കല്പവല്ലീ കലാലാപാ കസ്തൂരീ തിലകാഞ്ചിതാ
ഹര്ഷദാത്രീ ഹകാരാര്ഥാ ഹര്യക്ഷവരവാഹനാ
90. കല്പവല്ലീ – കല്പവല്ലിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്നവള്‍. കല്പവല്ലി, കല്പവൃക്ഷം, കാമധേനു എന്നിവ സ്വര്‍ഗ്ഗത്തിലുള്ള വള്ളിയും മരവും പശുവുമാണ്. ഇവയോട് എന്തുചോദിച്ചാലും കിട്ടുമെന്നാണു വിശ്വാസം. കല്പവല്ലിയെപ്പോലെ മൂകാംബികയും അര്‍ത്ഥിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കും. കല്പവല്ലിയെ സമീപിച്ച് എന്താവശ്യപ്പെട്ടാലും കിട്ടുമെന്ന സങ്കല്പം സത്യമാകാം. പക്ഷെ കല്പവല്ലിയെ കാണണമെങ്കില്‍ സ്വര്‍ഗ്ഗത്തിലെത്തണം പല ജന്മങ്ങളില് നേടിയ പുണ്യംകൊണ്ടേ സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടാകൂ. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ പിന്നെ നേടാനായി അധികമൊന്നും ഉണ്ടായില്ലെന്നുവരാം. മൂകാംബികയെ നമുക്ക് ഇവിടെയിരുന്നുതന്നെ ആരാധിക്കാം. കൊല്ലൂര്വരെ യാത്രചെയ്യുകപോലും വേണ്ട. വീട്ടിലിരുന്നുതന്നെ ആരാധിക്കാം. ധര്‍മ്മവിരുദ്ധമല്ലാത്ത എല്ലാ ആഗ്രഹങ്ങളും ദേവി സാധിച്ചുതരാം. ദേവി കല്പവല്ലിയെക്കാള് ശ്രേഷ്ഠയാണ്.
91. കലാലാപാ – കളമായ ആലാപനത്തോടുകൂടിയവള്. കളം എന്നതിന് അവ്യക്തമധുരം എന്നര്‍ത്ഥം. ആലാപനം എന്നതിന് നര്‍മ്മസംഭാഷണം, പാട്ട്, രാഗവിസ്താരം എന്നര്‍ത്ഥം. ദേവിയുടെ അവ്യക്തമധുരമായ ആലാപനത്തിന്റെ അല്പാംശമാണ് നാം കലകളായും ശാസ്ത്രങ്ങളായും ജ്ഞാനമായും വിജ്ഞാനമായും അറിയുന്നവ എല്ലാം. ഇക്കാര്യം ഉള്‍ക്കൊളളാന്‍ 80-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ച ‘ഉദാലകപുഷ്പഭഞ്ജിക’ എന്ന കുട്ടിക്കളി സഹായിക്കും. ഒരു ബാലിക ഇലയും പുവും കല്ലും മണ്ണുമൊക്കെ ഉപയോഗിച്ച് ഒരു തോട്ടമോ രാജ്യമോ സൃഷ്ടിക്കുന്നു. കുട്ടിയുടെ സങ്കല്പത്തിനൊത്ത് പൂവും കല്ലുമൊക്കെ ത്രിമൂര്‍ത്തികളും ദേവന്മാരും ചക്രവര്‍ത്തിമാരും പ്രകൃതിശക്തികളും സേനകളും അസുരരും ആയുധങ്ങളും മറ്റുമായി മാറുന്നു. കുട്ടി സങ്കല്പിക്കുന്ന പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടുന്നു. ഈ സൃഷ്ടികര്‍മത്തില്‍ ഏകാഗ്രതയോടെ ബാലിക ഏര്‍പ്പെട്ടപ്പോള്‍ താനറിയാതെ ബാലിക അവ്യക്തമെങ്കിലും അതി മധുരമായി മൂളിപ്പാട്ടു പാടന്നുണ്ട്. ഈ ബാലികയാണ് മൂകാംബികയായും മറ്റനേകം ദേവിമാരായും ആരാധിക്കപ്പെടുന്ന പരാശക്തി. ആ ദേവിയുടെ കളാലാപനമാണ് വേദങ്ങളും ശാസ്ത്രങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും കലകളും മറ്റുമായി ലോകത്തെ മനോഹാരമാക്കിത്തീര്ക്കുന്ന സമസ്ത ജ്ഞാനവും വിജ്ഞാനവും
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: