ന്യുദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം ആര്‍എല്‍ഡി നേതാവ് അമര്‍ സിംഗിനെ ചോദ്യം ചെയ്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിംഗിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നുവെന്ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി അറിയിച്ചു..
ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അജ്ഞാത കേന്ദ്രത്തില്‍ വച്ചാണ് അമര്‍ സിംഗിനെ ചോദ്യം ചെയ്തത്. ഐ.പിഎല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിനാണ് ചോദ്യം ചെയ്യല്‍ എന്നു സൂചനയുണ്ട്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ അറിയാമെന്ന് അമര്‍ സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ചില കാര്യങ്ങള്‍ സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്നും അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും സിംഗ് സൂചിപ്പിച്ചിരുന്നു. സുനന്ദ ധൈര്യവതിയാണെന്നും അവര്‍ ആത്മഹത്യ ചെയ്യില്ലെന്നും അമര്‍ സിംഗ് പറഞ്ഞിരുന്നു.
നേരത്തെ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുനന്ദ തങ്ങളോട് പറഞ്ഞെന്ന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. കൊച്ചി ടസ്കേഴ്സ് ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് സുനന്ദയുടെ വെളിപ്പെടുത്തലെന്നും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുനന്ദയുടെ മകന് ശിവ മേനോനും ദല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ കേസിന്റെ പേരില്‍ എംപി സ്ഥാനം രാജി വെയ്ക്കില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തരൂര്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: