ന്യൂദല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. അമേരിക്കയിലുണ്ടായ നിയമനടപടികളെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. സങ്കീര്‍ണമായ വിഷയങ്ങളില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ദേവയാനി ഈ ചട്ടം പാലിച്ചില്ല.
പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്ശനത്തിനുമുമ്പാണ് ദേവയാനി ഒരു ഇംഗ്ലീഷ് ചാനലിലൂടെ പ്രസ്താവന നടത്തിയത്. അമേരിക്കയിലെ നടപടികള്‍ ചാനലില്‍ വിശദീകരിക്കുകയായിരുന്നു ദേവയാനി. ഇതില്‍ തനിക്ക് നേരെയുണ്ടായ നടപടികളെ ദേവയാനി വിമര്‍ശിച്ചിരുന്നു. കൂടാതെ തന്റെ രണ്ട് മക്കള്‍ക്ക് അമേരിക്കന്‍ പാസപോര്‍ട്ടുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട ദേവയാനി അത് ഹാജരാക്കിയിരുന്നുമില്ല. ഇതും നടപടിക്ക് കാരണമായി.
വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ കൃത്രിമം കാണിച്ചതിനും അവര്‍ക്ക് മിനിമം വേദനം നല്‍കിയില്ല എന്നീ കുറ്റങ്ങള്‍ ദേവയാനിയുടെ മേലുണ്ടായിരുന്നു. വിദേശകാര്യ വകുപ്പില്‍ വികസന പങ്കാളിത്ത വിഭാഗത്തില്‍ ഡയറക്ടറായി ജോലി നോക്കി വരികയായിരുന്നു ദേവയാനി. ശിക്ഷാ നടപടി ഉണ്ടായതോടെ ദേവയാനിയ്ക്ക് പദവിയില്‍ സാങ്കേതികമായി തുടരാം. എന്നാല്‍ ഭരണപരമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാനാവില്ല.
1999 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ ദേവയാനി, കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അമേരിക്കയില്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: