ന്യൂദല്‍ഹി: ഹിന്ദുധര്മ്മത്തിലൂടെ ലോകത്തെ പരിവര്‍ത്തനം ചെയ്യാനല്ല അവരുടെ ഹൃദയങ്ങള്‍ കീഴടക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍ വ്യക്തമാക്കി.
എണ്ണൂറ് വര്‍ഷത്തിനു ശേഷം ഒരു ഹിന്ദുഭരണകര്ത്താവ് ദല്‍ഹി ഭരിക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞ 50 വര്‍ഷമായി ഇതിനായുള്ള പോരാട്ടത്തിലായിരുന്നു ഹിന്ദുക്കള്‍. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 800 വര്‍ഷങ്ങളായി നിലനില്‍പ്പിനായുള്ള പോരാട്ടത്തിലായിരുന്നു ഹിന്ദുക്കള്‍. സാംസ്കാരികപരമായും മതപരമായുമുള്ള കടന്ന് കൈയേറ്റങ്ങളാണ് ഹിന്ദുക്കള്‍ ഇക്കാലയളവില്‍ നേരിട്ട് കൊണ്ടിരുന്നത്.
12-ാം നൂറ്റാണ്ടിലെ പൃഥ്വിരാജ് ചൗഹാന് ശേഷം ഇപ്പോള്‍ മാത്രമാണ് ഹിന്ദുത്വത്തെ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ദല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തെ യുദ്ധങ്ങളിലൂടെ കീഴടക്കുവാന്‍ പലശക്തികളും ശ്രമിച്ചിട്ടുണ്ട്.
ആസ്ട്രേലിയയിലും മദ്ധ്യേഷ്യയിലും യൂറോപ്പിലും ഇന്ന് ഇസ്ലാമിക ഭീകരതയുടെ രൗദ്രത അനുഭവിക്കുകയാണ്. ഈ യുദ്ധം അവസാനിപ്പിക്കുവാനാകും. എന്നാല്‍ മറ്റൊരു തരത്തില്‍ അവ വീണ്ടും തലപ്പൊക്കും.
നമ്മുടെ മൂല്യങ്ങള്‍ പതിയെ രാജ്യത്ത് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യബോധത്തോടെ ലോകക്ഷേമത്തിനായി നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദുസമൂഹം ഉണ്ടാവണമെന്നും സിംഗാള്‍ പറഞ്ഞു. ഹിന്ദുസമൂഹം യുദ്ധത്തിലൂടെയുള്ള വിജയമല്ല ആഗ്രഹിക്കുന്നത്.
സ്നേഹത്തിലൂടെയും ആദ്ധ്യാത്മികതയിലൂടെയും ലോകത്തെ കീഴടക്കുവാനാണ് ആഗ്രഹിക്കുന്നത്. അതേസമയം വെറുപ്പ് പരത്തുവാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. സ്നേഹത്തിലൂടെ ഒരുമിച്ച് നിന്ന് ഒരുപാട് കാര്യങ്ങള്‍ രാജ്യത്തിനായി ചെയ്യുവാനാവുമെന്നും സിംഗാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: