റോം: ഇറ്റലിയില്‍ കപ്പലിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 10ആയി. കപ്പലിനകത്തുണ്ടായ മുഴുവന്‍ ആളുകളേയും പുറത്തെടുത്തതായി നാവികസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 36 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ഇറ്റാലിയന്‍ നാവികസേന പൂര്‍ത്തിയാക്കിയത്. ഇറ്റലിയുടേയും ഗ്രീസിന്റേയും ഹെലികോപ്ടറുകള്‍ സംയുക്തമായാണു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
അപകടസ്ഥലത്തെ രൂക്ഷമായ പുക രക്ഷാപ്രവര്‍ത്തനത്തിനു കാര്യമായി ബാധിച്ചു. ശക്തമായ കാറ്റും പ്രതിസന്ധിയുണ്ടാക്കിയതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്ക്ിയവര് വ്യക്തമാക്കി. കപ്പലിനകത്തു നിന്ന് രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്. മൊത്തം 400 പേരെ രക്ഷപെടുത്തി. ഇനിയാരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന കാര്യത്തില്‍ സൂചനയില്ല.
478 യാത്രക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് ഏകദേശ കണക്ക്. യാത്രക്കാരുടെ കണക്ക് കൃത്യമായി സൂക്ഷിക്കാറില്ലെന്ന് ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു. കപ്പലലുണ്ടായ 230 യാത്രക്കാരും 34 ജീവനക്കാരും ഗ്രീസുകാരാണ്. ഇറ്റലി, തുര്‍ക്കി, അല്‍ബേനിയ, ജര്‍മ്മനി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.
ഞയറാഴ്ച ഗ്രീസിലെ പട്രാസില്‍ നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് 478 യാത്രക്കാരുമായി പോയ നോര്‍മന്‍ അറ്റ്ലാന്റിക് എന്ന കപ്പലാണ് അഡ്രിയാറ്റിക് കടലില്‍ തീ പിടിച്ചത്. ഇറ്റലിയും ഗ്രീസും അല്‍ബേനിയയും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യാത്രക്കാരെ രക്ഷിച്ചത്. തിങ്കളാഴ്ച ഇറ്റലി നാവികസേനയുടെ മറ്റൊരു കപ്പല്‍ കൂടിയെത്തിയതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി.
അഡ്രിയാറ്റിക്കിലൂടെ പോവുകയായിരുന്ന ചരക്കുകപ്പലുകളും തീരരക്ഷാസേനയുടെ കപ്പലുകളും തീപിടിച്ച കപ്പലിന് ചുറ്റുമിട്ട് കാറ്റിനെതിരെ പ്രതിരോധം തീര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലില്‍ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കാര്‍ ഡെക്കില്‍ ഇന്ധന ടാങ്കറുകള്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. അപകടത്തെക്കുറിച്ച് ഇറ്റലി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: