പാലാ: ഉപനിഷത്തുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് ആദ്ധ്യാത്മിക വിചാരങ്ങളാണെന്ന് സ്വാമി ദര്‍ശനാനന്ദ സരസ്വതി. മീനച്ചില്‍ ഹിന്ദു മഹാസംഗമ വേദിയില്‍ നടന്നു വരുന്ന ഉപനിഷത്ത് പഠനക്ലാസ്സില്‍ പ്രശ്നോപനിഷത്ത് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മചര്യം, ശ്രദ്ധ, തപസ്സ്, എന്നിവയാണ് ഉപനിഷത്ത് പഠനത്തിനുള്ള യോഗ്യത. വേദജ്ഞാനത്തിന് വേദാദിജ്ഞാനം കൂടിയേ കഴിയു. അതുകൊണ്ടാണ് ആചാര്യന്മാര് ജിജ്ഞാസുക്കള്‍ക്ക് ബ്രഹ്മചര്യം വിധിച്ചത്. അദ്ധ്യാത്മിക ജ്ഞാനത്തിന്റെ അവസാന നിര്‍ണ്ണയം എന്ന അര്‍ധത്തില്‍ ഉപനിഷത്തിനെ വേദാന്തമെന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തമ്പലക്കാട് ജനാര്ദ്ദനന് നമ്പൂതിരി ആചാര്യനായി ഭാരത നവനീത യജ്ഞം, കടപ്പാട്ടൂര്‍ അമ്പാടി ബാലഗോകുലത്തിന്റെ ഭജന എന്നിവയും നടന്നു. വൈകിട്ട് സത്സംഗസമ്മേളനത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്.എസ്.എസ്. മീനച്ചില്‍ താലൂക്ക് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖും മീനച്ചില്‍ ഹിന്ദു മഹാസംഗമ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജി. സജികുമാറിന്റെ നിര്യാണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അനുസ്മരണ പ്രഭാഷണം നടത്തി. ടി.എന്‍. രാജന് സ്വാഗതവും, സിബി മേവിട നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: