കൊച്ചി: മരണമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മുളവുകാട് നിവാസി ജെയ്സന് പിന്‍ഹീറോയും ഭാര്യ ഡെറീനയും. റോഡപകടത്തിന്റെ രൂപത്തിലെത്തിയ ദുര്‍വിധി സമ്മാനിച്ച മുറിവുകളുടെ നൊമ്പരത്തിലും അതുണക്കാന്‍ വേണ്ടിവരുന്ന ഭീമമായ പണച്ചെലവിനെക്കുറിച്ചുള്ള ആകുലതകളും ജെയ്സനെയും കുടുംബത്തെയും വേട്ടയാടുകയാണ്.
കഴിഞ്ഞമാസം 26നായിരുന്നു ജെയ്സനെയും കുടുംബത്തെയും ദുരിതത്തിലാഴ്ത്തിയ സംഭവം. പുതുതായി നിര്‍മിച്ച വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഇലക്ട്രീഷ്യനായ ജെയ്സന് ഭാര്യ ഡെറീനയുമായി പഞ്ചായത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ കണ്ടെയ്നര്‍ റോഡ് മുളവുകാട് കാട്ടാത്ത് ജംഗ്ഷന് സമീപത്തുവെച്ച് ജെയ്സനും ഡെറീനയും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഒരു കെണ്ടയ്നര്‍ ലോറി വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജെയ്സന് പാതയുടെ വശത്തേയ്ക്കു മറിഞ്ഞു. ഡെറീന ലോറിയുടെ അടിയിലേക്കു തെറിച്ചുവീണു. ലോറിയുടെ ലോറിയുടെ മുന്‍ ചക്രത്തിനും പിന് ചക്രത്തിനും ഇടയില്‍പ്പെട്ട ഡെറീനയ്ക്കു മാരകമായി പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ രാവിലെ പതിനൊന്നു മണി. നല്ല തിരക്കുള്ള സമയം കൂടിയായിരുന്നു അപ്പോള്‍. അപകടം നടന്നയുടനെ യാത്രക്കാര്‍ ഓടിക്കൂടി. നാട്ടുകാരിലൊരാളായ അയ്യപ്പനാണ് ജെയ്സനെയും ഡെറീനയെയും സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെത്തുടര്‍ന്നു ജെയ്സന്റെ നട്ടെല്ലിനു പൊട്ടലുണ്ടായി. ഇടതുകൈയുടെ കുഴ തെറ്റുകയും വയറിന്റെ കീഴ്ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ഡെറീനയുടെ ഇടതുകാല് മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടിവന്നു. ഡെറീന ഇപ്പോഴും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജെയ്സന് ഈ മാസം ഒമ്പതിനു ആശുപത്രി വിട്ടു. നട്ടെല്ലിനേറ്റ പൊട്ടലിനെത്തുടര്ന്നു ജെയ്സന് ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട് ഡോക്ടര്‍മാര്‍. കാട്ടാത്ത് ജംഗ്ഷനു സമീപത്തെ വീട്ടില്‍ കിടപ്പിലാണു ജെയ്സന്.
ഇരുവരുടെയും ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. മുളവുകാട് സ്റ്റാന്‍ഡിലുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്നു ഒരു ദിവസത്തെ വേതനം പിരിവിട്ടു ജെയ്സനു നല്കി. ജെയ്സന്റെ മകള്‍ പഠിക്കുന്ന മുളവുകാട് സെന്റ് ആന്‍സ് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരെല്ലാം ചേര്‍ന്നും കഴിയുന്ന സാമ്പത്തിക സഹായം ചെയ്തു. എങ്കിലും ചികിത്സ ഇനിയും മാസങ്ങളോളം തുടരേണ്ടിവരുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനുള്ള പണം കണ്ടെത്തുന്നതെങ്ങനെയെന്ന ആലോചനയിലാണ് ജെയ്സന്.
അപകടത്തെത്തുടര്‍ന്ന് ജെയ്സന്റെ കുടുംബ ബജറ്റ് ആകെ താളം തെറ്റി. വീട് നിര്‍മാണത്തിനായി മുളവുകാട് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി.
മക്കളുടെ വിദ്യാഭ്യാസ ചെലവ് എങ്ങനെ വഹിക്കുമെന്ന ആശങ്കയും ജെയ്സനുണ്ട്. രണ്ടു മക്കളാണ് ജെയ്സന്-ഡെറീന ദമ്പതികള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: