തിരുവനന്തപുരം: സീറോ മലങ്കര സഭയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ സമ്മാനം. നഗരസഭയും ജില്ലാ ടൗണ്‍ പ്ലാനറും നെല്‍വയലും ഗ്രീന്‍ ബെല്റ്റിലുമുള്പ്പെടുന്നുവെന്ന് പറഞ്ഞ് അനുമതി നിക്ഷേധിച്ച നാലേക്കര്‍ സ്ഥലത്ത് കെട്ടിടനിര്‍മ്മാണത്തിന് അനുമതി സര്‍ക്കാര്‍ ഉത്തരവായി.
കവടിയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1445/1, 1533, 1535, 1536 കളില്‍പ്പെട്ട തിരുവനന്തപുരം സീറോ മലങ്കര കാത്തലിക് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ സ്ഥലത്ത് വൈദികള്ക്കായി ഫോര്മേഷന് ഹൗസ് നിര്‍മ്മിക്കുന്നതിനാണ് തദ്ദേശസ്വയംഭരണവകുപ്പ് അനുമതി നല്‍കിയത്.
നഗരസഭയുടെ അംഗീകൃത ഡീറ്റെയില്‍ഡ് ടൗണ്‍ പ്ലാനിംഗ് സ്കീം പ്രകാരം നിര്‍ദ്ദിഷ്ട സ്ഥലം നെല്‍വയലിലും അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ പ്രകാരം സ്ഥലം ഗ്രീന്‍ ബെല്‍റ്റിലും പെടുന്നുവെന്ന് കണ്ട് നഗരസഭ കെട്ടിട നിര്‍മ്മാണ അനുമതി നിഷേധിക്കുകയായിരുന്നു സഭ സര്‍ക്കാരിന് ഹര്‍ജി നല്‍കിയതിനെതുടര്‍ന്നാണ് തദ്ദേശസ്വയം ഭരണവകുപ്പ് കെട്ടിടനിര്‍മ്മാണ അനുമതി നല്‍കിയത്.
2012 ഒക്ടോബറില്‍ സര്‍ക്കാരിന് നല്കിയ നിവേദനം പ്രകാരം റീജിയണല്‍ ടൗണ്‍ പ്ലാനറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം 2012 ഡിസംബര്‍19ന് നല്കിയ റിപ്പോര്‍ട്ടില്‍ ഇത് നെല്‍വയലും ഗ്രീന്‍ ഉള്‍പ്പെടുന്ന ഭൂമിയാണെന്നും വ്യക്തമാക്കി.
നാലേക്കര്‍ സ്ഥലത്തിന് മുകളില്‍ ഒരു കെട്ടിടമുണ്ടെന്ന് അവിടെ 20 വര്‍ഷം പഴക്കമുള്ള തെങ്ങുകളുണ്ടെന്ന് ടൗണ്‍പ്ലാനര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് മറയാക്കി സഭ കവടിയാര്‍ വില്ലേജ് ഓഫീസറെ സ്വാധീനിച്ച് സ്ഥലത്ത് 50 വര്‍ഷം പഴക്കമുള്ള തെങ്ങുകളുണ്ടെന്നും ഇത് ഇപ്പോള്‍ പുരയിടമാണെന്നും റിപ്പോര്‍ട്ട് വാങ്ങി. ഈ റിപ്പോര്‍ട്ടിന്റെ മറവില്‍ 2013 ലെ വിവാദ കരട് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദിഷ്ട സ്ഥലം റെസിഡന്‍ഷ്യല്‍ സോണില്‍പ്പെടുത്തി. എന്നാല്‍ ഈ കരട് മാസ്റ്റര്‍ പ്ലാന്‍ പിന്നീട് മന്ത്രിസഭ മരവിപ്പിച്ചു.
നഗരാസൂത്രണ നിയമത്തില്‍ വ്യക്തിഗത ഇളവ് നല്കാന് സര്‍ക്കാരിന് അവകാശമില്ലെന്ന് ഹൈക്കോടതി വിധിയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: