സങ്കടങ്ങളെല്ലാം തീരുവാനായി സങ്കല്പം ചെയ്ത് ഭക്തിയോടെ പൂജയ്ക്കിരിക്കണം. ഇഷ്ടദേവനെ അഭിവാദ്യം ചെയ്യണം. ഭൈരവനോട് ആജ്ഞ വാങ്ങണം. തുടര്‍ന്ന് ‘ഗംഗേ ചയമുനേ ചൈവ’ എന്നാരംഭിക്കുന്ന മന്ത്രം ജപിച്ച് ജ്വലിക്കുന്ന ദീപത്തില്‍ നിന്ന് ഗംഗയെ ആവാഹിച്ച് ദക്ഷിണഭാഗത്തു സ്ഥാപിച്ചിരിക്കുന്ന കലശത്തിലാക്കുക.
പിന്നീട് ‘അപാംമതേ’ത്യാദി മന്ത്രങ്ങള്‍ ജപിച്ച് ഗംഗാശാപം തീര്‍ക്കണം. ധേനുമുദ്രകാട്ടി അമൃത് ധ്യാനിച്ച് മന്ത്രത്താല്‍ പന്ത്രണ്ടു തവണ തര്‍പ്പണം നല്ലതുപോലെ ചെയ്ത് ഗന്ധപുഷ്പാക്ഷതങ്ങള്‍ അല്പമെടുത്ത് ആ ജലത്തിലിടണം. ‘സാപുരാ സാഗരോല്‍പന്നേ’ തി മന്ത്രത്താല്‍ ശംഖ് പൂജിക്കുക.. പിന്നെ വിധിപൂര്‍വ്വം ആത്മപൂജചെയ്ത് നന്നായി ഉപന്യാസം ചെയ്യുക. ശംഖതീര്‍ത്ഥം കൊണ്ട് പൂജയ്ക്കൊരുക്കിയ വസ്തുക്കളെയെല്ലാം പ്രോക്ഷണം ചെയ്യണം (തളിക്കണം).
തന്റെ വാമഭാഗത്ത് ഗുരുവിനേയും ദക്ഷിണഭാഗത്ത് ഗണപതിയേയും പൂജിക്കണം. പിന്നീട് താരകമൂര്‍ത്തിയെ പൂജിക്കുവാന്‍ ആരംഭിക്കണം. മനോഹരമായ ബിംബത്തിലോ, സ്വസ്തിക പദ്മത്തിലോ നല്ല സാളഗ്രാമശിലയിലോ, ശിവലിംഗത്തിലോ ദേവനെ പൂജിക്കാം. ഒരു പീഠത്തില്‍ നീലവസ്ത്രം വിരിച്ച് അതില്‍ അക്ഷതമിട്ട് അതിനുകളില്‍ വെയ്ക്കുന്ന നാളികേരത്തിലും താരകബ്രഹ്മത്തെ പൂജിക്കാം. പഞ്ചപൂജചെയ്ത് മോദത്തോടെ ഗുരുനാഥന് പറഞ്ഞു തന്നപ്രകാരം ദേവനെ മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് ദേവനെ പൂജിക്കണം. ഇടത്തുമൂക്കിലൂടെ ശ്വാസമെടുത്ത് (പ്രാണായാമം ചെയ്ത്) സാമോദം ദേവനെഗന്ധപുഷ്പാക്ഷതജലസമന്വിതം ആവാഹിക്കണം. ‘ആഗശ്ച’ഇത്യാദി മന്ത്രവും ‘മാം പാഹിതോഭവേ’ത്യാദി മന്ത്രവും ചൊല്ലണം. ആവാഹനമുദ്രകാണിച്ച് പാദ്യം, അര്‍ഘ്യം, ആചമനം തുടങ്ങിയവ സമര്‍പ്പിക്കണം.
താരകകബ്രഹ്മത്തിന്റെ ശക്തിയായ ദേവിയേയും മനസ്സില്‍ ധ്യാനിച്ച് ഇതേപ്രകാരം പൂജിക്കണം. മഞ്ചമാതാവെന്ന് നാമം സ്വീകരിച്ച ആ ദേവി ചഞ്ചലലോചനയും ചാരുചന്ദ്രാനനയുമാണ്. ചിച്ഛക്തിയായ ആ ദേവി ‘ലീല’ എന്ന പേരില്‍ ത്രിമൂര്‍ത്തികളുടെ ശക്തിയായി മുന്‍പു വര്‍ത്തിച്ചു. ആ ശക്തിയാല്‍ ലോകം നിലകൊള്ളുന്നു. ആ ശക്തിയാല്‍ ആകാശഗോളങ്ങള്‍ പ്രകാശിക്കുന്നു. ദേവന്മാരുടെ ദുഃഖം തീര്‍ക്കുവാനും അസുരന്മാരുടെ ദര്‍പ്പം അവസാനിപ്പിക്കുവാനും ഭൂമിയില്‍ ധര്മ്മരക്ഷചെയ്യുവാനുമായി താരകബ്രഹ്മത്തെ സഗുണീകരിച്ചത് സാരമായുള്ള ആ ചിഛക്തിയാണ്.
പരശുരാമനും, ശ്രീരാമനും, ബലരാമനും, കൃഷ്ണനും, ആര്യതാതനായ ഭൂതനാഥനും രേണുക, താടക, പൂതന, മഹിഷി എന്നിങ്ങനെ തന്റെ മായയെ താന്‍ ജയിക്കും എന്ന് ഭക്തര്‍ക്ക് കാട്ടികൊടുക്കുവാന്‍ തന്റെ ശക്തിക്കു വന്നിരിക്കുന്ന താമസഗുണങ്ങള്‍ നീക്കി സുമുഖികളാക്കി മാറ്റും. ഇത്തരം കാര്യങ്ങള്‍ വേറൊരു അവസരത്തില്‍ പറയാം. കാര്‍ത്തവ്യവീര്യാര്‍ജ്ജുനാ, ഇപ്പോള്‍ പൂജാക്രമം കേള്‍ക്കുക. അര്‍ഘ്യപാദ്യാദികള്‍ ചെയ്ത് ഉള്ളില്‍ ഭക്തിയോടുകൂടി ആദരപൂര്‍വ്വം ഇരുന്ന് താളത്രയവും ദിഗ്ബന്ധനവും ചെയ്യുക. പ്രാണായാമം ചെയ്ത് ഋഷി, ഛന്ദസ്സ് തുടങ്ങിയ ന്യാസങ്ങള്‍ ചെയ്യുക. മനസ്സില്‍ ഭക്തിയോടുകൂടി കഴിയുന്നത്രയും തവണ ഭൂതേശ ഗായത്രി മന്ത്രം ജപിക്കുക. പിന്നെ ‘ആപോഹിഷ്ഠാ’ദി മന്ത്രങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുക. വസ്ത്രം, ഉപവീതം തുടങ്ങിയ അലങ്കാരവസ്തുക്കള്‍ സമര്‍പ്പിച്ച് പഞ്ചാക്ഷരം ചെയ്ത് എട്ടുതവണ പഞ്ചാര്‍ച്ചനം ചെയ്ത് നന്നായി മണിനാദം മുഴക്കുക.
മൂലമന്ത്രത്താല്‍ പതിനാറു തവണ പഞ്ചാര്‍ച്ചനം ചെയ്ത് മണി മുഴക്കുക. മത്സ്യാദി പഞ്ചമുദ്ര കാട്ടി ഭക്തിയോടെ നൈവേദ്യം നല്‍കുക. നാളികേരം, ഗുളം, അപ്പം, മലര്, അവില്, പാല്, കദളിപ്പഴം, പഞ്ചസാര, പഞ്ചാമൃതം, ത്രിമധുരം, പാനകം എന്നിങ്ങനെ നിവേദ്യങ്ങള്‍ അവനവനാകുന്നവിധം സമര്‍പ്പിക്കാം. ഇതിനൊന്നും കഴിവില്ല എങ്കില്‍ നല്ല ഒരു കദളിപ്പഴം മാത്രമായാലും മതി. അവനവന് ഭക്ഷിക്കാത്ത വസ്തുക്കള്‍ ദേവദേവനു നിവേദ്യമാക്കരുത്. ഇങ്ങോട്ടും അങ്ങോട്ടും ആവാഹനം ചെയ്ത് അഞ്ച് പ്രാണാഹുതി കഴിക്കണം. മുമ്മൂന്നുവട്ടം ഇപ്രകാരം ചെയ്തശേഷം ബ്രഹ്മാര്‍പ്പണം ചെയ്യണം. തന്റെ വിരലുകളാല്‍ പഞ്ചാര്‍ച്ചനയും ധന്യനായ പൂജകന് ചെയ്യണം. ഉത്തരാപോശനം ചെയ്ത് കൈകഴുകി നൈവേദ്യങ്ങള്‍ മാറ്റണം. ഗണ്ഡൂഷം ചെയ്ത് കളാചി സമര്‍പ്പിച്ച് താംബൂലം സമര്‍പ്പിക്കണം.
പിന്നീട് പരിവാരപൂജ ആരംഭിക്കണം. ഭൂതഗണങ്ങള്‍ക്കു നല്ല തൃപ്തി വരാന്‍ ഹവിസ്സുകൊണ്ട് ഹോമം ചെയ്യണം. ആചാര്യന് പറയുന്നതുപോലെ ദേവനെ വീണ്ടും പഞ്ചാര്‍ച്ചനം ചെയ്ത് സാവധാനം മണിയടിക്കണം. കര്‍പ്പൂരാരതി മന്ത്രസഹിതം ചെയ്യണം. വേഗത്തില്‍ നീരാജനവും ചെയ്യണം. തീര്‍ത്ഥം പ്രോക്ഷിച്ച് പിന്നെ പൂജകന് പ്രസാദം സ്വീകരിക്കണം. ശംഖ് കമിഴ്ത്തി ഒരു പുഷ്പം വെയ്ക്കണം. സന്തോഷത്തോടെ പുഷ്പാഞ്ജലി ചെയ്യണം.
സഹസ്രനാമത്താലോ, സഹസ്രനാമാവലിയാലോ, അഷ്ടോത്തരശതനാമത്താലോ നാമാവലിയാലോ പുഷ്പാഞ്ജലി ചെയ്യാം. സ്തോത്രവും നാമവും മൂലമന്ത്രവും ജപിച്ച് നമസ്ക്കരിക്കണം. പിന്നീട് പ്രദക്ഷിണം ചെയ്ത് മത്തനേപ്പോലെ ആനന്ദനൃത്തമാടണം. ശാന്തിമന്ത്രം ചൊല്ലി സര്‍വ്വകര്‍മ്മങ്ങളും ശാന്തനായ ദേവനില്‍ സമര്‍പ്പിക്കണം. താനും, ദേവനും, ഗുരുനാഥനും ഒന്നുതന്നെയെന്ന് ഉറച്ചു വിശ്വസിച്ച് ആനന്ദചിത്തത്തോടെ ഭൂതനാഥനെ ഉദ്വസിക്കണം. ഗുരുനാഥനെ ഹൃദയത്തില്‍ ധ്യാനിക്കണം.
ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും പൂജ ചെയ്യാന്‍ യോജിച്ച സമയം പകലാണ്. മറ്റു വര്‍ണ്ണങ്ങളക്ക് രാത്രിയാണുത്തമം. അര്‍ദ്ധരാത്രിക്കുശേഷം പൂജ ചെയ്താല്‍ പിറ്റേ ദിവസമാകും എന്നും പക്ഷമുണ്ട്. അര്‍ത്ഥരാത്രിക്കുമുമ്പ് ദേവനെ ഉദ്വസിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ വിശദമായ പൂജ ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ ഇതിലും ചുരുക്കിയും പൂജ ചെയ്യാം. ഭക്തിയുള്ളവര്‍ പൂജ എങ്ങിനെ ചെയ്താലും അത് ഭക്തപ്രിയന് ഇഷ്ടമാകും.
ഞാനാണ് പൂജിക്കുന്നത് എന്ന ഡംഭോടുകൂടി ചെയ്യുന്ന പൂജ ഈശ്വരന് ഒട്ടും ഇഷ്ടമല്ല. ഭക്തിയോടെ മുന്‍പറഞ്ഞപ്രകാരം പൂജ ചെയ്യുന്നവര്‍ക്ക് ഉത്തമജ്ഞാനവും കൈവല്യവും ലഭിക്കും. മൂത്രമലങ്ങളെ സൂക്ഷിച്ചുവയ്ക്കുന്ന വെറും പാത്രമാണ് ഈ ഗാത്രം (ശരീരം) എന്ന് ഓര്‍ക്കുക. വാഴയ്ക്കാ പഴുക്കുന്നതുവരെ മാത്രമേ അതിന്റെ തൊണ്ടുകൊണ്ടുള്ള ആവശ്യമുള്ളൂ. നന്നായി പഴുത്തുകഴിഞ്ഞാല്‍ പിന്നെ തൊണ്ടു കൊണ്ടുള്ള ആവശ്യം നമുക്കില്ല. അതേപോലെ ഭൂമിയില്‍ മനുഷ്യര്‍ സാക്ഷാല്പരമതത്ത്വം അറിയുന്നവരാകുകയാണെങ്കില്‍ ദേഹം കൊണ്ട് ആക്ഷേപമില്ല. ഫലമില്ല.
അത്രയും കാലം നല്ലതുപോലെ ഈ ദേഹം പരിരക്ഷിക്കണം. എങ്കിലേ തത്ത്വ ബോധം വരൂ. ഇങ്ങനെയെല്ലാം കാര്ത്തവീര്യാര്ജ്ജുനന് ഉപദേശം നല്കി ദത്താത്രേയന് മറഞ്ഞു. താരകബ്രഹ്മത്തെ ഭജിച്ച് കാലം വിനാ കാര്‍ത്തവീര്യാര്‍ജ്ജുനനും കൈവല്യപദം പൂകി. (പതിന്നാലാം അദ്ധ്യായം സമാപിച്ചു.)
….തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: