എരുമേലി: ഒരുനേരത്തെ ആഹാരത്തിനായി മാലയും വളയും വില്‍ക്കുന്ന പട്ടിണിപ്പാവങ്ങളെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേരള കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ അനധികൃത പിരിവ്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കണമല കോസ്വേ കേന്ദ്രത്തിലാണ് സംഭവം. റോഡരികിലും പമ്പയാറിന്റെ തീരത്തും കുളിക്കടവിലുമായി മാലകച്ചവടം നടത്തുന്ന പാവങ്ങളുടെ കയ്യില്‍നിന്നും ദിവസവും 50രൂപ വാടകയിനത്തിലായിരുന്നു പിരിവ്. പഞ്ചായത്ത് ലേലം ചെയ്തുകൊടുത്ത കടകള്‍ക്കു മുന്നിലോ വാഹനപാര്‍ക്കിംഗ് ഗ്രൗണ്ടിലോ മാല വില്ക്കണമെങ്കില് ഈ പാവങ്ങള്‍ പണം നല്‍കണം. കുറേദിവസമായി നടന്നുകൊണ്ടിരിക്കുന്ന പിരിവ് സംബന്ധിച്ച് ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയ ചിലരാണ് ഭയത്തോടെ നാട്ടുകാരോട് പറഞ്ഞത്. ഇത് പിന്നീട് ചര്‍ച്ചയാകുകയായിരുന്നു. എന്നാല്‍ കണമലയില്‍ യാതൊരുവിധ പിരിവിനും ആരേയും ചുമതലപ്പെടുത്തിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്.
രണ്ടാഴ്ചമുമ്പ് ഒരു ഉന്നത പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കണമലയിലെ മാല കച്ചവടക്കാരെ പോലീസെത്തി നീക്കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് കച്ചവടക്കാരായ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം അനധികൃത പിരിവിന് തയ്യാറായതെന്നും നാട്ടുകാരും പറയുന്നു. കണമലയിലടക്കം നൂറിലധികം പേരാണ് ഇത്തരം കച്ചനടത്തിലേര്പ്പെട്ടിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നും മാലകച്ചവടത്തിനായി എത്തിയ പാവങ്ങളില്‍നിന്നും പണം തട്ടിയെടുത്ത നേതാക്കന്മാരുടെ നടപടിക്കെതിരെ ജനങ്ങളില്‍ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: