ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കാനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചിരിക്കുകയാണ്. ഭാരതത്തില്‍ ഇന്‍ഷ്വറന്‍സ് മേഖലയെ നിയന്ത്രിക്കാന്‍ ധാരാളം നിയമങ്ങള്‍ ഉണ്ട്. 1938-ലെ ഇന്‍ഷ്വറന്‍സ് നിയമമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും പോളിസി എടുത്ത ആളുകളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഈ നിയമമാണ്. 1956-ലെ ഇന്‍ഷ്വറന്‍സ് ദേശവത്കരണ നിയമമാണ് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് തുടക്കമിട്ടത്. ജനറല്‍ ഇന്‍ഷ്വറന്‍സ് മേഖല ദേശവത്കരിച്ചത് 1972-ലും. എന്നാല്‍ 1999-ല്‍ പാസ്സാക്കിയ ഐആര്‍ഡിഎ നിയമമാണ് ഈ മേഖലയെ ശക്തമായി നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സാദ്ധ്യമായത്. ഇത് സ്വകാര്യകമ്പനികളുടെയും പ്രവേശനത്തിന് ഇടയാക്കി. 2004-ല്‍ ലോ കമ്മിഷന് റിപ്പോര്‍ട്ടില്‍ ഇന്‍ഷ്വറന്‍സ് മേഖലയില്‍ സമഗ്രമായ പരിഷ്ക്കരണം ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. പോളിസി എടുത്ത ആളുകള്‍ക്ക് സംരക്ഷണത്തോടൊപ്പം അവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് നിഷ്പക്ഷമായ സംവിധാനവും നടപ്പില്‍ വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതുപോലെ ഇന്‍ഷ്വറന്‍സ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കെ.പി.നരസിംഹന് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഇന്‍ഷ്വറന്‍സ് ഭേദഗതി നിയമം.
ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് മേഖല നിക്ഷേപത്തിന്റെ കുറവുകൊണ്ട് വികസനം മുരടിച്ചിരിക്കുകയാണ്. മറ്റുരാജ്യങ്ങളിലെ ഇന്‍ഷ്വറന്‍സ് ബിസിനസ്സുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെരാജ്യത്ത് ‘ഒരു പെട്ടിക്കട ബിസിനസ്സ്’ എന്ന രീതിയില്‍ മാത്രമേ ഇന്‍ഷ്വറന്‍സ് മേഖലയെ കാണാന്‍ കഴിയൂ. രാജ്യത്തിന്റെ വികസനമേഖലയില്‍ ധാരാളം പദ്ധതികളും രാജ്യങ്ങളും കടന്നുവരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ ഇന്‍ഷ്വറന്‍സ് പരിരക്ഷനല്കുന്നതിനുള്ള ത്രാണി നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്ക്കില്ലായെന്നത് യാഥാര്‍ത്ഥ്യമാണ്. 2005-ല്‍ ഒഎന്‍ജിസി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി കൊടുക്കേണ്ടിയിരുന്നത് 1800 കോടിയാണ്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനികൊടുത്തത് 50 കോടി. ബാക്കിതുക കണ്ടെത്തിയത് വിദേശ കമ്പോളത്തില്‍ നേരത്തെ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. മറിച്ചായിരുന്നുവെങ്കില്‍ ആ പൊതുമേഖലാസ്ഥാപനം ഇന്ന് അപ്രത്യക്ഷമായേനെ. അത്രമാത്രം പരിമിതമാണ് നമ്മുടെ പ്രവര്‍ത്തന മൂലധനം.
ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് മേഖല കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരണമെങ്കില്‍ ഈ മേഖലയുടെ അടിസ്ഥാന വികസനം വിപുലീകരിക്കുന്നതിന് ധാരാളം മൂലധനം ആവശ്യമാണ്. 2008-ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരാണ് വിദേശമൂലധനനിക്ഷേപം 26-ല്‍ നിന്നും 49 ശതമാനമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ അന്ന് പൊതുസമൂഹം ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ 97 ഭേദഗതികളോടെ നമ്മുടെ രാജ്യത്തെ സാധാരണക്കാരനെയും ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയും അതിലുപരി രാജ്യത്തിന്റെ താത്പര്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് ശക്തമായ ഇന്‍ഷ്വറന്‍സ് നിയമമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ദേശീയ വളര്‍ച്ചയുടെ വെറും 3.7 ശതമാനമാണ് ഇന്‍ഷ്വറന്‍സ് മേഖലയുടെ സംഭാവന. എന്നാല്‍ വരും കാലങ്ങളില്‍ ഇത് എട്ട് ശതമാനമാക്കി മാറ്റാനുള്ള സാദ്ധ്യതയുണ്ട്. അതിന് ഏകദേശം 35000 മുതല്‍ 40000 കോടി രൂപ ആവശ്യമാണ്. അത് ഈ മേഖലയില്‍ നിന്നുതന്നെ കണ്ടെത്തുകയും മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുകയാണ് ഈ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ ഭാരതത്തില്‍ എല്‍ഐസി ഉള്‍പ്പെടെ എട്ട് പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികളും 44 സ്വകാര്യ കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്. 1999-ല്‍ വാജ്പേയി സര്‍ക്കാര്‍ ഐആര്‍ഡിഎ (ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി) നിയമം പാസ്സാക്കിയതിനെ തുടര്‍ന്ന് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഭാരതത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. ഇവിടെ പ്രചരിപ്പിക്കുന്നതുപോലെ ഒരു കാരണവശാലും എല്‍ഐസിയെ സ്വകാര്യവത്കരിക്കുവാനുള്ള ഒരു ശ്രമവും പുതിയ ബില്ലിലില്ല. മാത്രവുമല്ല ശക്തമായ നിരീക്ഷണ നിയന്ത്രണസംവിധാനമാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതിയ പദ്ധതിയായ ജന്‍ധന്‍ പദ്ധതിയിലൂടെ സാധാരണക്കാരനെ സാമ്പത്തിക ആശ്ലേഷണത്തിലേക്ക് കൊണ്ടുവന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എട്ട് കോടി അക്കൗണ്ട് പൊതുമേഖലാ ബാങ്കുകളില്‍ ആരംഭിച്ച് എല്ലാ അക്കൗണ്ടുകളും ഇന്‍ഷ്വറന്‍സ് പോളിസിയുമായി ബന്ധപ്പെടുത്തിയപ്പോള്‍ ഈ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ കാണാതെ കണ്ണടച്ച് സര്‍ക്കാരിനെ ആക്ഷേപിക്കുന്നവര്‍ പൊതുജനങ്ങളുടെ മുന്നില്‍ അപമാനിതരാകുമെന്നതില് സംശയവുമില്ല.
പുതിയ ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്‍ വലിയ മാറ്റമാണ് രാജ്യത്ത് കൊണ്ടുവരാന്‍ പോകുന്നത്. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭാരതത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ കടമയാണ്. അതാണ് മോദി സര്‍ക്കാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ ഇന്‍ഷ്വറന്‍സ് ഭേദഗതി അനുസരിച്ച് 51 ശതമാനം ഓഹരി സര്‍ക്കാര്‍ കൈവശം വയ്ക്കുമ്പോള്‍ ആ കമ്പനിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഭൂരിഭാഗം ഡയറക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അവകാശവും നയരൂപീകരണത്തിനും തീരുമാനമെടുക്കാനുമുള്ള അവകാശവും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ പുതിയ ഭേദഗതിയില്‍ ശ്രദ്ധേയമായ മാറ്റം ജനറല്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ നിന്നും മെഡിക്കല്‍ ഇന്ഷ്വറിന്സിനെ പ്രത്യേക ശാഖയായി തിരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമമാണ്. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഫൈവ് സ്റ്റാര്‍ ആശുപത്രിയിലേക്കുള്ള പ്രയാണം ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യരംഗത്ത് മതിയായ സഹായം ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സ് മേഖലയിലും വിദേശനിക്ഷേപത്തിനു മിനിമം ഇക്വിറ്റി മൂലധനം 50 കോടി ആയി കമ്പനികള്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്.
നിക്ഷേപം നടത്തുന്ന വിദേശകമ്പനികള്‍ വാഹന നഷ്ടപരിഹാരമേഖലയിലും ഗ്രാമീണ സാമൂഹ്യ മേഖലയിലും വ്യവസ്ഥ അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 25 കോടി രൂപയോളം നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള പരാതികള്‍ നിലവില്‍ കണ്‍സ്യൂമര്‍ ഫോറമോ ഓംബുഡ്സ്മാനോ ആണ് കേട്ടിരുന്നത്. കുറ്റമറ്റ രീതിയില്‍ പരിഹാരം ലഭ്യമായിരുന്നില്ല. ഇതില്‍ വിദേശ കമ്പനികളെ നിയന്ത്രിക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ഐആര്‍ഡിഎ തീരുമാനത്തിന്റെ മേല്‍ അപ്പീലിന് പുതിയ സംവിധാനമെന്ന നിലയ്ക്ക് സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ പോളിസി എടുക്കുമ്പോള്‍ എന്തെങ്കിലും തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തിനകം കമ്പനികള്‍ക്ക് പോളിസി അസാധുവാക്കാന്‍ അവകാശമുണ്ട്. അതുപോലെ പോളിസി എടുത്തത് ക്രമവിരുദ്ധമായ രീതിയിലൂടെ ആണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പോളിസി അസാധുവാക്കാന്‍ കമ്പനികള്‍ക്ക് കഴിയുമായിരുന്നു. പുതിയ ഭേദഗതിയിലൂടെ അഞ്ചു വര്‍ഷത്തിനു ശേഷം ഒരു കാരണവശാലും പോളിസി അസാധുവാക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. വിദേശ കമ്പനികള്‍ക്ക് ഒരവസരത്തിലും ഐആര്‍ഡിഎയുടെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ പോളിസി നല്കാന് കഴിയില്ല. അതുപോലെ തന്നെ ഐആര്‍ഡിഎയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു കമ്പനിക്ക് വേറെ കമ്പനിയുമായി പൂര്‍ണ്ണമായോ ഭാഗികമായോ ലയനം സാദ്ധ്യമല്ല. അങ്ങനെ വന്നാല്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുവാനുള്ള അധികാരം ഐആര്ഡിഎയ്ക്കുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: