ന്യൂദല്‍ഹി: രാജ്യത്തിന്റെ വടക്കന്‍സംസ്ഥാനങ്ങളില്‍ അതിശൈത്യം. രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞും ശൈത്യവും മൂലം മുപ്പതിലധികം വിമാനങ്ങളും 70 ട്രെയിനുകളും വൈകി. ഇന്നലെ ഉച്ചവരെ ദല്‍ഹിയിലെ കാഴ്ചാപരിധി 20-25 മീറ്റര്‍ മാത്രമായിരുന്നു.രാജസ്ഥാന്, ജമ്മുകാശ്മീര്‍, പഞ്ചാബ്, ഹിമാചല്‍, ഉത്തര്‍പ്രദേശ്,ഹരിയാന സംസ്ഥാനങ്ങളെയും അതിശൈത്യം ഗുരുതരമായി ബാധിച്ചു.
തണുപ്പുമൂലം ഉത്തര്‍പ്രദേശില്‍ 8പേരും ദല്‍ഹിയില്‍ 3 പേരും ഇതുവരെ മരിച്ചു.
ദല്‍ഹിയിലേക്കുള്ള അമ്പതു ട്രെയിനുകള്‍ ഇന്നലെ മണിക്കൂറുകള്‍ വൈകിയാണ് ഓടിയെത്തിയത്. 12 ട്രെയിനുകള്‍ സമയം മാറ്റി സര്‍വ്വീസ് നടത്തിയപ്പോള്‍ ഒരു ട്രെയിന്‍ റദ്ദാക്കി. ദല്‍ഹിയില്‍ ഇന്നലെ ഉയര്‍ന്ന താപനില 16 ഡിഗ്രിയും താഴ്ന്ന താപനില 5 ഡിഗ്രിയുമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ താപനില 4ലേക്ക് താഴ്ന്നതോടെ രാവിലെ പറന്നുയരേണ്ട വിമാനങ്ങളും വൈകി. അടുത്ത ഒരാഴ്ച ഇതേ കാലാവസ്ഥയായിരിക്കും ഉത്തരഭാരതത്തിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മൂടല്‍മഞ്ഞ് കനത്തതോടെ സാവധാനത്തില്‍ വണ്ടിയോടിക്കാന്‍ ട്രെയിന്‍ ലോക്കോപൈലറ്റുമാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്നിന്നുംവരുന്ന ട്രെയിനുകള്‍ 10മുതല്‍ 20വരെ മണിക്കൂറുകള്‍ വൈകിയാണ് ദല്‍ഹിയിലെത്തുന്നത്.
കാശ്മീരിലെ 40 ദിവസം നീളുന്ന മഞ്ഞുവീഴ്ചയായ ചില്ലയ് കലന്‍ 21ന് ആരംഭിച്ചതോടെ താഴ്വര അതിശൈത്യത്തിന്റെ പിടിയിലായി. രാജസ്ഥാനിലെ ചുരുവില്‍ 0.5 ഡിഗ്രിയിലേക്ക് താപനില താഴ്ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ അതിശൈത്യത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലഖ്നൗവില്‍ നിന്നും ദല്‍ഹിയിലേക്കുള്ള നിരവധി ട്രെയിനുകളും പിന്‍വലിച്ചിട്ടുണ്ട്.
മധ്യപ്രദേശ്, ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖല എന്നിവിടങ്ങളില്‍ താപനില 10 ഡിഗ്രിയിലും താഴ്ന്നിട്ടുണ്ട്. ഡിസംബര്‍ 24ന് ശേഷം ഉത്തരഭാരതത്തിലെ രാത്രി താപനില ഇനിയും താഴാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: