തിരുവനന്തപുരം: സാഹിത്യ പ്രതിഭകള്‍ രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ടാണെന്നും നാടിന്റെ ഭാവിക്കായി കലാസാഹിത്യ പ്രതിഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സാംസ്കാരികമന്ത്രി കെ.സി. ജോസഫ്. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന 2013ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്കു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കുട്ടികളിലെ പ്രതിഭകളെ യഥാസമയം കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സംഭവിക്കുന്ന വീഴ്ച രാഷ്ട്രത്തിനുണ്ടാകുന്ന കനത്ത നഷ്ടമാണെന്ന് സാഹിത്യകാരന് സി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. നല്ല കായികതാരങ്ങള്‍ ഇല്ലാത്തതിനാലല്ല, മറിച്ച് അവരെ യഥാസമയം കണ്ടെത്തുവാന്‍ കഴിയാതെ വരുന്നതാണ് അന്താരാഷ്ട്രകായിക രംഗത്ത് നാം പിന്തള്ളപ്പെടാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കഥാകാരനുള്ള 2013ലെ ബാലസാഹിത്യ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങളിലായി സി. രാധാകൃഷ്ണന് (കഥ), എസ്. രമേശന് നായര്‍ക്കു വേണ്ടി(കവിത) അദ്ദേഹത്തിന്റെ മകന് , ഡോ. ആര്. സത്യജിത്ത് (ജീവചരിത്രം), പി. മാധവന്‍പിള്ള, ശ്രീദേവി എസ്. കര്‍ത്ത (വിവര്‍ത്തനം), സുധന് നന്മണ്ട (നാടകം), ജയകൃഷ്ണന് (ചിത്രീകരണം), എന്‍.ടി. രാജീവ് (ചിത്രപുസ്തകം) എന്നിവരും പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന് കെ. സുഭാഷും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഡോ. രാജു നാരായണസ്വാമി(ശാസ്ത്രം), എസ്. അനിത(വൈജ്ഞാനികം) എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. 10000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പുസ്തകമേളയോടുനുബന്ധിച്ചു നടന്ന ചിത്രരചനാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫും സി. രാധാകൃഷ്ണനും ചേര്‍ന്ന് കുട്ടികള്‍ക്കു വിതരണം ചെയ്തു. പി. മാധവന്‍പിള്ള , ഡോ. തേവന്നൂര്‍ മണിരാജ്, പി.ജി.എം. നായര്‍, ശാസ്തമംഗലം മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് പുലിയൂര് നേതൃത്വം നല്കിയ കവിതചൊല്ക്കാഴ്ചയും മായാ മണികണ്ഠന് നടത്തിയ മാജിക്ഷോയും മാജിക് ക്ലാസുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: