മട്ടാഞ്ചേരി: കാണികളില്‍ കാഴ്ചവിരുന്നൊരുക്കി കാര്‍ണിവല്‍ ഫോര്ട്ട്കൊച്ചിയെ ഉത്സവലഹരിയിലാഴ്ത്തി. പൈതൃകനഗരിയായ ഫോര്‍ട്ടുകൊച്ചിയുടെ നഗരവീഥികളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് കാര്‍ണിവല്‍ റാലി കാണുന്നതിന് തടിച്ചുകൂടിയിരുന്നു. നവവത്സരാഘോഷത്തിന് സമാപനംകുറിച്ചും പുതുവര്‍ഷത്തെ വരവേറ്റുമാണ് കാര്‍ണിവല്‍ റാലി അരങ്ങേറിയത്. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ കവലയില്‍നിന്ന് വൈകിട്ട് നാലിന് തുടങ്ങിയ കാര്‍ണിവല്‍റാലി നാല്പതടി റോഡ്, ചീനവല സ്ക്വയര്‍ വഴി രാത്രി ഏഴുമണിയോടെ പരേഡ് മൈതാനിയിലെത്തി സമാപിച്ചു.
ബ്രിട്ടീഷുകാരന്റെ തോക്കിന് മുന്നില്‍ അടിപതറാത്ത സ്വാതന്ത്ര്യസമരസേനാനികളും വന്ദേമാതര ധ്വനികളുമുയര്ത്തി ജിവിപി അവതരിപ്പിച്ച ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരം’ ദേശീയബോധമുണര്‍ത്തുന്ന ശ്രദ്ധേയ നിശ്ചലദൃശ്യമായി. വോലുത്തമ്പി ദളവയുടെ പോരാട്ടം, കടലിലെ മാലിന്യശേഖരത്തിന്റെ സന്ദേശമുണര്‍ത്തിയ ‘കടല്‍ക്കിഴവന്‍’, ഉത്സവപറമ്പിന്റെ ദൃശ്യവുമായി മഹോത്സവം, അന്ധവിശ്വാസത്തിനെതിരെയുള്ള ‘കുടപാത്രം’, പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെവിന് കാര്‍ട്ടറിന്റെ ‘വണ്മിനിറ്റിനോട്’, മലേഷ്യന്‍ യുദ്ധസ്മാരകം, ചിതലരിക്കുന്ന മനുഷ്യന് തുടങ്ങിയ നിശ്ചലദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ വിസ്മയദൃശ്യമായി.
ഏകാംഗപ്രഛന്നവേഷങ്ങളില് കര്‍ഷകനും ദുര്‍ഗ്ഗയും നിലവാരം പുലര്‍ത്തി. സ്ത്രീവേഷങ്ങള് അപഹാസ്യവും നിലവാരമില്ലാത്തതുമായി. ഗ്രൂപ്പ് പ്രഛന്നവേഷങ്ങളില്‍ ഭ്രഷ്ട്, രാജവിളംബരം എന്നിവ ശ്രദ്ധേയമായി. ആന, പഞ്ചവാദ്യം, നാസിക് ദോല്, കാവടി, തെയ്യം, ശിവപാര്‍വ്വതിനൃത്തം, കഥകളി, പരിചമുട്ടുകളി, ചവിട്ടുനാടകസംഘം, കരകാട്ടം തുടങ്ങിയ കലാരൂപങ്ങളും റാലിയില്‍ അണിനിരന്നു. റാലി പ്രൊഫ. കെ. വി. തോമസ്, ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്രയടക്കമുള്ള നഗരസഭാംഗങ്ങള്‍, പൗരപ്രമുഖര്‍, സംഘാടകസമിതി അംഗങ്ങള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. പരേഡ് മൈതാനിയില്‍ നടന്ന സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: