175 . പാദാഘാതത്രസ്തലോകാ – കാല്ച്ചവിട്ടുകൊണ്ട് നിറയ്ക്കുന്ന ലോകങ്ങളോടുകൂടിയവള്. സകലദേവ ശക്തികളും ഏകീഭവിച്ചുണ്ടായ ദേവിയുടെ ശരീരത്തിന്റെ വലുപ്പവും ഗുരുത്വവും വ്യക്തമാക്കുന്ന നാമം. ദേവിയുടെ കാല്‍ച്ചവിട്ടേറ്റു ഭൂമി വിറച്ചു എന്നുപറഞ്ഞാല്‍ ബാക്കി പറയേണ്ട കാര്യമില്ല.
176 . കിരീടോല്ലിഖിതാംബരാ – കിരീടം കൊണ്ട് ആകാശത്തു രേഖകളുണ്ടാക്കുന്നവള്. തല ആകാശത്തു മുട്ടത്തക്കവണ്ണം പൊക്കമുള്ളതായിരുന്ന ദേവിയുടെ രൂപം. ശിരസ്സു ചലിക്കുമ്പോള്‍ അതില്‍ അണിഞ്ഞിട്ടുള്ള കിരീടം ആകാശത്തുരഞ്ഞ് പോറലുണ്ടാക്കത്തക്കവണ്ണം വലുപ്പം എന്നര്‍ത്ഥം. ദേവീശരീരത്തിന്റെ പൊക്കവും വലുപ്പവും വ്യക്തമാക്കുന്ന അലങ്കാരപ്രയോഗം.
177 . മഹിഷാസുരസേനാനീബലവീര്യവിനാശിനീ – മഹിഷാസുരന്റെ സേനാനിമാരുടെ ബലവും വീര്യവും നശിപ്പിച്ചവന്. സേനാനി എന്ന പദത്തിന് സേനാനായകന് എന്നുംഭടന് എന്നും അര്‍ത്ഥമുണ്ട്. ബലത്തിന് സൈന്യമെന്നും ശക്തി എന്നും അര്‍ത്ഥം. ഈ നാമത്തെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. മഹിഷാസുരന്റെ സേനാനായകന്മാരുടെ സൈന്യത്തെയും വീര്യത്തെയും ശക്തിയെയും നശിപ്പിച്ചവള് എന്ന് ഒരു വ്യാഖ്യാനം. മഹിഷാസുരന്റെ പടയാളികളുടെ ശക്തിയും വീര്യവും നശിപ്പിച്ചവള് എന്ന് മറ്റൊരു വ്യാഖ്യാനം.
ദേവന്മാര് അര്‍പ്പിച്ച ആയുധങ്ങളും ഭൂഷണങ്ങളുമണിഞ്ഞ ദേവി വീണ്ടും വീണ്ടും അട്ടഹസിച്ചു. ആ അട്ടഹാസത്തിന്റെ ഘോരമായ ശബ്ദം ഭൂമിയിലും ആകാശത്തിലും വ്യാപിച്ചപ്പോള്‍ അഖിലലോകങ്ങളും ക്ഷോഭിച്ചു സമുദ്രങ്ങള്‍ കലങ്ങി. ഭൂമി വിറച്ചു. ഈ പ്രകൃതിക്ഷോഭം കണ്ട മഹിഷാസുരന് ആയുധങ്ങളുയര്‍ത്തിപ്പിടിച്ച അസുരസൈന്യത്തോടുകൂടി ശബ്ദത്തിന്റെ നേര്‍ക്കു പാഞ്ഞുചെന്നു.
മൂന്നുലോകങ്ങളിലും വ്യാപിച്ച കാന്തിയോടും ആകാശോവലംഘിയായ വലുപ്പത്തോടും ആയുധമേന്തിയ ബഹുസഹസ്രം കൈകളോടുംകൂടിയ ദേവിയുടെ ദിവ്യരൂപം കാണാന്‍ ഭാഗ്യമുണ്ടായ മഹിഷാസുരന് ദേവിയെ വന്ദിക്കാനല്ല, ആക്രമിക്കാനാണ് തോന്നിയത്. മഹിഷന്റെ സേനാനായകന്മാരായ ചിക്ഷുരന്‍, ചാമരന്‍, മഹാഹനു, ഉദഗ്രന്‍, കരാളന്‍, ബാഷ്കളന്‍, ബിദ്ധാലന് തുടങ്ങിയവയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് അസുരഭടന്മാര് ദേവിയെ ആക്രമിച്ചു. ദേവിയുടെ നിശ്വാസങ്ങളില്‍നിന്ന് നൂറായിരക്കണക്കിന് ചണ്ഡികാഗണങ്ങളുണ്ടായി. ദേവിയുടെ വാഹനമായ സിംഹവും ദേവിയുടെ പരിവാരഗണങ്ങളും ചേര്‍ന്ന് മഹിഷന്റെ സേനാനായകരെയും സൈന്യത്തെയും നശിപ്പിച്ചു. അവരുടെ ബലവും വീര്യവും നശിപ്പിച്ചു എന്നു എടുത്തുപറയേണ്ടതില്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: