അഹമ്മദാബാദ് : ഗുജറാത്തില്‍ കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതിനായി മുഖ്യമന്ത്രി ആനന്ദി ബെന്‍ 1100 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ ലക്ഷ്യംവച്ചാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള കാര്ഷികവായ്പ്പയുടെ അമ്പത് ശതമാനംവീതം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്ഷകവായ്പ്പ മൂലമുണ്ടാകുന്ന അമിതഭാരം കുറച്ച് കൃഷിയെ വളര്‍ത്തുന്നതിനായാണ് ഇത്തരത്തില്‍ വിവിധോദ്ദേശ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 21000 കോടി രൂപയാണ് ഹ്രസ്വകാല വായ്പ്പയിനത്തില്‍ സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഈ വായ്പ്പയുടെ പലിശമാത്രം ഏകദേശം 1100 കോടി രൂപയോളം വരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതിനാല്‍ പലിശയുടെ അമിതഭാരം കുറയ്ക്കുന്നതിനായി വായ്പയുടെ പകുതി തുക അടവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ മാത്രം 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജലസേചന ആവശ്യങ്ങള്‍ക്കായി വൈദ്യുതി ലഭ്യമാക്കുന്നതിന് സബ്സിഡി അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് വൈദ്യുതി ഉപഭോഗത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നതാണ്.
500 കോടിയോളം രൂപയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഗുജറാത്തിലെ പ്രധാന ആഘോഷമായ രവി കൃഷി മഹോത്സവിനോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി 700 കോടി രൂപയുടെ ഫണ്ട് അനുവദിക്കാനും സംസ്ഥാനം ഉത്തരവിറക്കിയിട്ടുണ്ട്.
ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോട്ടണ്‍ കോര്പറേഷന് ഓഫ് ഇന്ത്യയുടെ സെന്ററുകള്‍ ഗുജറാത്തില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോട്ടണ്‍ വ്യവസായം പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട കൂലി ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ആവശ്യമെങ്കില്‍ കോട്ടണ്‍ കോര്പറേഷന് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
അതേസമയം ഉത്പാദനം മെച്ചപ്പെടുത്തി ഗുജറാത്ത് കാര്‍ഷിക വളര്‍ച്ച കൈവരിക്കുന്നതിന് കര്‍ഷകര്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി ആനന്ദീബെന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: