പുനലൂര്‍: പ്രസിദ്ധമായ അച്ചന്‍കോവില്‍ രഥോത്സവം നാളെ അരങ്ങേറും. മറ്റ് ശാസ്താക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമായ നിരവധി ആചാരനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന അച്ചന്‍കോവിലില്‍ പണ്ടുമുതല്‍ അരങ്ങേറുന്ന ചടങ്ങാണ് രഥോത്സവം. അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ ഒമ്പതാംദിവസം അരങ്ങേറുന്ന രഥോത്സവം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഈ കാനനക്ഷേത്രത്തില്‍ എത്തിച്ചേരും. ഉത്സവത്തിന്റെ അഞ്ചാംദിവസം മുതല്‍ തന്നെ രഥത്തിന്റെ ശില്പവേലകള് ആരംഭിച്ചു. നാളെ രാവിലെ 9.30 ഓടെ രഥം അലങ്കരിച്ച് പതിനെട്ടാം പടിക്ക് താഴെ എത്തിക്കും.
രഥ നിര്‍മ്മാണത്തിനായി വനവിഭവങ്ങള്‍ മാത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പൂജകള്‍ക്കും വിശേഷാല്‍ ഉത്സവചടങ്ങുകള്ക്കുംശേഷം രാവിലെ 11 മണിയോടെ ക്ഷേത്രമേല്‍ശാന്തി അയ്യപ്പവിഗ്രഹം തേരില്‍ സ്ഥാപിക്കുന്നതോടെ രഥോത്സവത്തിന് തുടക്കമാകും. കറുപ്പന്തുള്ളലിന്റെയും ചപ്രം എഴുന്നള്ളിപ്പിന്റെയും തങ്കവാള്, അന്നക്കൊടി എന്നിവയുടെയും സാന്നിദ്ധ്യത്തിലാണ് രഥോത്സവം നടക്കുക. അയ്യപ്പവിഗ്രഹം രഥത്തില്‍ സ്ഥാപിക്കുന്നതോടെ ശരണംവിളി ഉച്ചസ്ഥായിലാകും.
തുടര്‍ന്ന് രഥത്തിന്റെ ഒരു ഭാഗത്തില്‍ സൗരാഷ്ട്രബ്രാഹ്മണരും മറുഭാഗത്ത് തദ്ദേശീയരായ അയ്യപ്പഭക്തരും പിടിമുറുക്കും. പിന്നീട് കുറച്ചുനേരം രഥം വലിച്ചുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളാണ് നടക്കുക. രഥം കിഴക്കോട്ട് ഉരുണ്ടാല്‍ ധര്‍മ്മശാസ്താവ് തമിഴകത്തിന് സ്വന്തമെന്നും പടിഞ്ഞാറോട്ട് ഉരുണ്ടാല്‍ കേരളക്കരക്ക് സ്വന്തമെന്നും വിശ്വാസം. എന്നാല്‍ സൗഹൃദപരമായി നടക്കുന്ന ഈ ചടങ്ങില്‍ എന്നും രഥം പടിഞ്ഞാറോട്ട് മാത്രമാണ് വലിച്ചുകൊണ്ടുപോവുക.
ഇത്തരത്തില്‍ നിരവധി ആചാരനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രസങ്കേതത്തിലേക്ക് നാളെ രാവിലെ മുതല്‍ വന്ജനസഞ്ചയമാകും എത്തിച്ചേരുക. രഥോത്സവത്തിന് മുന്നോടിയായി കറുപ്പന്‍സ്വാമി തുള്ളല്‍. 12ന് പ്രസാദവിതരണം, വൈകിട്ട് 6.30ന് ദീപാരാധന, എട്ടിന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.30ന് ഗാനമേള, 11.30ന് പൂങ്കോവില് എഴുന്നള്ളത്ത്, 12ന് പള്ളിവേട്ടയും സേവയും നടക്കും. രഥോത്സവത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി തമിഴ് സൗരാഷ്ട്രബ്രാഹ്മണര്‍ ഇന്നും നാളെയുമായി അച്ചന്‍കോവില്‍ ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേരും. ദേവസ്വം ഗസ്റ്റ് ഹൗസ് ഇപ്പോള്‍തന്നെ ഇവരുടെ പേരില്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി രഥോത്സവത്തിന്റെ ഭാഗമായ തേര്‍വലി കാണുവാനുള്ള ആരവം മുഴങ്ങുകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: