മരട്: വൈറ്റില ജംഗ്ഷന് തെക്കുവശം ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയില്‍ ദേശീയ പാതയോരം കയ്യടക്കി നടത്തിയിരുന്ന തട്ടുകടകള്‍ മരട് പോലീസ് ഒഴിപ്പിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും പരിസരങ്ങളിലുമായി രാത്രികാലങ്ങളില്‍ ക്ഷേത്രശുദ്ധിയെ ബാധിക്കുംവിധം നടത്തിയിരുന്ന തട്ടുകടകള്‍ ഒഴിപ്പിക്കണമെന്ന് വൈറ്റില ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും പരാതിയെ തുടര്‍ന്നാണ് നടപടി.
ഡിസംബര്‍ 30 മുതല്‍ ക്ഷേത്രത്തിന് മുന്നിലേയും പരിസരങ്ങളിലേയും തട്ടുകടകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസ് നല്കിയ വിലക്കുലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് തട്ടുകടകള്‍ ഇന്നലെ രാത്രി പോലീസ് നീക്കംചെയ്തു. സംഭവത്തില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു.
പെരുമ്പാവൂര്‍, കൊറ്റന്വേഴിച്ചിറയില് ഇസ്മായില്‍ (53), കരുനാഗപ്പള്ളി പുത്തന്‍തുറ സ്വദേശി ബിനു ശങ്കര്‍ (43), ചവറ മനയില്‍ കുറുവരത്ത് കിഴക്കേതില്‍ നിസ്സാം (39), തമിഴ്നാട് സ്വദേശിനിയും തൈക്കൂടത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഈശ്വരി (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവരുടെ തട്ടുകടകള്‍ പോലീസ് ബന്തവസ്സില്‍ എടുത്തു. പ്രതികളെ സ്റ്റേഷന് ജാമ്യംനല്‍കി വിട്ടയച്ചു. ഈ ഭാഗത്ത് 6 തട്ടുകടകളാണ് പ്രവര്‍ത്തിച്ചിരുന്നത്. സമീപപ്രദേശത്തെ സ്ഥാപന ഉടമകളും വൈറ്റില തെക്കുഭാഗത്തുള്ള ഓട്ടോ തൊഴിലാളികളും ഇവയ്ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: