തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേയ്ക്കുള്ള മലയാളി കളുടെ കുടിയേറ്റം കുറയുന്നത് സംസ്ഥാനത്തെ കടുത്ത സാമ്പത്തികസാമൂഹിക ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ(ആര്‍ജിഐഡിഎസ്) പഠന റിപ്പോര്‍ട്ട്. ഈ നില തുടര്‍ന്നാല്‍ കേരളത്തിന്റെ തൊഴില്‍, സാമ്പത്തിക രംഗങ്ങളില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സംസ്ഥാന ധനകാര്യ കമ്മിഷന് ചെയര്മാന് കൂടിയായ ഡോ.ബി.എ. പ്രകാശ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ആര്‍ജിഐഡിഎസ് സംഘടിപ്പിച്ച ഗള്‍ഫിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച സെമിനാറിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആഗോള സാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിച്ചത് ഗള്‍ഫ് രാജ്യങ്ങളെയാണ്. ആ തകര്‍ച്ചയില്‍ നിന്ന് പുര്‍ണ്ണമായി മുക്തമാകാന്‍ ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഗള്‍ഫിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ക്രൂഡ് ഓയിലിന്റെ വിലയിടിവ് തുടര്‍ന്നാല്‍ ആ രാജ്യങ്ങള്‍ വീണ്ടും വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങും. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ക്രൂഡ് ഓയിലിന്റെ വില അന്തര്‍ദ്ദേശീയതലത്തില്‍ 115 ഡോളര്‍ ആയിരുന്നത് 60 ശതമാനം ഇടിഞ്ഞ് 46 ആയി. സൗദി അറേബ്യയില്‍ ബാരലിന് 92 ഡോളറും യുഎഇയില്‍ 90 ഡോളറും ഖത്തറില്‍ 58 ഡോളറും വില ലഭിച്ചാല്‍ മാത്രമേ ക്രൂഡ് ഓയില്‍ ഉല്പാദനം ലാഭകരമാകൂ. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍ നഷ്ടം സഹിച്ചാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
തീവ്ര തൊഴില്‍ സ്വദേശിവല്ക്കരണനടപടികളും ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തെ ബാധിച്ചു. സൗദിയില്‍ താമസിയാതെ നിതാഖത്ത് മൂന്നാംഘട്ടം ആരംഭിക്കും. ഇതോടൊപ്പം ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും ഇതിനുള്ള നടപടികള്‍ ശക്തമാക്കി വരുന്നു. ഈ നടപടികള്‍ക്ക് ഫലമുണ്ടായാല്‍ ഗള്‍ഫ് കുടിയേറ്റ സാധ്യതകള്‍ വല്ലാതെ കുറയും. സിഡിഎസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കുടിയേറിവരുടെ എണ്ണം 2011 ല്‍ 20.37 ലക്ഷമായിരുന്നത് 2014 ല്‍ 20.33 ലക്ഷമായി കുറഞ്ഞു. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് കുടിയേറിവരുടെ എണ്ണമാണ് കുറഞ്ഞത്. അതേസമയം യുഎഇയിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധനയുണ്ടായിട്ടുമില്ല. ക്രൂഡ് ഓയില്‍ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണ നടപടികളും തുടര്‍ന്നാല്‍ ഗള്‍ഫ് കുടിയേറ്റ സാധ്യതകള്‍ വന്‍തോതില്‍ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: