലെ സമാനതയില്ലാത്ത ക്രൂരതയാണ് പാക്താലിബാന്‍ പെഷവാറിലെ സൈനിക സ്കൂളില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 132 കുട്ടികളുള്‍പ്പെടെ 141 പേര് കൊല്ലപ്പെട്ട സംഭവം തെളിയിക്കുന്നത്. പിഞ്ചുകുട്ടികളെ വധിച്ച ഭീകരവാദികള്‍ അതുമൂലം ലോകത്തെ ഞെട്ടിച്ചു എന്നത് സത്യം തന്നെ. പക്ഷേ ഈ ക്രൂരതകൊണ്ടവര് എന്തുനേടി? പാക്കിസ്ഥാനികള്‍ക്ക് ലോകത്തിന് മുന്പില് ലജ്ജിച്ചു തലതാഴ്ത്താം. ഇങ്ങനെ ഒരു രാക്ഷസസംഘത്തിന് വേരൂന്നാന്‍ സൗകര്യമൊരുക്കിയതിന്റെ പേരില്‍.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യരുതെന്ന താലിബാന്റെ ഉത്തരവിനെ വെല്ലുവിളിച്ച മലാല യൂസഫ്സായ് എന്ന പെണ്‍കുട്ടിക്കും താലിബാന്റെ വെടിയേല്ക്കേണ്ടിവന്നു. അവിടെനിന്നും രക്ഷപ്പെട്ട് ഇംഗ്ലണ്ടിലെത്തി പഠനം തുടരുന്ന മലാല ഈ ആക്രമണത്തെ നിശിതമായി വിമര്‍ശിച്ചു. മലാല ഉയര്‍ത്തിയ പ്രതിരോധത്തില്‍ സ്വാത് താഴ്വരയില് താലിബാന്റെ സ്വാധീനം കുറഞ്ഞിരുന്നു. 2012 ഒക്ടോബറില്‍ മലാലയ്ക്കുനേരെ ഉണ്ടായ ഭീകരാക്രമണം അവളുടെ വിദ്യാഭ്യാസം നേടാനുള്ള ത്വരയ്ക്ക് ആക്കംകൂട്ടി എന്നുമാത്രമല്ല, അത് മറ്റു പെണ്‍കുട്ടികളിലേയ്ക്ക് പകരാനും അവള്‍ക്ക് സാധിച്ചു.
പിഞ്ചുകുഞ്ഞുങ്ങളെ കാലപുരിക്കയയ്ക്കുന്ന ഈ നിഷ്ഠുര സംഘടനയെ മലാലയുടെ നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊണ്ട് ഉന്മൂലനം ചെയ്യാന്‍ ലോകം ഒരുമിക്കേണ്ടതാണ്. വിദ്യാലയത്തില്‍ അക്ഷരവെളിച്ചം തേടുന്ന കുഞ്ഞുങ്ങളെയാണ് താലിബാന് ഭീകരക്രമണത്തില്‍ കൊന്നതും പരിക്കേല്‍പ്പിച്ചതും. വിദ്യാഭ്യാസം ലഭിക്കാത്ത ഒരു പൗരസമൂഹത്തിന് എന്തു പുരോഗതി? താലിബാനെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ ആ രാജ്യത്ത് വളരുന്നത് ഭീകരത മാത്രമായിരിക്കും എന്ന തിരിച്ചറിവ് പാക്കിസ്ഥാന് നേടേണ്ടിയിരിക്കുന്നു.
മലാലയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും സ്വാധീനംചെലുത്തി എന്നതിന്റെ തെളിവാണ് കഴിഞ്ഞവര്‍ഷം ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്നത്. സ്വാത് താഴ്വരയില് തങ്ങള്‍ ബലഹീനരാകുകയാണെന്ന പരിഭ്രാന്തിയാകണം പാക് താലിബാനെ ഇത്ര നീചവും നിന്ദ്യവുമായ ഒരു കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നും സംശയിക്കാം. താലിബാന്റെ ക്രൂരതയെ ചെറുക്കാന്‍ കാട്ടിയ ധൈര്യത്തോടുള്ള അമര്ഷപൂര്ണമായ പ്രതികാരം! ഈ സംഭവം പാക്കിസ്ഥാന് എന്ന രാഷ്ട്രത്തെ ലോകത്തിന് മുമ്പില്‍ അവഹേളനാപാത്രമാക്കിയിരിക്കുന്നു.
ലോകത്തിന്റെ കണ്ണുനീര് മരിച്ച കുട്ടികളുടെ ഓര്‍മകളില്‍ വീഴുമ്പോള്‍ ജനതയുടെ അമര്‍ഷം ഒരു തീക്കനലായി താലിബാന്റെ നേരെ ജ്വലിക്കുന്നു. തെഹ്രികെ താലിബാന് എന്ന താലിബാന് പാക്കിസ്ഥാന് ഭരണകൂടവുമായും ഏറ്റുമുട്ടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചി രാജ്യാന്തര വിമാനത്താവളം, റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് സമീപമുള്ള മാര്‍ക്കറ്റ് മുതലായവ താലിബാന് ആക്രമണത്തിന് ഇരയായിട്ടുണ്ട്. പാക്കിസ്ഥാന് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതിന് പിന്നിലും താലിബാന്റെ കരങ്ങളുണ്ടെന്ന അഭ്യൂഹം നിലവിലുണ്ട്. ഇത്ര നീചമായ ഒരു സംഘടനയ്ക്കും ഇമ്രാന്‍ഖാനെപ്പോലെ ലോകം ബഹുമാനിക്കുന്ന ഒരു ക്രിക്കറ്റ് താരം മൗനപിന്തുണ നല്കുന്നു എന്ന അറിവ് ലോകത്തെ വേദനിപ്പിക്കുന്നതാണ്.
താലിബാന്റെ ക്രൂരവികൃതികള് അതിര്‍ത്തിപ്രദേശത്തുള്ള ഭാരതസൈനികര്‍ക്ക് നേരെയും അരങ്ങേറാറുണ്ട്. ഇതില്‍ പാക്കിസ്ഥാന് സേനയുടെ പ്രോത്സാഹനവുമുണ്ട്. പട്ടാള പരിശീലനം സിദ്ധിച്ച താലിബാന്‍കാരാണ് നമ്മുടെ സൈനികരെയും അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെയും നിഷ്കരുണം കൊല്ലുന്നത്. കശ്മീരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അരങ്ങേറിയ ഭീകരാക്രമണത്തിന് പിന്നിലും ഭാരത വിരുദ്ധ താലിബാന് തന്നെയാണ്. ഭീകരാക്രമണങ്ങള്‍ ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഇറാഖിലും സിറിയയിലും ഐഎസ് ഭീകരവാദികള്‍ കൊലവിളി ഉയര്‍ത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നത് ഇപ്പോള്‍ വലിയ വാര്‍ത്ത പോലുമല്ല. ഐഎസ് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഭീകരസംഘടനയാണ്. അതിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് ഒരു യുവ എന്‍ജിനീയര്‍ ഇവിടെ പിടിക്കപ്പെടുകയുണ്ടായി. പാക്ഭീകരവാദികള് കേരളത്തില്‍നിന്നും റിക്രൂട്ട്മെന്റ് നടത്തി പരിശീലനം നല്കി കശ്മീര്‍ താഴ്വരയില് അവരെ ഉപയോഗിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഐഎസിനുവേണ്ടി പ്രവര്‍ത്തിച്ച് പരിക്കേറ്റ ഭാരതീയനെ മുംബൈയില്‍ പിടികൂടിയപ്പോള്‍ അയാള്‍ വെളിപ്പെടുത്തിയത് ഭാരതത്തില്‍നിന്നും 16 പേര് ഐഎസില്‍ ഉണ്ടെന്നായിരുന്നു എന്നാണ്. ഭാരതം എന്നും പാക് ഭീകരവാദികളുടെ ലക്ഷ്യത്തിലാണ് എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. പെഷവാറിലെ കുരുന്നുകളുടെ കുരുതി വിവരണാതീതമായ ക്രൂരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതില്‍ ഭാരതത്തിന്റെ പ്രതിഷേഷം അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: