മലയാള നോവല്‍ സാഹിത്യത്തില്‍ മാസ്റ്റര്‍പീസ് രചനകളുണ്ടാകുന്നില്ലെന്ന് വായനക്കാരും നിരൂപകരും പരിതപിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വായനക്കാരനെ പിടിച്ചിരുത്തുന്ന, പ്രസിദ്ധീകരണത്തിനുശേഷം നിരന്തരമായി ചര്‍ച്ചചെയ്യപ്പെടുന്ന കൃതികള്‍, നോവലുകളോ കഥകളോ, ഉണ്ടാകുന്നില്ലന്നതാണ് നിരൂപകവാദം.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അത്തരത്തില്‍ ഉണ്ടായിട്ടുള്ള രചനകള്‍ വിരലിലെണ്ണാവുന്നവമാത്രം. 1990കളിലും അതിനു മുമ്പും മലയാളസാഹിത്യത്തിന്റെ യശസ്സുയര്‍ത്തിയ നിരവധി കൃതികളുണ്ടായി. അവയില്‍ നോവലുകളും ചെറുകഥകളുമുണ്ട്. ഇന്നും വായനക്കാരന്റെ ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുന്നവയാണ് അവയോരോന്നും.
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും ജീവിതാവസ്ഥകളെയും അതേപടി ആവിഷ്കരിക്കുന്ന യഥാതഥ സമ്പ്രദായം ആവിഷ്കരിച്ച ഒരു സംഘം എഴുത്തുകാരുടെ രംഗപ്രവേശത്തോടെയാണ് മലയാള നോവല്‍സാഹിത്യം കൂടുതല്‍ സജീവമായതും സാധാരണക്കാരെയും വായനയിലേക്ക് എത്തിച്ചതും.
1940കളിലായിരുന്നു ഇത്. പി.കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, എസ്.കെ.പൊറ്റക്കാട്, പി.സി.കുട്ടികൃഷ്ണനെന്ന ഉറൂബ്, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരായിരുന്നു ഇതിന്റെ തുടക്കക്കാര്‍. നിത്യജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നോവലുകള്‍ക്കും കഥകള്‍ക്കും വിഷയമായപ്പോള്‍ വായനക്കാര്‍ തങ്ങളില്‍ ഓരോരുത്തരെയും ആ കൃതികളിലൂടെ നേരിട്ടനുഭവിച്ചു.
കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’എന്ന കൃതി 1944ല്‍ പുറത്തുവന്നതിനുശേഷമാണ് ജീവിതത്തോട് ഇത്രത്തോളം ചേര്ന്നുനില്ക്കാന് സാഹിത്യത്തിന് സാധ്യമാകുമെന്ന തിരിച്ചറിവ് മലയാളിക്കുണ്ടായത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’, തകഴിയുടെ ‘തോട്ടിയുടെ മകന്’ എന്നിവകൂടി വായനക്കാരിലേക്കെത്തിയപ്പോള് മലയാള നോവല്‍ സാഹിത്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് ആരംഭം കുറിക്കുകയായിരുന്നു.
പിന്നീട് നിരവധിയായ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്തു. അവരെല്ലാം ജീവിതാനുഭവങ്ങളുടെയും ഭാവനയുടെയും വെളിച്ചത്തില്‍ എഴുതിയ കൃതികളോരോന്നും മികച്ചവയായി. കാലാതിവര്‍ത്തിയായ വായാനാനുഭവവും കാലങ്ങളെത്ര കഴിഞ്ഞിട്ടുമുള്ള സജീവതയുമാണ് ആ രചനകളുടെ പ്രത്യേകത.
സമൂഹത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ ക്ലേശഭരിതമായ ജീവിതമായിരുന്നു യഥാതഥ നോവലെഴുത്തുകാര്‍ പ്രമേയമായി സ്വീകരിച്ചത്. ദരിദ്ര കര്‍ഷകരും തെണ്ടികളും തോട്ടികളും റിക്ഷാത്തൊഴിലാളികളും ചുമട്ടുകാരും ദളിതരും ആ നോവലുകളില്‍ നായകരായി. മലയാളി വായനക്കാര്‍ക്ക് മുമ്പു ശീലമില്ലാത്തതായിരുന്നു ഈ കഥാപാത്രലോകം.
കേശവദേവിന്റെ തന്നെ ‘ഭ്രാന്താലയം’, ‘അയല്‍ക്കാര്‍’, ‘പ്രേമവിഡ്ഢി’ തുടങ്ങിയ നോവലുകളും തകഴിയുടെ ‘രണ്ടിടങ്ങഴി’, ‘ചെമ്മീന്‍’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’, ‘അഞ്ചുപെണ്ണുങ്ങള്‍’, ‘ഏണിപ്പടികള്‍’, ‘കയര്‍’ തുടങ്ങിയവയും എസ്.കെ.പൊറ്റക്കാടിന്റെ ‘വിഷകന്യക’, ‘നാടന്‍ പ്രേമം’, ‘മൂടുപടം’, ‘ഒരു ദേശത്തിന്റെ കഥ’ എന്നിവയും ഉറൂബിന്റെ ‘മിണ്ടാപ്പെണ്ണ്’, ‘ഉമ്മാച്ചു’, ‘സുന്ദരികളും സുന്ദരന്മാരും’, ‘അണിയറ’ തുടങ്ങിയ നോവലുകളും ബഷീറിന്റെ ‘ബാല്യകാല സഖി’, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’, ‘പ്രേമലേഖനം’, ‘മതിലുകള്‍’, ‘പാത്തുമ്മയുടെ ആട്’, ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’, ‘ആനവാരിയും പൊന്‍കുരിശും’ എന്നിവയും അവയെഴുതിയ കാലത്തിന്റെ മാത്രമല്ല, പിന്നീടിങ്ങോട്ട് വായക്കാരുള്ള കാലങ്ങളിത്രത്തോളവും മലയാളികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന നോവലുകളുടെ പട്ടികയിലിടം പിടിച്ചു.
ഇതിനുശേഷവും പ്രതിഭാശാലികളായി നിരവധി എഴുത്തുകാര്‍ കൂട്ടത്തോടെ തന്നെ ആവിര്‍ഭവിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. കോവിലന്, പാറപ്പുറത്ത്, മുട്ടത്തുവര്‍ക്കി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, പമ്മന്, ജി.വിവേകാനന്ദന് തുടങ്ങിയവരെല്ലാംതന്നെ തങ്ങളുടേതായ ജീവിത മണ്ഡലത്തിന്റെ അനുഭവപാരമ്പര്യത്തിലൂന്നി നിന്നുകൊണ്ട് രചനകള്‍ നിര്‍വ്വഹിക്കുകയും മാസ്റ്റര്‍പീസുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
പിന്നീട് ആഖ്യാന രീതിയില്‍ മാറ്റംവന്ന ഒരു കാലഘട്ടത്തില്‍ പുതിയൊരു രചനാശൈലിയുമായാണ് വി.കെ.എന്‍, എം.ടി.വാസുദേവന്‍നായര്‍, ഒ.വി.വിജയന്, കാക്കനാടന്, സി.രാധാകൃഷ്ണന്, എന്‍.പി.മുഹമ്മദ്, പെരുമ്പടവം ശ്രീധരന്, വിലാസിനി, പി.വത്സല, മാധവിക്കുട്ടി, മലയാറ്റൂര്‍, സേതു, പുതൂര്‍ ഉണ്ണികൃഷ്ണന്, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം.മുകുന്ദന്, ആനന്ദ് തുടങ്ങി പേരെടുത്തുപറയാവുന്ന നിരവധിപേരെത്തിയത്. ഇവരുടെയെല്ലാം രചനകള്‍ ഓരോന്നും മികച്ച വായാനാനുഭവം സമ്മാനിച്ചു എന്നു മാത്രമല്ല എല്ലാക്കാലത്തേക്കും വേണ്ടിയുള്ള ആസ്വാദനാനുഭവത്തിന്റെ മാധുര്യം നല്കുന്നതുമായിരുന്നു.
ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’മാണ് ആധുനിക നോവലുകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എന്ന നിലയിലാണ് ‘ഖസാക്ക്’ പരിഗണിക്കപ്പെടുന്നത്. ഇവരുടെ കാലത്തിനൊപ്പമാണ് ടി.വി.കൊച്ചുവാവ, അക്ബര്കക്കട്ടില്, സി.വി.ബാലകൃഷ്ണന്, പി.സുരേന്ദ്രന് തുടങ്ങിയവരുടെ രചനാ വൈഭവം മലയാളി അറിഞ്ഞത്. ഇവരും മാസ്റ്റര്‍പീസ് രചനകള്‍ സമ്മാനിക്കുകയും എക്കാലത്തെയും വായനയ്ക്ക് നോവലുകളെ പര്യാപ്തമാക്കുകയും ചെയ്തു.
ഇവരെല്ലാം നോവലുകളും കഥകളുമൊരുമിച്ചെഴുതി സാഹിത്യത്തില്‍ സജീവമായവരാണ്. എന്നാല്‍ കഥകള്‍ മാത്രമെഴുതി കഴിഞ്ഞ ആറുപതിറ്റാണ്ടായി വായനക്കാരെ കൂടെനിറുത്താന്‍ ടി.പദ്മനാഭന് കഴിഞ്ഞു. കഥകളുടെ മാസ്റ്റര്‍ പീസ് സൃഷ്ടിച്ച അദ്ദേഹത്തിനു സമനായി കഥാസാഹിത്യത്തില്‍ ഇന്ന് മറ്റൊരാളില്ല. ഇവരുടെ കൃതികളിലൂടെ വായനയെ വളര്‍ത്തിയെടുത്തവര്‍ക്ക് പുതിയ കാലത്തിന്റെ എഴുത്തുകാരില്‍ നിന്ന് മാസ്റ്റര്‍പീസ് കൃതികള്‍ ഉണ്ടാകുന്നില്ലെന്ന് പരിതപിക്കേണ്ടിവരുന്നതിനെ തെറ്റുപറയാനാകില്ല.
തകഴിയുടെയോ എംടിയുടെയോ വിജയന്റെയോ മുകുന്ദന്റെയോ എഴുത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന തരത്തിലുള്ള രചനാവൈഭവം പ്രകടമാക്കാന്‍ ഇക്കാലത്തെ എഴുത്തുകാര്‍ക്ക് കഴിയുന്നില്ല എന്ന വിമര്‍ശനത്തെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് രണ്ടു പുസ്തകങ്ങളെ ഇക്കാലത്തിന്റെയും വരുംകാലത്തിന്റെയും നോവലുകളായി പ്രഖ്യാപിക്കാന്‍ ഇഷ്ടപ്പെടുന്നത്. കെ.ആര്.മീരയുടെ ആരാച്ചാരും സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരാമുഖവുമാണ് ആ കൃതികള്‍. പുതിയ എഴുത്തുകാരില്‍ നിന്ന് മാസ്റ്റര്‍പീസ് രചനകളുണ്ടാകില്ലെന്ന നിരൂപക വിമര്‍ശനത്തിനുമുന്നില്‍ അന്തസ്സായി ചൂണ്ടിക്കാട്ടാവുന്ന രണ്ടു കൃതികളാണിവ.
ഇന്ത്യയിലെ ആദ്യ സത്രീ ആരാച്ചാരുടെ ജീവിതകഥ കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലാണ് മീര പറയുന്നത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട യതീന്ദ്രനാഥ് ബാനര്‍ജി എന്ന പ്രതി രാഷ്ട്രപതിക്ക് നല്കിയ ദയാഹര്‍ജി തള്ളിയെന്നും വധശിക്ഷ മാത്രമാണിനി മുന്നിലുള്ളതെന്ന വാര്‍ത്തയോടെ ആരംഭിക്കുന്ന നോവല്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. സ്ത്രീപക്ഷ സ്നേഹവാദികള്ക്ക് ഇതൊരു സ്ത്രീപക്ഷ നോവലാണെന്ന് വിചാരിക്കാമെങ്കിലും പൂര്‍ണ്ണമായും മനുഷ്യപക്ഷത്തു തന്നെ നിലയുറപ്പിക്കുന്ന അസാധാരണമായൊരു നോവലാണ് ആരാച്ചാര്‍.
ഭരണകൂടം, സമൂഹം എന്നിവ ഓരോ മനുഷ്യരിലും ചെലുത്തുന്ന സ്വാധീനവും അതവരിലുണ്ടാക്കുന്ന പ്രതികരണവും നോവലിന്റെ പരാമര്‍ശ വിഷയങ്ങളാകുന്നു. ആരാച്ചാരുടെ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി ജീവിതത്തില്‍ ആദ്യം പഠിച്ചതും കുടുക്കിടാനായിരുന്നു. സാരിത്തുമ്പില്‍ നാണത്തില്‍ ചിത്രംവരക്കേണ്ട പ്രായത്തില്‍ അവള് അതു ചേര്‍ത്തു കെട്ടി ഒന്നാന്തരം കുടുക്കുണ്ടാക്കി. ആരാച്ചാരുടെ കുടുംബത്തിന്റെ കഥയാണ് മീര പറയുന്നതെങ്കിലും അതിനപ്പുറം ഭാരതത്തിന്റെ മുഴുവന്‍ രാഷ്ട്രീയ സാമൂഹ്യാവസ്ഥകളിലേക്കുള്ള എത്തിനോട്ടമാണിത്.
‘മനുഷ്യന് ഒരാമുഖം’ എന്ന നോവല്‍ കേരളത്തിന്റെ കഴിഞ്ഞ നൂറ് വര്‍ഷങ്ങളുടെ വൈകാരിക ചരിത്രം എന്ന നിലയ്ക്ക് എഴുതപ്പെട്ട നോവലാണെന്ന് നിരൂപകര്‍ വാഴ്ത്തുന്നത് ഒട്ടും അധികമല്ല. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് മനുഷ്യരുടെ ജീവിതത്തിന്റെ കലാപരമായിട്ടുള്ള ആവിഷ്കാരം എന്ന നിലയ്ക്കാണ് നോവല്‍ എഴുതിയിട്ടുള്ളത്. ധര്‍മ്മം,അര്‍ത്ഥം,കാമം,മോക്ഷം എന്ന് പറയുന്ന നാല് ഭാഗങ്ങളായിട്ടാണ് നോവല്‍ രചന.
നമ്മുടെ കേരളം ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്ന് കമ്മ്യൂണിസം ഉള്‍പ്പടെയുള്ള ഘട്ടങ്ങളും കടന്ന് നാം ഇന്ന് കാണുന്ന ആഗോളവത്കരണത്തിന്റെ കാലത്തേയ്ക്ക്് എത്തിയതിന്റെ വൈകാരികമായിട്ടുള്ള രേഖപ്പെടുത്തലാണ് നോവലിന്റെ വിഷയം. ‘ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായി തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട്, ഒടുവില്‍ വൃദ്ധവേഷംകെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളെ മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല’. നോവലിലൂടെ എഴുത്തുകാരന് ഇതുപറയുമ്പോള്‍ തന്നെ നോലവിന്റെ രൂപം വായനക്കാരന്റെ മനസ്സിലേക്ക് ആവാഹിക്കപ്പെടുന്നു.
മലയാളത്തിലെ പുതിയ എഴുത്തുകാരില്‍ നിന്ന് കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന നോവലുകള്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാകും. കാരണം അതുമാറ്റാന്‍ ഈ രണ്ടു നോവലുകള്‍ മാത്രം പോര. എങ്കിലും കൊടും വരള്‍ച്ചയില്‍ അനുഭവപ്പെടുന്ന തെളിനീരുപോലെയുള്ള അനുഭവമാണ് ‘ആരാച്ചാരും’ ‘മനുഷ്യന് ഒരാമുഖവും’ നല്‍കുന്നത്. പോയകാലത്തിന്റെ സജീവമായ സാഹിത്യ സംസ്കാരം മീരയിലൂടെയും സുഭാഷ് ചന്ദ്രനിലൂടെയും തിരിച്ചുവരികയാണെന്നു തന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: