56. രത്നകിങ്കിണികാജാലശിഞ്ജന്മഞ്ജീരഭൂഷണാ: രത്ന-രത്നങ്ങള്‍ ഉള്ളിലുള്ള, കിങ്കിണികാജാല-കിങ്ങിണികളുടെ കൂട്ടംകൊണ്ട്; ശിഞ്ജന്- കിലുങ്ങുന്ന; മഞ്ജീര- കാല്‍ചിലമ്പ്; ഭൂഷണാ-അലങ്കാരമായുള്ളവള്.
രത്നകിങ്ങിണികളുടെ കിലുക്കംകൊണ്ട് മനോഹരമായ കാല്ചിലമ്പണിഞ്ഞവള്. ദേവിയുടെ തൃപ്പാദങ്ങള്‍ ചിലമ്പണിഞ്ഞവയാണ്. ആ കാല്‍ചിലമ്പിലെ കിങ്ങിണികള്ക്കുള്ളില് രത്നങ്ങളുണ്ട്. പാദങ്ങള്‍ ചലിക്കുമ്പോള്‍ ഉള്ളിലുള്ള രത്നങ്ങള്‍ ചുറ്റുമുള്ള ലോഹത്തില്‍ തട്ടി കിലുങ്ങും. അങ്ങനെ കിലുങ്ങുന്ന പാദസരങ്ങള്‍ ആഭരണമായുള്ളവള്.
57. യാവകശ്രീ നിര്വ്യപേക്ഷപാദലൗഹിത്യവാഹിനീ: യാവക ചെമ്പഞ്ഞിച്ചാറിന്റെ; ശ്രീ ഐശ്വര്യത്തിന്റെ; നിര്വ്യപേക്ഷ അപേക്ഷയില്ലാതെ, ആശ്രയം കൂടാതെ (സ്വാഭാവികമായ); പദന- പാദങ്ങളുടെ; ലൗഹിത്യ- ചെമപ്പിനെ; വാഹിനീ- വഹിക്കുന്നവള്‍, പ്രവഹിപ്പിക്കുന്നവള്.
ചെമ്പരത്തിച്ചാറിന്റെ ഐശ്വര്യത്തെ ആശ്രയിക്കാതെ സ്വാഭാവികമായുള്ള രക്തവര്‍ണത്തെ പ്രസരിപ്പിക്കുന്ന പാദങ്ങളുള്ളവള്‍. സ്ത്രീസൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്ന ഒരു ലേപന ദ്രവ്യമാണ് ചെമ്പഞ്ഞിച്ചാറ്. പാദങ്ങളുടെ ഭംഗി കൂട്ടാനായി ചെമ്പഞ്ഞിച്ചാറു പുരട്ടാറുണ്ട്.
മൂകാംബികാദേവിയുടെ തൃപ്പാദങ്ങള്‍ സ്വാഭാവികമായി ആ രക്തവര്ണ്ണമുള്ളവയായതുകൊണ്ട് ചെമ്പഞ്ഞിച്ചാറിനെ ആശ്രയിക്കേണ്ട ആവശ്യം ആ പാദങ്ങള്ക്കില്ല. എന്നുമാത്രമല്ല ആ പാദങ്ങള്‍ ചുറ്റുപാടുകളെ രക്തവര്ണ്ണമാക്കുന്ന പ്രകാശം പ്രസരിപ്പിക്കുകയും ചെയ്യുന്നു.
ശങ്കരാചാര്യസ്വാമികള്‍ ദേവിയുടെ പാദങ്ങളെ ആലക്തം അണിഞ്ഞവളായി സ്തുതിക്കുന്നു. അതിനുകാരണം 64-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറയാം. സൗന്ദര്യലഹരിയിലെ 85-ാം ശ്ലോകം.
”നമോവാകം ബ്രൂമോ നയനരമണീയായ പദയോ
സ്തയുസൈ്മ ദ്വന്ദായ സ്ഫുടരുചി രസാലക്തകവതേ
അസൂയത്യത്യന്തം യദദഭിഹനനായ സ്പൃഹയതേ
പശുനാമീശാനഃ പ്രമദര്വനകങ്കേളിതരവേ”
(അല്ലയോ ദേവീ, നയനരമണീയങ്ങളും അതിശോഭായമാനമായ ചെമ്പഞ്ഞിച്ചാറ് അണിഞ്ഞിട്ടുള്ളവയുമായ ഈപാദ കമലങ്ങള്ക്കു ഞങ്ങള്‍ നമോവാകം അര്‍പ്പിക്കുന്നു. ആപാദങ്ങള് കൊണ്ടുള്ള ചവിട്ടേല്ക്കുന്നതിന് കൊതിയുള്ളവനായ പശുപതി പ്രമദഷയനത്തിലുള്ള അശോകവൃക്ഷത്തെക്കുറിച്ച് അസൂയയുള്ളവനുമായി വര്‍ത്തിക്കുന്നു. സൗന്ദര്യലഹരി. 85)
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: