ഭാരതസര്‍ക്കാര്‍ 1984 ല്‍ സുപ്രധാനമായ ഒരു തീരുമാനമെടുത്തു. 1985 മുതല്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആചരിക്കുക എന്നതായിരുന്നു അത്. അങ്ങനെയാണ് ജനുവരി 12 ദേശീയ യുവജനദിനമായി ഭാരതം ആചരിക്കാന്‍ തുടങ്ങിയത്. 1863 മുതല്‍ 1902 വരെ ജീവിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനം ജനുവരി 12 നാണ്. 2013 ലാണ് സ്വാമിയുടെ 150-ാം ജന്മദിനം ആചരിക്കപ്പെട്ടത്.
കഴിഞ്ഞ 20 വര്‍ഷമായി യുവാക്കളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും സമൂഹത്തില്‍ യുവാക്കള്‍ക്ക് നല്‍കേണ്ട പരിഗണനയും മറ്റും ഭാരതമെങ്ങും ചര്‍ച്ചയാകുന്ന ദിനമായിട്ടാണ് ജനുവരി 12 ആചരിച്ചുവരുന്നത്. സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളും എഴുത്തുകളും എന്നും യുവാക്കളെ ആവേശഭരിതരാക്കുന്നവയാണ്. അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ യുവജനദിനമായി തിരഞ്ഞെടുത്തത് ഭാരതത്തിന്റെ മഹാനായകന് നല്കുന്ന ആദരവാണ്.
കൊല്‍ക്കത്തയിലെ അദ്വൈതാശ്രമം സ്വാമി വിവേകാനന്ദന്റെ പഠനങ്ങള്‍ ചേര്‍ത്ത് ഒമ്പത് വാല്യങ്ങളുള്ള ”സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍” പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ യുവജന ദിനത്തില്‍ വിദ്യാഭ്യാസം, കല, സംസ്കാരം എന്നീ രംഗങ്ങളില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തെ ആധാരമാക്കി സമ്മേളനങ്ങള്‍ നടക്കാറുണ്ട്. ഭാരതത്തിന്റെ ഭാവി യുവാക്കളിലാണല്ലോ. യുവാക്കള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുവാനുള്ള പരിപാടികള്‍ എല്ലായിടങ്ങളിലും ഉണ്ടാകണം. കാരണം ഇന്ന് യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അത്രയേറെയാണ്.
തൊഴിലില്ലായ്മ, അരക്ഷിതാവസ്ഥ, അക്രമവാസന, മടി, ദാരിദ്ര്യം, മദ്യപാനാസക്തി, ലഹരി ഉപയോഗം, ആത്മാഭിമാന നഷ്ടം, പീഡനം, സാക്ഷരതയില്ലായ്മ, ആരോഗ്യപ്രശ്നങ്ങള്‍, ചൂഷണം, സമൂഹം നല്കുന്ന അനാദരവ് തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങളാണ് നമ്മുടെ യുവാക്കള്‍ നേരിടുന്നത്. ഭാരതത്തില്‍ 250 ദശലക്ഷം യുവാക്കള്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. 25 ദശലക്ഷത്തിന് എഴുതാനും വായിക്കാനും അറിയില്ല. 35 ദശലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴിലില്ല. 25 ദശലക്ഷത്തിലധികം പ്രായപൂര്‍ത്തിയായ യുവതീ-യുവാക്കള്‍ സ്കൂളിന് പുറത്താണ്. പഠിക്കുവാന്‍ പണമില്ലാത്തതിനാലും ദാരിദ്ര്യം മൂലവും അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുന്നില്ല. യുവാക്കളുടെ ജനസംഖ്യയുടെ 20 ശതമാനത്തിനും മാനസികാസ്വസ്ഥതകള്‍ ഉണ്ടെന്നാണ് 2014 ല്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്.
വീടുകളിലെയും സ്കൂളുകളിലെയും കോളേജുകളിലെയും സമൂഹത്തിലെയും പീഡനങ്ങളും പ്രത്യേക സംഭവങ്ങളും മൂലം മാനസികാരോഗ്യം നഷ്ടപ്പെട്ട യുവജനങ്ങള്‍ നിരവധിയാണ്. ലോകത്ത് 10 വയസ്സിനും 14 വയസ്സിനും ഇടയില്‍ 1.8 ശതകോടി പേരാണ് ജീവിക്കുന്നത്. 2015 ലെ 10 വയസ്സുകാരന് 2030 ല്‍ 25 കാരനായ യുവാവായി മാറും. അതുകൊണ്ടുതന്നെ ഈ 10 വയസ്സുകാരനെ ശരിയായി സംരക്ഷിച്ച്, മാനസികാരോഗ്യത്തില്‍ വളര്‍ത്തിയെടുത്തില്ലെങ്കില്‍ ഭാരതത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. യുവാക്കളെ മുന്‍നിര്‍ത്തി വികസനം ആസുത്രണം ചെയ്യണമെന്ന് വിദ്യാഭ്യാസ വിചക്ഷകര്‍ നിര്‍ദ്ദേശിക്കുന്നത് അതുകൊണ്ടാണ്. ആത്മവിശ്വാസമില്ലാതെ യുവാക്കള്‍ വളര്‍ന്നുവന്നാല്‍ രാജ്യത്തിന് ഭാരമായിത്തീരും.
ജോലി ചെയ്യാന്‍ കെല്‍പ്പുള്ള പൂര്‍ണ ആരോഗ്യവാന്മാരായ യുവാക്കളെ രാജ്യസ്നേഹത്തില്‍ അധിഷ്ഠിതമായി വിദ്യാഭ്യാസ യോഗ്യതയുള്ളവരായി വളര്‍ത്തേണ്ടത് രാജ്യത്തിന്റെ കടമയാണ്. അതിനായി രാജ്യം ലക്ഷ്യം വയ്ക്കണം. യുവാക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കപ്പെടണം. അക്രമവാസനയും ലഹരി ഉപയോഗവും സമൂഹത്തിന് നിയന്ത്രിക്കാനാകണം.
രാജ്യം അവരെ സംരക്ഷിക്കാതാകുമ്പോള് തീര്‍ച്ചയായും യുവാക്കള്‍ ദുഷ്ടശക്തികള്‍ക്കും ഭീകരവാദ ഗ്രൂപ്പുകള്‍ക്കും വിധേയരാവും. അത് രാജ്യത്തിന് കനത്ത ഭീഷണിയാകും. ഭാരതത്തില്‍ 25 വയസ്സിനും അതിനോടടുത്തും കണക്കാക്കിയിരിക്കുന്നത് നമ്മുടെ ജനസംഖ്യയുടെ 70 ശതമാനം 40 വയസ്സില്‍ കുറഞ്ഞ പ്രായക്കാരാണ്. ജനസംഖ്യയില്‍ 40 ശതമാനം പേരും 13 നും 35 വയസ്സിനും ഇടയില്‍ പ്രായക്കാരാണ്. 2013 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ പ്രായമുള്ള ഒമ്പത് ശതമാനം യുവാക്കളും 11 ശതമാനം യുവതികളും തൊഴില്‍രഹിതരാണ്.
പലപ്പോഴും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ഭരണനേതൃത്വങ്ങള്‍ തൊഴില്‍രഹിതരായ യുവാക്കളെ അവഗണിക്കുന്ന കാഴ്ചയാണ് കാണാനാകുക. ദീര്ഘവീക്ഷണല്ലാത്ത ഭരണം സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെടുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിലും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും അവരുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിലും ലക്ഷ്യബോധത്തില്‍ വളര്‍ത്തുന്നതിലും താത്പര്യമില്ലാത്ത ഭരണകൂടങ്ങളാണ് ഭീകരവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ശോഭനമായ ഭാവിയും സുരക്ഷിതത്വവും ആലോചിക്കുവാന്‍ പോലും പറ്റാത്ത തരത്തില്‍ നമ്മുടെ യുവാക്കള്‍ പലപ്പോഴും മാനസികമായി തളരുകയാണ്. സമൂഹത്തിലെ അഴിമതിമൂലം യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാതിരിക്കുക, യോഗ്യതാ മാനദണ്ഡങ്ങള്‍ തൊഴില്‍മേഖലയില്‍ അവഗണിക്കപ്പെടുക, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുക, ആരോഗ്യവും മനക്കരുത്തും നഷ്ടപ്പെടുക എന്നിവയെല്ലാം നമ്മുടെ യുവാക്കള്നേരിടുന്ന കാതലായ പ്രശ്നങ്ങളാണ്.
പണമുണ്ടാക്കുകയാണ് സമൂഹത്തില്‍ വിജയിക്കുവാന്‍ ഏക പോംവഴിയെന്ന തരത്തില്‍ സമൂഹം മുന്നേറുമ്പോള്‍ അവഗണിക്കപ്പെടുന്നത് സാമൂഹികമൂല്യങ്ങളാണ്. ‘ഓപ്പറേഷന് കുബേര’യെന്ന പണമിടപാട് സ്ഥാപന പരിശോധന വഴി ബോധ്യപ്പെട്ടത് കേരളത്തിലെ ഗുണ്ടാസംഘങ്ങളുടെ കരുത്താണ്. ആയിരക്കണക്കിന് യുവാക്കളാണ് പണമിടപാടു സ്ഥാപനങ്ങളുടെ ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മദ്യം യുവതലമുറയുടെ ബലഹീനതയായി മാറിയിരിക്കയാണ്. കുടുംബങ്ങളില്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ കാണിക്കുന്ന മദ്യപാനാസക്തി വലുതാവുമ്പോള്‍ യുവജനങ്ങളിലെത്തുന്നുവെന്നതാണ് കേരളത്തില്‍ നടത്തിയ ഒട്ടുമിക്ക സര്‍വേഫലങ്ങളും നല്കുന്ന സൂചന. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും സേവനപ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം വില നല്കാത്തതിനാല് യുവാക്കള്‍ ചേക്കേറുന്നത് ലഹരി-മദ്യ കൂട്ടുക്കെട്ടുകളിലാണ്. ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിലെ മൂല്യശോഷണം തന്നെയാണ് നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുന്നത്.
കേരളത്തില്‍ 2001 ല്‍ 62 ഉം അതില്‍ കൂടുതലും വയസ്സുള്ളവരുടെയും എണ്ണം 33 ലക്ഷം എന്നായിരുന്നത് 2021 ല്‍ 57 ലക്ഷം ആകും എന്നാണ് കണക്കാക്കുന്നത്. കേരള ജനസംഖ്യയുടെ 6.7 ശതമാനം ആളുകള്‍ 60 നും 69 നും ഇടയില്‍ പ്രായമുള്ളവരും 23.8 ശതമാനം 70 നും 79 നും ഇടയില്‍ പ്രായമുള്ളവരും 91 ശതമാനം ആളുകള്‍ 80 വയസ്സിനു മുകളില്‍ പ്രായമായവരുമാണത്രെ! പ്രായമായവരുടെ എണ്ണം 2021 വരെ കൂടുകയും അതിനുശേഷം മാത്രമേ കുറയുകയുള്ളൂ എന്നുമാണ് അനുമാനിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ കുറഞ്ഞ വേതനമുള്ള ജോലി ചെയ്യാത്തതിനാല്‍ രൂക്ഷമായ തൊഴിലില്ലായ്മയും നേരിടുന്നു. അതുകൊണ്ട് ധാരാളം ഇതര സംസ്ഥാന ചെറുപ്പക്കാര്‍ കേരളത്തിലെ തൊഴിലിടങ്ങള്‍ കയ്യടക്കിക്കഴിഞ്ഞു.
നമ്മുടെ ചെറുപ്പക്കാര്‍ പ്രത്യേകിച്ചും 25 മുതല്‍ 35 വയസ്സ് പ്രായമുള്ള അഭ്യസ്തവിദ്യരായവര്‍ ജോലി തേടുവാനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ കേരളത്തിന് പുറത്തുപോയാല്‍ എന്തു ജോലിയും ചെയ്യാമെന്ന മാനസികാവസ്ഥ നമ്മുടെ ചെറുപ്പക്കാര്‍ക്കിടയിലുണ്ട്. ബഹുഭൂരിപക്ഷം യുവാക്കളും കേരളത്തില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും വിവിധയിനം ജോലികള്‍ക്ക് യോഗ്യരല്ല എന്ന ഒരു സത്യം നാം മനസ്സിലാക്കണം. തൊഴിലില്‍ പ്രാപ്തിയും സാമര്‍ത്ഥ്യവും നേടുന്നതില്‍ നമ്മുടെ യുവാക്കള്‍ പുറകിലായതിനാലാണ് പലപ്പോഴും ഇന്റര്‍വ്യൂകളില്‍ തഴയപ്പെടുന്നത്. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് ഇതില്‍ വലിയ പങ്കുണ്ട്.
ജോലി കൃത്യമായും സത്യസന്ധമായും പ്രാപ്തിയോടെയും ചെയ്യാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം പരാജയമാണ്. നമ്മുടെ യുവാക്കള്‍ക്ക് സാങ്കേതിക മികവുണ്ടാക്കുന്ന ‘സ്കില്‍’ നേടുവാന്‍ പര്യാപ്തമായ കോഴ്സുകള്‍ തുടങ്ങണം. ആത്മവിശ്വാസം, വിജ്ഞാനം, സാമര്‍ത്ഥ്യം എന്നിവ നമ്മുടെ യുവജനങ്ങളില്‍ ഉണ്ടാക്കണം. സര്‍ക്കാര്‍ അതിനുള്ള നടപടി സ്വീകരിക്കണം.
മേന്മയുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നമ്മുടെ യുവാക്കള്‍ക്ക് ലഭിക്കണം. എല്ലാ തൊഴിലും മഹത്തരമാണെന്ന ചിന്ത വളര്‍ത്തണം. എന്തു തൊഴിലും ചെയ്യാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കണം. പ്രധാന ജോലി കൂടാതെ പാര്‍ട്ട് ടൈം ജോലി ചെയ്യുവാനും യുവാക്കള്‍ക്കാകണം. യുവാക്കളുടെ അഭിരുചിക്കനുസരിച്ച് പഠിക്കുവാനും തൊഴിലെടുക്കുവാനും യുവാക്കളെ മാതാപിതാക്കള്‍ അനുവദിക്കണം. കുടുംബാംന്തരീക്ഷം കലുഷിതമാക്കാതെ യുവാക്കള്‍ക്ക് അവര്‍ക്കര്‍ഹതപ്പെട്ട സ്ഥാനം കുടുംബത്തിലും സമൂഹത്തിലും നല്‍കണം. യുവാക്കളില്‍ ദേശസ്നേഹം വളര്‍ത്തണം. മുതിര്‍ന്നവര്‍ യുവാക്കള്‍ക്ക് മാതൃകയാകണം.
സ്വാര്ത്ഥതാല്പ്പര്യത്തിനായുള്ള അക്രമങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും യുവാക്കളെ ഉപയോഗിക്കാതിരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. യുവാക്കളുമായി സംസാരിക്കുവാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. കുട്ടികളുടെ അഭിരുചി മനസ്സിലാക്കുന്നതിനും മാനിസാകരോഗ്യം നിലനിര്‍ത്തുന്നതിനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തണം.
സെക്സിനെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ശാസ്ത്രീയമായ അറിവ് യുവാക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കണം. യുവാക്കളെ സന്നദ്ധപ്രവര്‍ത്തനങ്ങളിലും രാഷ്ട്രനിര്‍മാണ ഉദ്യമങ്ങളിലും ഉള്‍പ്പെടുത്തണം. രാജ്യസേവനം അഭിമാനമായി മാറ്റുവാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ഭരണതലത്തില്നിന്നുണ്ടാകണം. ഭരണകാര്യങ്ങളില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണം. യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരം കണ്ടെത്തി നടപ്പിലാക്കിയാല്‍ മാത്രമേ ദേശീയ യുവജനദിനാചരണത്തിന് അര്‍ത്ഥമുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: