തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രൂക്ഷ വിമര്‍ശനം. സുധീരന് അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും സുധീരന് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എ ഗ്രൂപ്പുകാര്‍ സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സുധീരനുമായി സമവായ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.
സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ക്ക് പോലും സുധീരന്റെ പിന്തുണയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മദ്യനയത്തിലെ പല തീരുമാനങ്ങളും അറിഞ്ഞില്ലെന്ന് ആര്യാടന് മുഹമ്മദും പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളും സുധീരനെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യനയത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കാന് യോഗം തീരുമാനിച്ചതായും നിയമസഭകക്ഷി സെക്രട്ടറി ബെന്നി ബഹനാന് പറഞ്ഞു. ആര്‍ക്കും എതിരായ യോഗമല്ലിതെന്നും പ്രായോഗിക മാറ്റങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 31 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗ തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ ചെന്നിത്തലയെയും മുഖ്യമന്ത്രിയെയും യോഗം ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: