ബ്രിസ്ബെയ്ന്‍: വിദേശമണ്ണില്‍ ടെസ്റ്റ് എങ്ങിനെ കളിക്കണമെന്ന് ടീം ഇന്ത്യ ഇനിയും പഠിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ടീം ഇന്ത്യ പരാജയം ഏറ്റുവാങ്ങി. നാല് വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ പരാജയം. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ന് മുന്നിലെത്തി. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ 48 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 408, 224, ഓസ്ട്രേലിയ 505, 130ന് ആറ്.
നേരത്തെ 71ന് ഒന്ന് എന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിവസമായ ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യന്‍ ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്നതാണ് കണ്ടത്. തലേന്ന് ക്രീസിലുണ്ടായിരുന്ന ശിഖര്‍ ധവാന് പരിശീലനത്തിനിടെ പന്ത് കൈയില്‍ കൊണ്ടതിനാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയില്ല. പുജാരയ്ക്കൊപ്പം എത്തിയ വിരാട് കോഹ്ലി ഒരു റണ്‍ നേടി മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ രണ്ടിന് 76. പതിനൊന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് മുന്‍നിര താരങ്ങള്‍ പവലിയനിലേക്ക് മടങ്ങി. അജിന്‍ക്യ രഹാനെ (10), രോഹിത് ശര്‍മ്മ (0), ക്യാപ്റ്റന്‍ എം.എസ്. ധോണി (0) എന്നിവരാണ് മടങ്ങിയത്. രഹാനെയെയും രോഹിത് ശര്‍മ്മയെയും മിച്ചല്‍ ജോണ്സണ് മടക്കിയപ്പോള്‍ ധോണിയെ ഹെയ്സല്‍വുഡ് വിക്കറ്റിന ്മുന്നില്‍ കുടുക്കുകയായിരുന്നു.
എട്ടാം വിക്കറ്റില്‍ ക്രീസിലെത്തിയ ആര്.അശ്വിന് രണ്ടു ബൗണ്ടറികള്‍ നേടി സ്കോര്‍ 100 കടത്തി. 19 റണ്‍സ് നേടിയ അശ്വിന് പുറത്തായതിന് പിന്നാലെ ധവാന് ക്രീസിലെത്തി. അധികം വൈകാതെ പ്രതിരോധിച്ച് നിന്ന പൂജാരയും (43) വീണു. വാലറ്റത്തെ കൂട്ടുപിടിച്ച് ധവാന് പൊരുതി നേടിയ 81 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഉമേഷ് യാദവ് 30 റണ്‍സ് നേടി.
ഓസീസിന് വേണ്ടി മിച്ചല്‍ ജോണ്സണ് നാലും ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ഹെയ്സല്‍വുഡിന് അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്സില്‍ 128 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസീസിനെ ഒരുഘട്ടത്തിലും പ്രതിസന്ധിയിലേക്ക് എറിഞ്ഞിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ സെഞ്ചുറി (55) നേടിയ ക്രിസ് റോജേഴ്സാണ് ഓസീസ് ജയം വേഗത്തിലാക്കിയത്. 57 പന്ത് മാത്രം നേരിട്ട റോജേഴ്സ് 10 ബൗണ്ടറികളും നേടി. ആദ്യ ഇന്നിംഗ്സിലും റോജേഴ്സ് 55 റണ്‍സാണ് നേടിയിരുന്നത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 28ും ഷോണ്‍ മാര്‍ഷ് 17 റണ്‍സും നേടി. ഒരു ഘട്ടത്തില്‍ നാലിന് 114 എന്ന നിലയില്‍ നിന്ന് ആറിന് 122 എന്ന നിലയിലേക്ക് ഓസ്ട്രേലിയ കൂപ്പുകുത്തിയെങ്കിലും വിജയം തടയാനായില്ല. ക്യാപ്റ്റനായി അരങ്ങേറിയ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയിലൂടെ ടീമിന് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: