കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിന് (പ്രീമിയര്‍ ടയേഴ്സ്) വ്യവസായം തുടങ്ങാന്‍ സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഭൂമിയില്‍ സിനിമാ തീയറ്ററടക്കം വന്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി.
വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ്് സെക്രട്ടറി അനുമതി നല്‍കിയത്. വ്യവസായം തുടങ്ങാനാകില്ലെന്നും 5.3 ഏക്കര്‍ ഭൂമിയില്‍ 300 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നും കമ്പനി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കമ്പനി ഈ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും യൂണിയനുകള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. വന്‍കിട ടയര്‍ നിര്‍മ്മാതാക്കളായ പ്രീമിയര്‍ ടയേഴ്സിന് വ്യവസായ സംരംഭം തുടങ്ങാന്‍ 1962 ലാണ് സര്‍ക്കാര്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കിയത്. പ്രീമിയര്‍ ടയേഴ്സ് പിന്നീട് അപ്പോളോ ഏറ്റെടുത്തു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി തന്നെ തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ് എന്ന് തൊഴിലാളികള്‍ പറയുന്നു.
വ്യവസായ സംരംഭം നടത്താന്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമി അതിനു കഴിയാത്ത പക്ഷം സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി പ്രത്യേക താത്പര്യമെടുത്ത് നിര്‍ദ്ദിഷ്ട ഭൂമിയില്‍ ഷോപ്പിങ്ങ് കോംപഌക്സിനു അനുമതി നല്‍കിയത് ദുരൂഹമാണ്. തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടം ലംഘിച്ച് അനുമതി നല്‍കിയതിനു പന്നിലെ താത്പര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അതേസമയം കൊച്ചി മെട്രോക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി അപ്പോളോയ്ക്ക് 29 കോടി നല്‍കാനുള്ള തീരുമാനവും ഉന്നത തല തീരുമാനത്തെ തുടര്‍ന്നെന്ന് വ്യക്തമായി. സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ കെ.എം. ആര്.എല്‍ ധനകാര്യവകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ധനകാര്യ വകുപ്പ് തുക തടഞ്ഞുവച്ചിരിക്കയാണ്. എന്നാല്‍ ഈ തുക വിട്ടുനല്‍കുന്നതിനായി മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്.
1.5 ഏക്കറാണ് മെട്രോക്ക് വേണ്ടി ഏറ്റെടുക്കുന്നത്. ഇത് കഴിച്ചുള്ള 5.3 ഏക്കര്‍ ഭൂമിയിലാണ് ഷോപ്പിങ്ങ് മാള്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഒരു രൂപ പാട്ടത്തിന് സര്‍ക്കാര്‍ സൗജന്യമായി കൈമാറിയ ഭൂമിക്ക് പൊതുഖജനാവില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റെടുത്ത ഭൂമിയില്‍ മെട്രോ നിര്‍മ്മാണം നടത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇന്നലെ ഈ ആവശ്യം നിരസിച്ചു. നേരത്തെ ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വിട്ടുകൊടുത്ത ഭൂമിക്ക് 2 കോടിയോളം രൂപ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: