മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച സംഭവങ്ങളിലൊന്നാണ് പാക്കിസ്ഥാനിലെ പെഷവാറിലുള്ള സൈനികസ്കൂള്‍ ആക്രമിച്ച് താലിബാന് ഭീകരര്‍ 132 കുട്ടികളടക്കം 141 പേരെ കൊലപ്പെടുത്തിയത്. മനുഷ്യരായി പിറന്നവരുടെയൊക്കെ മനസ്സുതകര്‍ത്ത ഈ കൊടുംക്രൂരതയെ മതഭേദമില്ലാതെ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ലോകജനത അപലപിക്കുകയുണ്ടായി. ”ഭീകരതവാദത്തിന്റെ വിവേകരഹിതവും ചോരയില്കുതിര്ന്നതുമായ ഈ പ്രവൃത്തി എന്റെ ഹൃദയം തകര്‍ത്തിരിക്കുന്നു. ഞാനും ലോകത്തെ ദശലക്ഷക്കണക്കിനുവരുന്ന മറ്റുള്ളവരും ഈ കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു…..” പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ഇതേ താലിബാന് ഭീകരര്‍ തലയ്ക്കുനേരെ പായിച്ച വെടിയുണ്ടകളില്‍നിന്ന് ആയുസിന്റെ ബലംകൊണ്ടുമാത്രം രക്ഷപ്പെട്ട മലാല യൂസഫ്സായിയുടെ ഈ വാക്കുകള്‍ ഭീകരര്‍ക്കൊപ്പം നിലയുറപ്പിക്കാത്ത എല്ലാവരുടേതുമാണ്. എന്നാല്‍ ഏറ്റവും പ്രതികൂലമായ സാഹചര്യത്തിലും മനുഷ്യരാശിയുടെ കൊടിയദുഃഖത്തില് പങ്കുചേരാത്ത ഒരാള്‍ നമുക്കിടയിലുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റും ഗ്രന്ഥകാരിയും ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിന്റെ എഡിറ്റര്‍മാരിലൊരാളുമായിരുന്ന ബച്ചി കര്‍ക്കരിയ ആണത്.
”ഭാരതത്തിലെ മുസ്ലിങ്ങളെ വേട്ടയാടാന്‍ പെഷവാര്‍ (ഭീകരര്‍ നടത്തിയ കൂട്ടക്കുരുതി) ഒരു കാരണമാക്കരുത്. ഹിന്ദു താലിബാന്വല്ക്കരണത്തിനെതിരായ മുന്നറിയിപ്പായി അത് ഉപയോഗിക്കുക” എന്നാണ് ബച്ചി കര്‍ക്കരിയ ട്വീറ്റ് ചെയ്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശി നേരിടുന്ന മഹാവിപത്താണ് ആഗോളഭീകരവാദം. 2004 സപ്തംബറില്‍ റഷ്യയിലെ ബെസ്ലാന്‍ സ്കൂളില്‍ ചെച്ചന്‍ ഭീകരര്‍ 777 കുട്ടികളടക്കം 1,100 ലേറെ പേരെ വധിച്ച സംഭവമായാലും പെഷവാറിലെ കൂട്ടക്കുരുതിയായാലും ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ഭാഗമാണ്. തങ്ങളുടെ കിരാതമായ പ്രവൃത്തിയെ പാക്താലിബാന്‍ ന്യായീകരിക്കുകയാണെങ്കിലും ഇതുചെയ്തവരെ മനുഷ്യരായി കാണാന്‍ ലോകത്തിന് കഴിയില്ല. ഇവിടെയാണ് ബച്ചി കര്‍ക്കരിയ താലിബാന് ഭീകരരുടെ പക്ഷത്തുനില്‍ക്കുന്നത്.
തികഞ്ഞ ദുഷ്ടലാക്കോടെയാണ് ഒരുനിമിഷം പോലും പാഴാക്കാതെ ബച്ചി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുള്ളത്. താലിബാന് ഭീകരരുടെ തനിനിറം തിരിച്ചറിഞ്ഞ് പെഷവാര്‍ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മതാതീതമായ ഐക്യത്തോടെ ശ്രമിക്കേണ്ട ഒരുഘട്ടത്തില്‍ മതത്തിന്റെ പേരില്‍ ചേരിതിരിവുണ്ടാക്കാനാണ് ബച്ചി ശ്രമിക്കുന്നതെന്ന് വ്യക്തം. ‘ഹിന്ദു താലിബാനിസം’ എന്നൊന്നില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല. എന്നെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുമില്ല. മാത്രമല്ല, പെഷവാര്‍ സംഭവം മുസ്ലിങ്ങളെ വേട്ടയാടാന്‍ ആരും ഉപയോഗിക്കില്ല. അങ്ങനെ ചിന്തിക്കുന്നുപോലുമുണ്ടാവില്ല. എന്നിട്ടും ‘പെഷവാര്‍’ മുസ്ലിങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നതിനുപകരം ഹിന്ദുതാലിബാനിസത്തെ നേരിടാന്‍ ഉപയോഗിക്കണമെന്ന് പറയുന്നത് അങ്ങേയറ്റം പ്രകോപനപരവും കരുതിക്കൂട്ടിയുമുള്ള ഒരു നീക്കമാണ്.
മുംബൈ ആക്രമിച്ച ലഷ്ക്കറെ തൊയ്ബ ഭീകരരുടെ വെടിയേറ്റ് ഭീകരവിരുദ്ധ സേനയുടെ തലവന്‍ ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടപ്പോള്‍ അതിനുപിന്നില്‍ ‘കാവിഭീകരത’യാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായി. ചില കോണ്‍ഗ്രസ് നേതാക്കളും സുശീല്‍ കുമാര്‍ ഷിന്‍ഡെയെപ്പോലെ കേന്ദ്രമന്ത്രിമാരായിരുന്നവരും സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ പ്രചാരണം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഭീകരവാദത്തെപ്പോലും വെളളപൂശി മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണയാര്‍ജിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അവസാനം കോടതി കയറേണ്ടിവരുമെന്നായപ്പോള് ഇവരില്‍ പലരും പ്രസ്താവന നിഷേധിച്ച് രക്ഷപ്പെടുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മറവില്‍ ‘ഹിന്ദു ഭീകരവാദ’ത്തിന് എതിരെ പ്രചാരണം നടത്തുന്നതില്‍ ടൈംസ് ഓഫ് ഇന്ത്യ മുന്‍നിരയിലായിരുന്നു.
പെഷവാര്‍ കൂട്ടക്കുരുതിയെ അപലപിക്കുകയും ശപിക്കുകയും ചെയ്ത പാക്കിസ്ഥാനിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലിങ്ങളുടെ ചെലവില്‍ ഭീകരര്‍ക്ക് രക്ഷാകവചമൊരുക്കുകയും ഹിന്ദുക്കളെ വില്ലന്മാരാക്കുകയുമാണ് ബച്ചി കര്‍ക്കരിയ ചെയ്യുന്നത്. പെഷവാര്‍ സംഭവത്തെ ഉപയോഗിച്ച് ഹിന്ദു താലിബാനിസത്തെ നേരിടണമെന്ന് സ്വബോധമുള്ള ആരും പറയുന്നതല്ല. എന്നാല്‍ ബച്ചി അങ്ങനെ പറയുന്നത് ബുദ്ധിപൂര്‍വം തന്നെയാണ്. പാക്കിസ്ഥാനിലെ ഭീകരവാദത്തിന് കാരണക്കാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഹിന്ദുക്കളാണെന്ന ധാരണ സൃഷ്ടിക്കാനാണിത്. പാക്ഭീകരവാദികളെക്കാള് ഭയക്കേണ്ടത് ഭാരതത്തിലെ ‘ഹിന്ദു തീവ്രവാദി’കളെയാണെന്ന രാഹുല്‍ ഗാന്ധിയുടെ തലതിരിഞ്ഞ പ്രസ്താവന ഇവിടെ ഓര്‍ക്കാവുന്നതാണ്.
ബച്ചി കര്‍ക്കരിയയുടെ ട്വീറ്റ് തികച്ചും വ്യക്തിപരമാണെന്നും പത്രത്തിന്റെ നയവുമായി അതിന് ബന്ധമില്ലെന്നും വാദിച്ചേക്കാം. എന്നാല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ എഡിറ്ററായിരുന്ന ബച്ചി ഇപ്പോള്‍ പത്രത്തിന്റെ കോളമിസ്റ്റാണ്. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് വിചാരണ നേരിടുന്ന തെഹല്‍ക എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിനെ ക്ഷണിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ അടുത്തിടെ നടത്തിയ സാഹിത്യോത്സവത്തിന്റെ സംഘാടക ബച്ചിയായിരുന്നു. പത്രത്തിന്റെ നയത്തിന് വിരുദ്ധമായ നിലപാടുകള്‍ സാധാരണ ജീവനക്കാര്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അവരെ ഒരു പത്രവും വച്ചുപൊറുപ്പിക്കാന്‍ സാധ്യതയില്ല. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ മതപരമായ പക്ഷപാതവും ഹിന്ദുത്വവിരോധവും പ്രകടമാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ മനോജ് മിട്ടയുടെ പേര് പരാമര്ശിച്ചിട്ടുള്ളതായാണ് അറിയുന്നത്. കലാപത്തിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ പ്രവര്‍ത്തിച്ച ടീസ്റ്റ സെതല്‍വാദിനെ സത്യവാങ്മൂലം തയ്യാറാക്കാനും മറ്റും സഹായിച്ചുവെന്നാണ് മിട്ടക്കെതിരായ ആരോപണം. മിട്ടമാര് ഈ പത്രത്തില്‍ വേറെയുമുണ്ടെന്നാണ് ബച്ചി കര്‍ക്കരിയയുടെ ട്വീറ്റ് വെളിപ്പെടുത്തുന്നത്.
രാഷ്ട്രീയമായി യാതൊരു പ്രാധാന്യവുമില്ലാത്ത വാര്‍ത്തകളില്‍പ്പോലും അപകടകരമായ മുസ്ലിംപക്ഷപാതം പ്രകടിപ്പിക്കാന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ മടിക്കാറില്ല. തനിക്ക് അവിഹിതബന്ധമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവിനെ ജമ്മുകശ്മീരിലെ ഒരു ഇമാം കൊലപ്പെടുത്തിയതിനെക്കുറിച്ച് ഈ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലവാചകം ‘ജൃശലേെ സശഹഹ െഹീ്ലൃ െവൗയയ്യ, വലഹറ ശി ഖ.ഗ.” എന്നായിരുന്നു. ‘കാമുകിയുടെ ഭര്ത്താവിനെകൊന്ന പുരോഹിതന് ജമ്മുകശ്മീരില്‍ പിടിയില്‍’ എന്നാണ് ഇതിനര്‍ത്ഥം.
കുറ്റവാളിയുടെ മതം മറച്ചുപിടിച്ച് വായനക്കാരെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ഈ വാര്‍ത്തയുടെ കാര്യത്തില്‍ ചെയ്യുന്നത്. തലവാചകത്തില്‍ മാത്രമല്ല വാര്‍ത്തയിലുടനീളം ഈ വളച്ചൊടിക്കല്‍ കാണാം. കേസിലെ പ്രതി ‘ഇമാം’ ആയിരുന്നിട്ടും ‘പ്രീസ്റ്റ്’ എന്ന പദമാണ് വാര്‍ത്തയില്‍ നിരന്തരം ഉപയോഗിക്കുന്നത്. കൊലപാതകത്തിനുപിന്നില്‍ ഒരു അമുസ്ലിം ആണെന്ന ധാരണയാണ് വായനക്കാരില്‍ ഇത് സൃഷ്ടിക്കുക. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഹിന്ദു-ക്രൈസ്തവ പുരോഹിതന്മാരെയാണ് ‘പ്രീസ്റ്റ്’ എന്ന ഇംഗ്ലീഷ് പദംകൊണ്ട് വിവക്ഷിക്കാറുള്ളത്. മുസ്ലിം പുരോഹിതരെ ‘പ്രീസ്റ്റ്’ എന്ന വിശേഷിപ്പിക്കുക പതിവില്ല. ‘ഇമാം’ എന്നാണ് മുസ്ലിം പുരോഹിതരെ വിശേഷിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ചിലപ്പോള്‍ ‘മുള്ള’ എന്നും പറയും. ഇത് നന്നായി അറിഞ്ഞുകൊണ്ട് പ്രതിയുടെ മതംമാറ്റുകയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ചെയ്യുന്നത്. കുറ്റാരോപിതന് ഹിന്ദുവോ ക്രൈസ്തവനോ ആണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം.
നരേന്ദ്രമോദിയെ ‘വാര്‍ത്ത’കളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റേത് പത്രത്തെക്കാളും മുന്നില്‍നിന്ന പത്രം ‘ടൈംസ് ഓഫ് ഇന്ത്യ’യാണ്. മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ ഏതറ്റംവരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു പല ‘വാര്‍ത്ത’കളിലൂടെയും ഈ പത്രം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു 2013 ജൂണ്‍ 23 ന് പ്രസിദ്ധീകരിച്ച ‘ങീറശ ശി ഞമായീ മര,േ മെ്ല െ15,000’ എന്ന വാര്‍ത്ത. ‘ഫസ്റ്റ് ബ്ലഡ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലന് അവതരിപ്പിച്ച, അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുന്ന നായകകഥാപാത്രമാണ് റാംബോ. പതിനായിരങ്ങള്‍ അകപ്പെട്ട ഉത്തരാഖണ്ഡ് പ്രളയദുരന്തമുണ്ടായപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് രക്ഷാ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനെ പരിഹസിക്കുകയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഈ പത്രം.
മനുഷ്യത്വരഹിതമായ ഒരു നടപടിയായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സ്വാഭാവികമായും റാംബോ വാര്‍ത്ത വലിയ വിവാദമാവുകയും പല കോണുകളില്‍നിന്നും കടുത്ത പ്രതിഷേധത്തിനും പ്രതികരണത്തിനും ഇടയാക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ വിശദീകരണവുമായി പത്രം രംഗത്തുവന്നു. ”ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഏകദേശം 15,000 പേര്‍ക്ക് പലതരത്തില്‍ സഹായകമാവുകയുണ്ടായി. ഭക്ഷണം, താമസം, മരുന്ന് എന്നിങ്ങനെയുള്ള സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുകയുണ്ടായി. വീടുകളിലെത്താനുള്ള സഹായവും ലഭിച്ചു. 15,000 പേരെ രക്ഷപ്പെടുത്തിയെന്ന് ബലൂനി (പ്രാദേശിക ബിജെപി നേതാവായ ഇദ്ദേഹത്തെ ഉദ്ധരിച്ചായിരുന്നു മോദിയെ റാംബോ ആക്കിയ വാര്‍ത്ത)പറഞ്ഞിട്ടില്ല. അദ്ദേഹം വസ്തുതകള്‍ പെരുപ്പിച്ചുകാട്ടുകയോ ഞങ്ങളെ വഴിതെറ്റിക്കുകയോ ചെയ്തില്ല. വാര്‍ത്ത ഏതെങ്കിലും വ്യക്തികള്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഈ റിപ്പോര്‍ട്ടുണ്ടാക്കിയ വിവാദം ഞങ്ങള്‍ക്ക് നാണക്കേടായി” എന്നായിരുന്നു ഖേദം പ്രടിപ്പിച്ചുകൊണ്ടുള്ള വിശദീകരണം.
അങ്ങേയറ്റം വസ്തുതാവിരുദ്ധവും വായനക്കാരെ വഴിതെറ്റിക്കുന്നതും മുഖ്യമന്ത്രിയെന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയെ അപമാനിക്കുന്നതുമാണ് തങ്ങളുടെ വാര്‍ത്തയെന്ന് ബോധ്യംവന്നിട്ടും മൂന്നാഴ്ചക്കാലം മിണ്ടാതിരുന്നശേഷമാണ് ടൈംസ് ഓഫ് ഇന്ത്യ വിശദീകരണവുമായി രംഗപ്രവേശം ചെയ്തത്. ഈ കാലതാമസം ബോധപൂര്‍വമായിരുന്നു. വാര്‍ത്തയിലൂടെ വായനക്കാരില്‍ പരമാവധി തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടട്ടെ, എന്നിട്ടാവാം തിരുത്ത് എന്ന് പത്രാധിപസമിതി തീരുമാനിച്ചിരിക്കാം.
പാശ്ചാത്യലോകത്ത് പിടികിട്ടാപ്പുള്ളിയായി കഴിയുന്ന ബ്രിട്ടീഷുകാരിയായ ഭീകരവനിത സാമന്ത ലെവ്ത്വൈറ്റ് അറിയപ്പെടുന്നത് ‘വെളുത്ത വിധവ’ എന്നാണ്. ഇവര്‍ അടുത്തിടെ ഉക്രൈനില്വച്ച് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് നിഷേധിക്കപ്പെട്ടു. സാമന്ത മരിച്ചാലും ഇല്ലെങ്കിലും താലിബാന് ഭീകരരുടെ മാനസികാവസ്ഥ പുലര്‍ത്തുന്ന ഒരു ‘വെളുത്ത വിധവ’ മുംബൈയിലെ മാധ്യമലോകത്ത് ജീവിച്ചിരിക്കുന്നു എന്നാണ് ബച്ചി കര്‍ക്കരിയയുടെ ട്വീറ്റ് പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: