കൊച്ചി: എഴുനൂറ്റമ്പതു കോടിയുടെ ആപ്പിള്‍ ട്രീ ചിറ്റ്സ് നിക്ഷപത്തട്ടിപ്പ് കേസിലെ പ്രധാനപ്രതിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായറിയപ്പെടുന്ന കോട്ടയം ഡിസിസി മുന്‍ സെക്രട്ടറി കെ.ജെ ജയിംസാണ് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 100ലേറെ കേസുകളാണ് ആപ്പിള്‍ ട്രീ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ജയിംസാണ് കമ്പനി ചെയര്മാന്.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള ഈ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തടയുകയായിരുന്നു. പതിമൂവായിരത്തിലേറെ നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയായിട്ടും ജയിംസിനെ ചോദ്യം ചെയ്യാന്‍പോലും പോലീസ് ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രശ്നത്തില്‍ രണ്ടുതട്ടിലാണ്.
അതേസമയം തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് ഒളിവില്‍പോയ ഡയറക്ടര്‍മാരിലൊരാള്‍ വെളിപ്പെടുത്തി.സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടി കമ്പനിയില്‍നിന്നും വന്‍ തോതില്‍ ഫണ്ട് പിന്‍വലിച്ചതാണ് തകര്‍ച്ചക്ക് കാരണമായതെന്നാണ് ഡയറക്ടര്‍മാരിലൊരാള്‍ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയും കെ.ജെ ജയിംസും ചേര്‍ന്നാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.
നിയമനടപടിയും പണം നഷ്ടമായവരുടെ ആക്രമണവും ഭയന്ന് ഒളിവില്‍ കഴിയുകയാണ് ഈ ഡയറക്ടര്‍. ജയിലില്‍ കഴിയവേ സരിത നായര്‍ക്ക് ഇവരുടെ നിര്‍ദ്ദേശപ്രകാരം താനും ഭാര്യയുംചേര്‍ന്ന് സാരികളും മറ്റ് വസ്ര്തങ്ങളുംവരെ വാങ്ങി നല്‍കിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്.
ഡയറക്ടര്‍ ബോര്ഡംഗങ്ങളായിരുന്നുവെങ്കിലും തങ്ങളായിരുന്നില്ല കമ്പനിയുടെ യഥാര്‍ത്ഥ ഉടമകളെന്നും കെ.ജെ ജയിംസ് പറയുന്നത് നടപ്പാക്കുക മാത്രമായിരുന്നു തങ്ങളെന്നുമാണ് ഈ ഡയറക്ടര്‍ പറയുന്നത്. ജയിംസിനുപന്നില് അദൃശ്യരായ മറ്റാരൊക്കെയോ ഉണ്ടായിരുന്നു. പണം എടുത്തിട്ടുള്ളത് അവരാണ്.അതാരൊക്കെയെന്നറിയണമെങ്കില് സിബിഐ പോലുള്ള ഏതെങ്കിലും ഏജന്‍സി ഈ കേസന്വേഷിക്കണം. ബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പിനു തുല്യമായ തട്ടിപ്പാണ് ഇവിടെയും നടന്നത്,അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിലുള്ള കേരള ചിറ്റ്സ് ഫണ്ട് റൂള്‍ 2012 പ്രകാരമോ 1975 ലെ കേരള ചിറ്റ്സ് ആക്ട് പ്രകാരമോ ഉള്ള ഒരുനിബന്ധനകളും പാലിക്കാതെയാണ് ആപ്പിള്‍ ട്രീ കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. മുപ്പതിനായിരംമുതല് ഒരുകോടിവരെയുള്ള തുകക്കുള്ള ചിട്ടികള്‍ നടത്തിയിരുന്ന സ്ഥാപനം സെക്യൂരിറ്റി നിക്ഷേപമായി ആകെ കെട്ടിവച്ചിട്ടുള്ളത് കോട്ടയം കഞ്ഞിക്കുഴിയിലുള്ള ബ്രാഞ്ചിന്റെ പേരില്‍ ഒരു ലക്ഷംരൂപ മാത്രമാണ്. ഓരോ ചിട്ടിയുടേയും സലക്ക് തുല്യമായ തുക കെട്ടിവച്ച് രജിസ്ത്രേഷന് വകുപ്പിന്റെ അനുമതി നേടണമെന്നാണ് നിയമം. സംസ്ഥാനത്ത് 88 ബ്രാഞ്ചുകളിലായി കോടികളുടെ ചിട്ടികള്‍ തുടങ്ങിയിട്ടും ഈ നിബന്ധനകള്‍ കമ്പനി പാലിച്ചിട്ടില്ല.
മുഖ്യമന്ത്രി അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ തണലിലാണ് ഈ വന്‍തട്ടിപ്പ് നടന്നിട്ടുള്ളത്. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതായാണ് സൂചന. ആപ്പിള്‍ ട്രീ പ്രതികളെ സംരക്ഷിച്ചാല്‍ ഓപ്പറേഷന് കുബേര പോലുള്ള നടപടികള്‍വഴി ആഭ്യന്തര വകുപ്പ് നേടിയ പ്രതിഛായ നഷ്ടമാകുമെന്ന അഭിപ്രായമാണ് രമേശ് ചെന്നിത്തലക്ക്. എന്നാല്‍ കെ.ജെ ജയിംസിനെ സംരക്ഷിക്കുമെന്ന ഉറച്ചനിലപാടിലാണ് മുഖ്യമന്ത്രി.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹോക്കോടതിയെ സമീപിച്ചിരിക്കയാണ് പണം നഷ്ടമായവര്‍.
സബ്ബ് ഇന്‍സ്പെക്ടര്‍ തലത്തില്‍ ഇപ്പോള്‍ നൂറോളം കേസുകളില്‍ നടക്കുന്ന അന്വേഷണം പ്രായോഗികമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് ആരംഭിച്ച് ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ പ്രതികള്‍ക്കനുകൂലമായ നിലപാടിലാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിച്ചാണിച്ചിട്ടുണ്ട്.
ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന ജയിംസിനെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് സസ്പെന്റ് ചെയ്തെങ്കിലും ഇയാള്‍ ഇപ്പോഴും കോണ്‍ഗ്രസ് ഓഫീസിലെ തന്റെ മുറി ഉപയോഗിക്കുന്നുണ്ട്.
ജയിംസിനെ ഒഴിവാക്കി മറ്റുഡയറക്ടര്മാരുടെ പേരില്‍ മാത്രം കേസൊതുക്കാനും കമ്പനി ലിക്വിഡേറ്റ ചെയ്യാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കമ്പനിയുടെ പേരില്‍ കാര്യമായ ആസ്തികള്‍ ഒന്നും ഇല്ലാതിരിക്കെ ലിക്വിഡേഷന് നടത്തിയാലും നിക്ഷേപകര്‍ക്ക് പണം തിരിച്ചുലഭിക്കാനിടയില്ല. ജയിംസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: