സാവോപോളോ: ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മ റൂസഫ് രണ്ടാംവട്ടവും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രസീലില്‍ നല്ല മാറ്റങ്ങളുടെ തുടര്ച്ചയുണ്ടാവുന്നതിനാണ് തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് ദില്‍മ സത്യപ്രതിജ്ഞാ വേളയില്‍ പറഞ്ഞു. വിലക്കയറ്റം തടയുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും ദില്‍മ സൂചിപ്പിച്ചു.
ബ്രസീലിലെ ഏറ്റവും ജനപ്രിയ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് പകരമായി 2011 ല്‍ അധികാരത്തിലെത്തിയ ദില്‍മയുടെ രണ്ടാംവരവ് കടുത്ത മത്സരത്തെ അതിജീവിച്ചാണ്. ആദ്യവട്ടം 56 ശതമാനം വോട്ടുനേടി അധികാരത്തിലെത്തിയ 67 കാരിയായ ദില്‍മ ഇത്തവണ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
ലുലയുടെ സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ തുടര്‍ന്നതും ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുമാണ് തെരഞ്ഞെടുപ്പില്‍ ദില്‍മയ്ക്ക് തിരിച്ചടിയായത്. തീവ്ര മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരിയും ഒളിപ്പോര് സംഘടനയില്‍ അംഗവുമായിരുന്ന ദില്‍മ 1980 ലാണ് ലുലയുടെ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഉരുക്കുവനിത എന്ന പേരിലാണ് ദില്‍മ അറിയപ്പെടുന്നത്. സാമ്പത്തിക വിദഗ്ധയായ ദില്‍മ, ലുല ഭരണകൂടത്തില്‍ ഊര്‍ജ മന്ത്രിയും ഉദ്യോഗസ്ഥവിഭാഗം മേധാവിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ അധികാരമേറ്റ ശേഷം ദില്‍മക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി ഫെബ്രുവരിയില്‍ പെട്രോബ്രാസ് എണ്ണ കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയാണ്. ഒരു ഡസനിലധികം രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പ്രതിയാക്കപ്പെട്ട കേസാണിത്. അത് മുന്‍കൂട്ടി കണ്ട് അഴിമതി വിരുദ്ധ ബില്‍ പാസാക്കാനൊരുങ്ങുകയാണ് ദില്‍മ. അഴിമതിക്കെതിരായ ദേശീയ കരട് പാസ്സാക്കാനാണ് തീരുമാനം.
വിലക്കയറ്റവും സാമ്പത്തിക അസ്ഥിരതയുമാണ് ബ്രസീല്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിച്ചേക്കും. ബജറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെങ്കിലും കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിച്ചേക്കും.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആശ്രയിച്ച് കഴിയുന്ന ശരാശരിക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കില്ല. ഇവര്‍ക്ക് കൂടുതല്‍ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. സാമൂഹ്യ വീട് നിര്‍മ്മാണ പദ്ധതി പ്രകാരം 30 ലക്ഷം വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: