സ്മൃതി സുബിന് ഇറാനി വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. ചാന്ദ്നിചൗക്കില്‍ കപില്‍സിബലിനെ വെള്ളം കുടിപ്പിച്ച, അമേഠിയില്‍ സോണിയയുടെ മകനെ വട്ടം കറക്കിയ സ്മൃതിക്കെതിരെയാണ് മോദി വിരുദ്ധ മാധ്യമങ്ങളും ഭാരത രാഷ്ട്രീയത്തില്‍ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു തുടങ്ങ കോണ്ഗ്രസാദിരാഷ്ട്രീയപാര്ട്ടികളും ആരോപണങ്ങളുടെ മുന തിരിക്കുന്നത്.
പ്രതിസന്ധികളോട് പടവെട്ടിയാണ് സ്മൃതി ഇറാനി ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടിയത്. ആത്മാര്‍ത്ഥതയും കഠിനപ്രയത്നവും അവരുടെ നാളിതുവരെയുള്ള ജീവിതത്തിന്റെ അടയാളങ്ങളാണ്. അതാണ് അവരെ സമുന്നതമായ പദവികള്‍ക്ക് യോഗ്യയാക്കുന്നത്.
അമേഠിയില്‍ തോറ്റിട്ടും സ്മൃതി മന്ത്രിയായതെങ്ങനെ എന്ന് അന്വേഷിക്കാന്‍ രാഹുല്‍ പാര്‍ട്ടിയിലെ പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയിരുന്നുവെന്നൊരു തമാശ കേട്ടിട്ടുണ്ട്. വമ്പന്മാര് കയ്യാളിയിരുന്ന എച്ച്ആര്‍ഡി വകുപ്പ് സ്മൃതിക്ക് നല്കിയതായിരുന്നു ഇവരെയെല്ലാം ആദ്യം പ്രകോപിപ്പിച്ച സംഗതി.
വിദ്യാഭ്യാസം ഭരിക്കാന്‍ വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടോ സ്മൃതിക്ക് എന്ന് അന്വേഷിച്ച് നടപ്പായിരുന്നു കുറേനാള്‍. യോഗ്യതയുടെ കൂടുതല്‍കൊണ്ട് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് മാളത്തിലൊളിച്ച സോണിയയും മകനും ആ അന്വേഷണത്തിന്റെ പോക്ക് കണ്ട് ഞെട്ടിയവരാണ്.
കേന്ദ്രീയ വിദ്യാലയ സിലബസില്‍ സംസ്കൃതം ഉള്‍പ്പെടുത്താനും ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കാനുമുള്ള നീക്കമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഭാരതത്തിന്റെ മനസറിയുന്നവര് ഈ തീരുമാനങ്ങളെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചപ്പോള്‍ മതേതരത്വത്തിന്റെ പേരില്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു അവര്‍. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്ന പഴകിത്തുരുമ്പിച്ച ആരോപണം അവര്‍ തേച്ചുമിനുക്കി. പൊതുവേദികളില്‍ നിലവിളക്ക് കൊളുത്താന്‍ മടികാട്ടുന്ന, മദ്രസാ വിദ്യാഭ്യാസത്തിന് ബിരുദപദവി നല്‍കണമെന്ന് ശാഠ്യം പിടിക്കുന്ന മതേതരന്മാര്‍ക്ക് സംസ്കൃതവും ഭഗവത്ഗീതയും ദഹിക്കാത്തത് പുതിയ കാര്യമല്ല.
ആറുമാസം പിന്നിടുന്ന മോദി സര്‍ക്കാരിനെതിരെ, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വികസനപദ്ധതികള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാനില്ലാത്തവര്‍ പൊതുനിരത്തിലെ പ്രസംഗങ്ങളുടെ പേരില്‍ പാര്‍ലമെന്റില്‍ ഒച്ചയെടുക്കുന്ന കാലത്താണിത് സംഭവിക്കുന്നത്. മോദിവിരുദ്ധ മാധ്യമങ്ങള്‍ തട്ടിവിടുന്ന പച്ചക്കള്ളങ്ങള്‍ ആവര്ത്തിച്ചുപറയുകയെന്ന വെറും ‘കോളാമ്പി’പ്പണിയാണ് പാര്‍ലമെന്റിലെ നോക്കുകുത്തികള്‍ പയറ്റുന്നതെന്ന് വ്യക്തം. അതായത് എതിര്‍പ്പുകള്‍ സ്മൃതിക്കെതിരെയല്ല, ദേശീയതയ്ക്കും ഹിന്ദുത്വത്തിനുമെതിരെയുള്ളതാണെന്നര്ത്ഥം. എന്നും ഹിന്ദുവിരുദ്ധമാണ് രാജ്യത്തെ ‘മതേതര ബുദ്ധിജീവി മനസ്’. അത്തരക്കാരുടെ മതേതരത്വത്തില്‍ ഹിന്ദുത്വവും ദേശീയതയും ഉള്‍പ്പെടുന്നില്ല. അവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കും. കാശ്മീരില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് പണ്ഡിറ്റുകളുടെ ജീവിതവ്യഥകള്‍ക്കും സ്വപ്നങ്ങള്‍ക്കും നേരെ കണ്ണടയ്ക്കും. ഭഗവത്ഗീതയെയും സംസ്കൃതത്തെയും വര്‍ഗീയമെന്ന് അധിക്ഷേപിക്കും. സരസ്വതീവന്ദനത്തെ കാവിവല്‍ക്കരണമെന്ന് പരിഹസിക്കും.
എന്തുകൊണ്ട് സംസ്കൃതം പാടില്ല, എന്തുകൊണ്ട് ഭഗവത്ഗീത പാടില്ല എന്ന് വ്യക്തമാക്കേണ്ടത് മതേതരത്വം പുലമ്പുന്ന കൂട്ടരുടെ ബാധ്യതയാണ്. ഒരു ദശാബ്ദമായി നരേന്ദ്രമോദിയെ എന്തിന്റെ പേരിലാണോ വേട്ടയാടിയത്, അതേ ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞാണ് ഇപ്പോള്‍ സ്മൃതി ഇറാനിക്കും സംസ്കൃതത്തിനും എതിരെയുള്ള പാര്‍ലമെന്റിലെ ആഭാസപ്രകടനം.
അടല്‍ ബിഹാരി വാജ്പേയിയുടെ തൊണ്ണൂറാം ജന്മദിനമായ ഡിസംബര്‍ 25 സദ്ഭരണദിനമായി ആചരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും സ്വാഭാവികമായും ആര്‍ക്കും ദഹിച്ചില്ല. സദ്ഭരണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഉപന്യാസരചന നടത്താനുള്ള എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വളച്ചൊടിച്ച് വികൃതമാക്കിയ മാധ്യമ നുണയന്മാരുടെ പിന്നാലെ തൂങ്ങുകയായിരുന്നു പിന്നീടുള്ള കാലം. ക്രിസ്തുമസിന് സ്കൂളുകള്‍ തുറക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചുവെന്ന പച്ചക്കള്ളമാണ് ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. അവധികള്ക്കവധി കൊടുത്ത് രാഷ്ട്രവികാസത്തിനായി കൈകോര്ക്കണമെന്നുള്ളത് മോദി സര്‍ക്കാരിന്റെ നയമാണ്. ഗാന്ധിജയന്തിദിനത്തില്‍ സ്വച്ഛ്ഭാരത് പ്രഖ്യാപിച്ചത് അതിന്റെ ഭാഗമായിരുന്നുതാനും. പ്രാര്‍ത്ഥനയുടെയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദിവസമായ ക്രിസ്തുമസ് ദിനത്തില്‍ സദ്ഭരണത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവെക്കാനുള്ള ആഹ്വാനം ഉയര്ന്നതിലെന്താണ് തെറ്റ്? അതിനു മറുപടിയില്ല. അവര്‍ക്ക് സ്മൃതി ഇറാനിയുടെ രക്തം വേണം.
ഭരണത്തെ വിമര്‍ശിക്കാന്‍ ത്രാണിയില്ലാതായിപ്പോയ പ്രതിപക്ഷ കക്ഷികളുടെ മുറുമുറുപ്പില്‍ ഇപ്പോഴും നിറഞ്ഞുതുളുമ്പുന്നത് അവരുടെ കുപ്രസിദ്ധമായ ഹിന്ദുവിരുദ്ധ മനോവൈകൃതമാണെന്നതാണ് കൗതുകകരം. മോദിസര്‍ക്കാര്‍ ചെയ്യുന്ന എന്തിലും ഏതിലും മതവിവേചനം ആരോപിച്ച് അതില്‍തൂങ്ങി ബഹളം കൂട്ടുക എന്നതുമാത്രമാണ് നയം. മോദി, സന്‍സദ് ആദര്‍ശഗ്രാമ യോജന പ്രഖ്യാപിച്ചു. ഓരോ എംപിമാരും ഏറ്റെടുത്ത ഗ്രാമങ്ങള്‍, അതിനായുള്ള പദ്ധതികള്‍ ഒന്നും വിശദീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. സ്വച്ഛ്ഭാരത്, നമാമി ഗംഗ തുടങ്ങി പിന്നെയും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പദ്ധതികള്‍. വിഭവത്തിന്റെ ആദ്യാവസാന പങ്കാളികള്‍ ഭാരതീയരാണെന്നും അതില്‍ മതപരിഗണനയുണ്ടാകില്ലെന്നും മോദി പഴയ സര്‍ക്കാരുകളെ തിരുത്തി. അതിനെക്കുറിച്ചൊന്നും പറയാനും പാടാനും ആളില്ല.
ഇപ്പോള്‍ ആഗ്രയില്‍ മതംമാറ്റം നടക്കുന്നുവെന്നാണ് നിലവിളി. കേരളത്തില്‍ നിന്നുള്ള പ്രേമചന്ദ്രനാണ് മതംമാറ്റത്തില്‍ കൂടുതല്‍ സങ്കടം. മൂന്നാം സഹസ്രാബ്ദം ഭാരതത്തെ കുരിശുമുത്തിക്കാനുള്ളതാണെന്ന ആഹ്വാനം മാര്‍പാപ്പയില്‍ നിന്നുണ്ടായപ്പോള്‍ ഈ ഉറഞ്ഞുതുള്ളല്‍ നമ്മള് കണ്ടിട്ടില്ല.
മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും നിര്‍ബന്ധിത മതംമാറ്റം നിര്‍ബാധം നടന്നപ്പോള്‍ ഒരു ബഹളവും ഇവിടെ ഉണ്ടായിട്ടില്ല. മതംമാറ്റ മേളകള്‍ കേരളത്തിന്റെ തെരുവുകളില്‍ പരസ്യമായി നടക്കുമ്പോള്‍ നാക്കില്ലാത്ത വിദ്വാന്മാരാണ് ആഗ്രയിലെ ‘ഘര്‍ വാപസി’ ചടങ്ങിനെതിരെ മുഷ്ടി ചുരുട്ടുന്നത്. മതപരിവര്ത്തനത്തിനെക്കുറിച്ച് ദേശീയതലത്തില്‍ സംവാദം വേണമെന്ന് പറഞ്ഞത് വാജ്പേയി ആണ്. അന്ന് അതിനെതിരായിരുന്നു ഇക്കൂട്ടര്‍. ഇതാ ഇപ്പോഴും മോദിസര്‍ക്കാര്‍ പറയുന്നു, ‘മതംമാറ്റം ചര്‍ച്ചയാവണം, മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കാം, അത് അനുവദിക്കുമോ എന്ന് മതംമാറ്റശക്തികള്ക്കുവേണ്ടി ഉറഞ്ഞുതുള്ളുന്നവര്‍ വ്യക്തമാക്കണം.
ഇവിടെ പ്രതിഷേധത്തിന് മതമുണ്ട്. ഗാസയിലെ ചോരച്ചിത്രങ്ങള്‍ നാട്ടിലുയര്‍ത്തി പണം പിരിച്ചവരെ പെഷവാറിലെ താലിബാന് ക്രൂരതയ്ക്കിരയായ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വേണ്ടി രംഗത്ത് കാണില്ല. കാരണം പെഷവാറില്‍ കൊല്ലാനിറങ്ങിയവന്റെ കൂടെയാണ് രാജ്യത്തെ മതേതര പാര്ട്ടിക്കാര്. പ്രധാനമന്ത്രിയുടെ പ്രസംഗം സ്കൂള്‍കുട്ടികള്‍ കേട്ടാല്‍, സര്‍സംഘചാലകന്റെ വിജയദശമി പ്രഭാഷണം ദൂരദര്ശന് സംപ്രേഷണം ചെയ്താല്‍ ആകാശമിടിഞ്ഞുവീഴുമെന്ന് ഭയപ്പെടുത്തിയവര്‍ എവുപ്രാസ്യാമ്മയുടെയും ചാവറയച്ചന്റെയും വാഴ്ത്തല്ച്ചടങ്ങുകള് തുള്ളിചോരാതെ ഒപ്പിയെടുക്കാന്‍ വത്തിക്കാനിലേക്ക് വണ്ടികയറിയതിനെയാണ് നമ്മള് മതേതരത്വം എന്ന് വിളിക്കുന്നത്.
അവര്‍ക്ക് സാധാരണക്കാരന്റെ ഭാഷയും സാധാരണക്കാരന്റെ ഉയര്‍ച്ചയും സഹിക്കാനാകില്ല. നരേന്ദ്രമോദിക്ക് എഐസിസി ഓഫീസിനു മുന്നില്‍ ചായക്കടയിട്ടുകൊടുക്കാമെന്നു പറഞ്ഞ അയ്യരിപ്പോള്‍ മിനിമം ഒരു ചായയെങ്കിലും വാങ്ങിക്കൊടുക്കാനുള്ള അധികാരം സ്വന്തം പാര്‍ട്ടിയില്‍ പോലുമില്ലാതെ ഏതോ മൂലയ്ക്കിരുപ്പാണെന്നോര്ക്കണം.
ലോകം ഗീതയെയും സംസ്കൃതത്തെയും യോഗയെയും അംഗീകരിക്കുന്ന പുതിയകാലത്തിന്റെ മുറ്റത്തുനിന്നുകൊണ്ടാണ് അഞ്ചാംപത്തികള്‍ മോദി സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളുന്നത്. സ്മൃതി ഓര്‍മ്മപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തിന്റെ ആറരപ്പതിറ്റാണ്ടില് കപടമതേതരന്മാര്‍ വോട്ട്ബാങ്ക് രാഷാട്രീയത്തിന്റെയും ന്യൂനപക്ഷപ്രീണനത്തിന്റെയും പേരില്‍ ഹിന്ദുവിന് കാലമിത്രയും നിഷേധിച്ച അവകാശങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. പൊതുവേദികളില്‍ നിന്നും വീണുകിട്ടുന്ന എല്ലിന് കഷണങ്ങള്ക്കുമേല് അവര്‍ കടിപിടികൂടട്ടെ. രാജ്യത്തിന് ചിന്തിക്കാന്‍ ഒട്ടേറെ വിഷയങ്ങള്‍ വേറെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: