ന്യൂദല്‍ഹി: ഒരിക്കലും പാഠംപഠിക്കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും തുടരുന്ന പാക് നടപടിയെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു പ്രതിരോധമന്ത്രി. പുതുവര്‍ഷ രാവില്പോലും അടങ്ങിയിരിക്കാന്‍ പാക്കിസ്ഥാന് തയ്യാറാകുന്നില്ലെന്നും പരീഖര്‍ പറഞ്ഞു.
ബുധനാഴ്ച ബിഎസ്എഫ് നടത്തിയ തിരിച്ചടിയില്‍ 4 പാക് സൈനികര്‍ കൊല്ലപ്പെട്ടതോടെ അതിര്‍ത്തി സൈനിക പോസ്റ്റുകളില്‍ സമാധാന പതാക ഉയര്‍ത്തിയ പാക്കിസ്ഥാന് ഇന്നലെ വീണ്ടും ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തിരുന്നു. വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. പതിനഞ്ചു ബിഎസ്എഫ് അതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെയാണ് പാക് റേഞ്ചേഴ്സ് വെടിയുതിര്‍ത്തത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വ്യാജ ഭാരത കറന്‍സി നോട്ടുകളും ബിഎസ്എഫ് ഇന്നലെ പിടിച്ചെടുത്തു. ഏകദേശം നാലു ലക്ഷത്തോളം രൂപയുടെ നോട്ടുകളാണ് അതിര്‍ത്തിയില്‍ നിന്നും കണ്ടെടുത്തത്. പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകളാണിതെന്നാണ് പ്രാഥമിക അനുമാനം.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നല്കിയ തിരിച്ചടിയില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ബിഎസ്എഫിനെ അഭിനന്ദിച്ചു. ബിഎസ്എഫ് ദിനാചരണത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ബിഎസ്എഫിന് നല്‍കുമെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇനിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനാണ് പാക്കിസ്ഥാന്റെ ശ്രമമെങ്കില്‍ കനത്ത നഷ്ടം നേരിടാന്‍ തയ്യാറായിരുന്നുകൊള്ളണമെന്ന് ജമ്മു അതിര്‍ത്തിയുടെ ചുമതല വഹിക്കുന്ന ബിഎസ്എഫ് ഐ.ജി രാകേഷ് ശര്‍മ്മ പറഞ്ഞു.
ബിഎസ്എഫ് പെട്രോളിംഗ് സംഘത്തിനുനേരെ പാക്സൈന്യം നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ രാം ഗവാരിയയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു രാകേഷ് ശര്‍മ്മ.
ബിഎസ്എഫ് ഒരിക്കലും ആദ്യം വെടിയുതിര്‍ത്തിട്ടില്ല. പാക്ഭാഗത്തുനിന്നും വെടിവെയ്പ്പുണ്ടാകുമ്പോള്‍ ശരിയായ തിരിച്ചടി നല്‍കുക മാത്രമാണ് ചെയ്യുന്നത്. അവര്‍ വെടിവെയ്ക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ സൈന്യത്തിനാവില്ല. നമ്മള് തിരിച്ചടിക്കും. അതു നേരിടാന്‍ പാക്സൈന്യം തയ്യാറായിരുന്നുകൊള്ളണം, ബിഎസ്എഫ് ഐജി മുന്നറിയിപ്പു നല്കി.
ബുധനാഴ്ച പാക്കിസ്ഥാന് ഭാഗത്തുനിന്നുണ്ടായ പ്രകോപനം നുഴഞ്ഞുകയറ്റം നടക്കാതായതിന്റെ വൈഷമ്യത്തില്‍ നിന്നാണ്. ഭീകരാക്രമണങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍നിന്നും സാധാരണക്കാരായ ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനായാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനമില്ലാതെ വെടിവെയ്പ്പ് നടത്തുന്നതെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: