നെയ്യ്, വാര്‍ധയില്‍ നിന്നുള്ള നെയ്യ്, വാര്‍ധയില്‍നിന്നുള്ള ശുദ്ധമായ നെയ്യ് എന്നിങ്ങനെ പശുവിന്‍പാലില്‍നിന്നു കടഞ്ഞെടുക്കുന്ന നെയ്യിന് വിശേഷണഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ച് പ്രമുഖചിന്തകനായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി വിവരിച്ചിട്ടുണ്ട്.
നെയ്യില്‍ കലര്പ്പുചേരുമ്പോഴാണ് ഇതുവേണ്ടിവരുന്നത്. കച്ചവടക്കണ്ണുള്ളവര്‍ വില്‍പ്പനക്കും പ്രചാരണത്തിനും നടത്തുന്ന വിശേഷപ്രയോഗങ്ങള്പോലെയല്ല ഇത്. മോശമായതില്‍നിന്ന് നല്ലതിനെ വേര്‍തിരിച്ചു കാണിക്കാന്‍ ഇതു വേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് പ്രസക്തി കൂടുന്നു; സദ്ഭരണ ദിവസം എന്ന വിശേഷണം വേണമോ. ഭരണം പോരെ? ഉത്തരം പോരാ എന്നുതന്നെ.
ഭരണംപോലുമില്ലാതെ, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഇല്ലാതെയുള്ള ഒരു സ്ഥിതിവിശേഷമാണ് വാസ്തവത്തില്‍ ജനാധിപത്യം. ചാണക്യന് അര്‍ത്ഥശാസ്ത്രത്തില്‍ അങ്ങനെ വിവരിക്കുന്നുണ്ട്- ഭരണക്കാരും പ്രജകളും എന്ന ഭേദമില്ലാത്ത അവസ്ഥ. അവിടെയാണ് യഥാര്‍ത്ഥത്തില്‍ ജനായത്ത സംവിധാനത്തിന്റെ വിജയം. അതു സാധ്യമാണോ-ഭരണകൂടം കൊഴിഞ്ഞ് ഇല്ലാതാകും എന്ന പ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം അവതരിപ്പിക്കുന്ന ആശയവും ചാണക്യതത്വ ദര്‍ശനവും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടോ.
മനുഷ്യനെ, വ്യക്തിയെ, കേന്ദ്രീകരിച്ചുള്ള രാഷ്ട്രത്തിന്റെ വികസനവും നിലനില്‍പ്പും വിശദീകരിക്കുന്ന ഏകാത്മ മാനവദര്‍ശനത്തിലൂടെ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അവതരിപ്പിക്കുന്ന ദര്‍ശനത്തിന്, ചാണക്യദര്ശനത്തിനും അതിനുമപ്പുറം ഭാരതീയ വേദോപനിഷത്തുക്കളുടെയും പുരാണേതിഹാസത്തിന്റെയും പിന്‍ബലത്തിലുള്ള ഈ സങ്കല്പമല്ലേ. രാമരാജ്യം എന്ന ഭരണസങ്കല്പം തന്നെയല്ലേ അത്.
എന്നാല്‍ ഡിസംബര്‍ 25 സദ്ഭരണദിനമായി പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനം കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ സ്വാഭാവികമായും സംശയിക്കാം അപ്പോള്‍ ദുര്ഭരണമുണ്ടോ? ഭരണം സദ്ഭരണത്തില്നിന്ന് എങ്ങനെ വേറിട്ടുനില്ക്കുന്നു? സദ്ഭരണമാണുവേണ്ടതെങ്കില്, ശരിയെങ്കില്‍ എങ്ങനെയാണ് ദുര്ഭരണമുണ്ടാകുന്നത്? എന്നിങ്ങനെയെല്ലാം.
ഭരണം ഉണ്ടായത് 1947 ലെ സ്വാതന്ത്ര്യലബ്ധിക്കുശേഷമല്ല, ഭാരതത്തില്‍. നാട്ടുരാജാക്കന്മാരുടെ ഭരണം നിലനിന്നിരുന്നു. അവയെല്ലാം പ്രശംസനീയമായിരുന്നു. മാവേലി നാടുവാണകാലത്തെക്കുറിച്ചുള്ള നാടോടിപ്പാട്ടുമതി ഉദാഹരിക്കാന്‍. വിദേശസഞ്ചാരികള്‍ എഴുതിയ കുറിപ്പുകളില്‍, ലഭ്യമായ സാഹിത്യ, ചരിത്ര രേഖകളിലെല്ലാം ഭാരതത്തിന്റെ ഭരണാധിപന്മാരുടെ സാമര്‍ത്ഥ്യവും കഴിവും പുകഴ്ത്തപ്പെട്ടിട്ടുണ്ട്.
പക്ഷേ ചരിത്രം വായിച്ചപ്പോഴും പഠിച്ചപ്പോഴും അവയിലെല്ലാം അപകീര്‍ത്തികളെ പ്രകീര്‍ത്തിക്കുന്നതിന് നമുക്കിടയില്‍ എങ്ങനെയോ പ്രാമുഖ്യം വന്നുപോയിരുന്നു. അതുകൊണ്ട് പ്രജകളില്‍ ആരെങ്കിലും, ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ചെയ്യുന്ന ദുഷ്പ്രവൃത്തിക്ക് ഭരണാധിപന്, തലവന്‍ പഴികേള്‍ക്കേണ്ടിവന്നു. എന്നാല്‍ മറിച്ച് ഒരു സത്യവുമുണ്ട്, ഭരണസംവിധാനത്തില്‍ ഒരുദ്യോഗസ്ഥന് വരുത്തുന്ന പിഴവ് അല്ലെങ്കില്‍ പോരായ്മ കണ്ടെത്തേണ്ടത്, തിരുത്തേണ്ടത്, അല്ലെങ്കില്‍ തടയേണ്ടത് ഭരണാധിപന്റെ ഉത്തരവാദിത്തം തന്നെയാണ്.
അങ്ങനെ ഭരണത്തിനും ദുര്‍ഭരണത്തിനും സദ്ഭരണത്തിനും നമുക്ക് ഉദാഹരണങ്ങള്‍ ഏറെയാണ്. എന്നാല്‍ ജനകീയ ജനാധിപത്യവ്യവസ്ഥയംഗീകരിച്ച്, ഭരണ ഘടന നിലവില്‍വന്ന് ഏകരാഷ്ട്രമെന്ന സംവിധാനവും നിലവില്‍ വന്നു കഴിഞ്ഞുള്ള കാര്യമാണ് ഇവിടെ വിഷയം. അപ്പോള്‍ ഭരണം വളര്‍ന്നതും ദുര്‍ഭരണം പെരുത്തതും ജനങ്ങള്‍ സദ്ഭരണം കൊതിക്കുന്നതും പരിഗണിക്കുമ്പോഴാണ് ഇന്നത്തെ സദ്ഭരണദിനത്തിന്റെ പ്രസക്തി.
സ്വാതന്ത്ര്യാനന്തരം ഭാരതഭരണത്തില് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് നിലനിന്നത്. എട്ടു പ്രധാനമന്ത്രിമാര്‍, അവരില്‍ ആറുപേര്‍ അഞ്ചുവര്‍ഷമോ അതിലേറെയോ തികച്ചവര്‍, കോണ്ഗ്രസിന്റേതായുണ്ടായി. മറ്റ് പാര്‍ട്ടികളുടെ എട്ടു പേര്, അവരില്‍ ബിജെപിയുടെ രണ്ടു പ്രധാനമന്ത്രിമാരും (നരേന്ദ്ര മോദിയുടേതുള്‍പ്പെടെ). ഇതില്‍ സുദീര്‍ഘകാലം ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ തന്നെ.
1947 ല്‍ പണ്ഡിറ്റ് നെഹ്റു പ്രധാനമന്ത്രിയാകുമ്പോള്‍ ഭാരതത്തില്‍ പുതിയ ഭരണമാണുണ്ടായത്. ബ്രിട്ടീഷ് ഭരണത്തില്‍നിന്നും രാജ്യം മോചിതമായപ്പോള്‍, വിഭജനത്തിന്റെ ദുഃഖം കാരണം മാറ്റിനിര്‍ത്തിയാല്‍, രാജ്യമെമ്പാടും ആഘോഷിക്കുകയായിരുന്നു. കാരണം ഗാന്ധിജിയും മറ്റു നേതാക്കളും പറഞ്ഞു പഠിപ്പിച്ചത് ഭരണകൂടം ഇല്ലാതാകുന്നു, നമുക്ക് സ്വന്തമായി രാജ്യം കിട്ടാന്‍ പോകുന്നു, ഇനി നമ്മുടെമേല്‍ ആധിപത്യമില്ല, ജനങ്ങള്‍ക്കാണ് സര്‍വാധിപത്യം കിട്ടാന്‍ പോകുന്നതെന്നായിരുന്നു. പക്ഷേ, അധികം വൈകാതെ ഭരിക്കാന്‍ ഒരു വിഭാഗം, ഭരിക്കപ്പെടാന്‍ മറ്റൊരു വന്‍ വിഭാഗം എന്ന വേര്‍തിരിവു വന്നു. അവിടെത്തീര്‍ന്നു, അഥവാ തുടങ്ങീ ഭരണത്തിനു വിശേഷണം എന്നു പറയാം.
ഏതു സര്‍ക്കാരും അവകാശപ്പെടുന്നത് അവര്‍ ജനക്ഷേമത്തിനു പ്രവര്‍ത്തിക്കുന്നു, നിലനില്‍ക്കുന്നുവെന്നാണ്. ഏതുസര്ക്കാരിനേയും നിയന്ത്രിക്കുന്ന, നയിക്കുന്ന പാര്‍ട്ടിയും പറയുന്നത് അതുതന്നെ. പക്ഷേ ഫലത്തില്‍ സംഭവിക്കുന്നതോ. ഭരണക്കാരും ഭരിക്കപ്പെടുന്നവരും തമ്മില്‍ അകലമുണ്ടാകുന്നു, അവര്‍ക്കിടയില്‍ ഉയര്ച്ചതാഴ്ചയുണ്ടാകുന്നു, പയ്യെപ്പയ്യെ രണ്ടുകൂട്ടര്‍ക്കും ഇടയില്‍ ഒരു മറയുണ്ടാകുന്നു. അതോടെ ഭരണം സുതാര്യമല്ലാതാകുന്നു.
സുതാര്യമല്ലാത്ത ഭരണത്തില്‍ പ്രതിബദ്ധത കുറയുന്നു. അങ്ങനെ ഉത്തരവാദിത്തം ഇല്ലാതാകുന്നു. അത്തരമൊരു ഭരണം ദുര്‍ഭരണത്തിലേക്ക് മെല്ലെമെല്ലെ ചുവടുവക്കുന്നു, ചിലപ്പോള്‍ കൂപ്പുകുത്തുന്നു. ഭരണം അധികാരമാണെന്ന് ധരിക്കുന്നവര്‍, ആ അധികാരികള്‍ ദുഷിച്ചവരും കൂടിയാണെങ്കില്‍ ദുര്‍ഭരണം വളരെ വേഗം സംഭവിക്കുന്നു.
ജനകീയജനാധിപത്യമാണെങ്കിലും, അതില്‍ ജനത്തിനാണ് സമ്പൂര്ണാധികാരമെങ്കിലും സാധാരണ ഒരു പരിധിവരെയേ ഭരണകാര്യങ്ങളില്‍ ജനത്തിന് താല്‍പ്പര്യമുണ്ടാകൂ. അതുണ്ടാകുന്നവര് ഒരു ചെറു ന്യൂനപക്ഷം മാത്രം. പക്ഷേ ഭരണകാര്യങ്ങളില്‍ പരിഗണിക്കപ്പെടുന്നുവെന്ന് തോന്നുന്ന ഘട്ടത്തില്‍ പങ്കാളികളാകാന്‍ തല്‍പ്പരരാണ് അവരെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഒടുവില്‍ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന മട്ടില്‍ അവര്‍ പ്രതികരിക്കും.
അത്തരം സന്ദര്‍ഭങ്ങള്‍ ലോകചരിത്രത്തില്‍, നാട്ടുചരിത്രത്തിലും, കേരളചരിത്രത്തില്‍പോലും ഏറെയുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവിന് നാട്ടുകാരായ സാധാരണക്കാരെ അണിനിരത്താനായത് രാജപ്രഭാവംകൊണ്ടു മാത്രമല്ലായിരുന്നുവല്ലൊ. ദുര്‍ഭരണം കടുത്ത ബാധ്യതയും ശല്യവുമാവുമ്പോള് അത് സംഭവിക്കും. അത്തരത്തിലുണ്ടായതാണ് ഭാരതത്തിലെ ഭരണമാറ്റങ്ങള്‍. നെഹ്റുവിനെ ഭാരത ഭരണമേല്‍പ്പിച്ചത് ഗാന്ധിജിയാണ്.
ജനങ്ങള്‍ പ്രതീക്ഷിച്ചത് മറ്റുപലതുമാണെങ്കില് കൂടിയും. പക്ഷേ, നെഹ്റുവിനെ അംഗീകരിച്ചു, ഏറെനാള്‍. മേല്‍പ്പറഞ്ഞ അളമുട്ടല് എന്ന പൊതുസ്വഭാവം വന്ന് ഗതിവേഗവും ബലവേഗവുമുണ്ടായത് കുടുംബഭരണത്തിന്റെ അധികാര പ്രമത്തത പരമാവസ്ഥയിലെത്തിയപ്പോഴായിരുന്നു. ഞാനാണ് രാജ്യമെന്ന ചിന്തയുയര്‍ത്തിയ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ജനാവലി സംഘടിച്ചത് ദുര്‍ഭരണത്തിനെതിരായാണ്.
അടിയന്തരാവസ്ഥയും തുടര്‍കാല സംഭവങ്ങളുമായി ജനതാ സര്‍ക്കാര്‍ വന്നപ്പോള്‍ സംഭവിച്ച നെഹ്റുകാലത്തെ ഭരണക്കേടുതന്നെയാണ് ആ സര്‍ക്കാരിനെ വീഴിച്ചത്. ഭരണക്കേടും ദുര്‍ഭരണം തന്നെ; എന്തായാലും സദ്ഭരണമല്ല. പിന്നെയും കോണ്‍ഗ്രസ് ഭരണം തുടര്‍ന്നതും കുടുംബത്തിന്റെ തുടര്‍ഭരണം നെടുനാള്‍ മോഹിച്ചതും ആ ദുര്‍ഭരണം രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നു വന്നതുമാണ് മറ്റൊരര്‍ദ്ധ വിരാമത്തിന് തുടക്കമായത്. ഇന്ദിരാഗാന്ധിക്കു ശേഷം മകന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി വന്നതും ബോഫോഴ്സ് അഴിമതി പുറത്തായതും രാജ്യത്തിന്റെ പ്രതിരോധവും ദുര്‍ഭരണത്തിന്റെ ഫലമായി അപകടത്തിലായെന്നും അറിഞ്ഞപ്പോള്‍ ജനകീയ ജനാധിപത്യം വി. പി. സിങ്ങിന്റെ നേതൃത്വത്തെ പിന്തുണച്ചു. അവര്‍ സദ്ഭരണം പ്രതീക്ഷിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ വി.പി. സിങ്ങും സദ്ഭരണ വഴിയിലല്ലെന്നറിഞ്ഞപ്പോള് അവര്‍ വഴിമറി ചിന്തിച്ചു.
എങ്കിലും പി. വി. നരസിംഹറാവുവിലൂടെ എത്തിച്ചേര്‍ന്നത് കൊടും ദുരന്തത്തിലായിരുന്നു. ഭരണത്തിലെ പിടിപ്പു കേടും ദുര്ഭരണക്കാരുടെ പ്രവൃത്തിക്കേടും കൊണ്ട് പ്രധാനമന്ത്രി പോലും കോടതിമുറിക്കുള്ളില്‍ വിചാരണക്കു വിധേയനാകുമെന്ന സ്ഥിതി വന്നു. പിന്നെയും പരീക്ഷണങ്ങള്‍, പരാജയങ്ങള്‍, സ്ഥിരതയില്ലാത്ത അധികാരസ്ഥാനങ്ങള്‍. ഒടുവില്‍, അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ഒട്ടേറെ പാര്‍ട്ടികളുടെ കൂട്ടുകക്ഷിഭരണത്തിലുണ്ടായ സര്‍ക്കാര്‍ വന്നു.
അഞ്ചുവര്‍ഷ കാലാവധികൊണ്ട് ഭരണത്തിന്റെ സാധ്യത ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഭരണം മാത്രമല്ല, സദ്ഭരണവുമുണ്ടെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. പുതിയ ഒരുദയംതന്നെയായിരുന്നു അത്. സാമ്പത്തിക രംഗം ഉണര്‍ന്നു. ആഗോള സാമ്പത്തിക മേഖല മാന്ദ്യത്തിലായിരുന്നപ്പോഴും ഭാരതത്തില്‍ സമ്പദ് വ്യവസ്ഥ ശക്തമായി. ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 8.4 ശതമാനം വരെ എത്തി. ഐടി, ടെലികോം മേഖലയില്‍, റോഡ്-റെയില്‍ നിര്‍മാണ രംഗത്ത് എന്നിങ്ങനെ വിഭാവനം ചെയ്യാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്ന ഒരു ഭരണകൂടം വന്നു. തൊഴില്‍ മേഖലയില്‍ പുതിയ കുതിപ്പ്, കാര്‍ഷിക മേഖലയില്‍ വമ്പിച്ച വളര്‍ച്ച, സുരക്ഷാ രംഗത്ത് കരുത്തു പ്രകടിപ്പിക്കല്‍…. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തലകുനിച്ചു നിന്ന രാജ്യം അവരില്‍ പലര്‍ക്കും സമശീര്ഷരായോ അവര്‍ക്കും മേലെ ഉയര്‍ന്നോ നിന്ന കാലമായിരുന്നു അത്.
അടല്‍ബിഹാരി വാജ്പേയിയുടെ ആ ഭരണകാലംതന്നെയായിരുന്നു ഭാരതത്തിലെ സദ്ഭരണകാലം. പാരതന്ത്ര്യത്തില്‍നിന്ന് 1947-ല്‍ സ്വാതന്ത്ര്യത്തിലേക്കു നാം വളര്‍ന്നു. തുടര്‍വളര്‍ച്ച പക്ഷേ, ഭരണത്തില്‍നിന്ന് ദുര്ഭരണത്തിലേക്കായിരുന്നു; ഗ്രാഫ് താഴേക്ക്. എന്നാല്‍ പുതിയ സഹസ്രാബ്ദത്തില്‍ അത് സദ്ഭരണത്തിലേക്കു കുതിച്ചു. അന്ന് വാജ്പേയി ലക്ഷ്യമിട്ടത് 2020 എന്ന ദര്‍ശനമായിരുന്നു. 2020-ല്‍ സമ്പൂര്‍ണ്ണ വൈഭവത്തില്‍ എത്തുന്ന ഭാരതം. (പക്ഷേ 2004-നുശേഷം 10 വര്‍ഷം നഷ്ടമായി.) എന്നാല്‍ ഇപ്പോള്‍ ഒരിക്കല്‍കൂടി സദ്ഭരണത്തിന്റെ തുടര്പാതയിലേക്കുള്ള വഴിത്തടസങ്ങള് മാറി. നരേന്ദ്ര മോദി സര്‍ക്കാര്‍ വാജ്പേയി സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ തുടര്‍ച്ചയിലാണ്. അതുകൊണ്ടുതന്നെയാണ് വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായാഘോഷിക്കാന് തീരുമാനിച്ചതും.
പുതിയ ലക്ഷ്യം കുറിയ്ക്കുമ്പോള്‍ അതിന്റെ നിലപാടുതറ മുഖ്യമാണ്. ആ തറ ഊര്‍ജ്ജവും ആവേശവും നല്‍കുന്നതും മാതൃകാപരവുമാകുമ്പോഴേ സമ്പൂര്‍ണ്ണ വിജയത്തിലേക്കുള്ള കുതിപ്പിനു സഹായകമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: