ഭാരതത്തിന്റെ 66-ാം റിപ്പബ്ലിക് ദിനചടങ്ങളില് മുഖ്യാതിഥിയായി എത്തിയ പ്രസിഡന്റ് ഒബാമ പ്രധാനമന്ത്രി മോദിയുമായി വാഷിംഗ്ടണില്‍ ഒപ്പുവച്ച യു എസ്-ഭാരത സംയുക്ത പ്രസ്താവന നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഭാരത ഉപഭൂഖണ്ഡത്തില്‍ കത്തിപ്പടരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറുവശത്ത് ചൈനയുടെ അനിഷേധ്യമായ വളര്‍ച്ചയ്ക്കും കടിഞ്ഞാണിടാന്‍ അമേരിക്കക്ക് ഒരു സ്വാഭാവിക പങ്കാളിയായി ഭാരതത്തെ ആവശ്യമുണ്ട്.
പ്രധാനമായും ഭീകരവാദത്തിനെതിരായ പ്രവര്‍ത്തന പങ്കാളിയായി പാക്കിസ്ഥാനെ കാണുന്ന അമേരിയ്ക്കക്ക് സാമ്പത്തികമായി മുന്നേറുന്ന ഭാരതത്തിന്റെ മുഖ്യ വ്യാപാരപങ്കാളി എന്ന സ്ഥാനം ചൈനയെ പിന്തള്ളി നേടുകയെന്ന ലക്ഷ്യവുമുണ്ട്. വാണിജ്യ, സൈനിക മേഖലയില്‍ ഊന്നിയുള്ള ഉഭയകക്ഷി ബന്ധം 21-ാം നൂറ്റാണ്ടില്‍ വികസിത രാജ്യമെന്ന ലക്ഷ്യമിടുന്ന ഭാരതവും ആഗ്രഹിക്കുന്നു. ഇവിടെയാണ് ഒബാമയുടെ ഭാരത സന്ദര്‍ശനത്തിന്റെ പ്രസക്തി.
ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന് സുരക്ഷിത താവളങ്ങള്‍ ഒരുക്കരുതെന്ന് അടുത്തിടെ ഒബാമ പറയുകയുണ്ടായി. ഭാരത സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരു പതിവ് വര്‍ത്തമാനമായി മാത്രം ഇതിനെ കാണേണ്ടതില്ല.
ബിന്ലാദന് അബോട്ടാബാദിലെ പാക് സൈനികത്താവളത്തിനടുത്ത് ഏറെക്കാലം സുരക്ഷിതനായി കഴിഞ്ഞത് യു എസ് ഗവണ്മെന്റിന്റെ ഔദ്യോഗിക തലങ്ങളില്‍ സംശയമുണര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഭീകരവാദത്തെ ഗൗരവമായി കാണുന്ന അമേരിയ്ക്കക്ക് പോംവഴികള്‍ കുറവാണ്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും യുഎസ്എ ടുഡേയുടെ വാഷിംഗ്ടണ്‍ എന്റര്‍പ്രൈസ് എഡിറ്ററുമായ റേ ലോക്കര്‍ പറയുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ അമേരിക്ക ഭീകരുടെ പട്ടികയില്‍പെടുത്തിയത് ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണ്.
ഇന്ത്യയുമായുള്ള ബന്ധം പ്രദേശത്തെ ശക്തിസമവാക്യങ്ങളുടെ സന്തുലനം ലക്ഷ്യമാക്കിയാണെന്നും ചൈന അക്രമണകാരിയാകുന്നതില് രണ്ടു വട്ടം ആലോചിക്കുമെന്നും ലോക്കര്‍ പറയുന്നു.
ആഗോളതാപനവും ഇറാനുമാണ് നയതന്ത്ര ബന്ധങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങള്‍. ഇന്ത്യയുടെ കല്‍ക്കരി ഉപഭോഗം ഉടന്‍ തീരുന്നതല്ലെങ്കിലും മറ്റ് ഊര്‍ജ്ജസ്രോതസ്സുകളെ ആശ്രയിച്ച് അതില്‍ കുറവു വരുത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. ആണവശക്തിയായി കരുത്താര്‍ജ്ജിക്കുന്ന ഇറാനെതിരെ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തണമെന്ന താല്‍പ്പര്യം ഇന്ത്യ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും അമേരിക്ക വിശ്വസിക്കുന്നു.
ഇറാനു നേരെ നയതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കുന്ന ഭാരതത്തിന്റെ അവസ്ഥ പോലെയാണ് പാക്കിസ്ഥാനെ ഒഴിവാക്കാന്‍ താല്‍പ്പര്യം എടുക്കാത്ത അമേരിക്കയുടെ അവസ്ഥയെന്ന് ലോക്കര്‍ വിലയിരുത്തുന്നു.
ഇരു രാജ്യങ്ങളിലെയും പ്രധാന ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ക്ഷീണമേല്‍ക്കാതെ വാണിജ്യ സഹകരണം അഞ്ചുമടങ്ങായി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഭാരതവും അമേരിക്കയും മുന്നോട്ടു വച്ചത്. ലോക്കറുടെ അഭിപ്രായത്തില്‍ അതു നടപ്പിലാക്കാനുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഇച്ഛാശക്തി ഇരുവര്‍ക്കുമുണ്ട്. മാത്രമല്ല ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ വളരുന്നതോടൊപ്പം ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അടിസ്ഥാന വികസനം പോലുള്ള ധാരാളം പ്രശ്നങ്ങള്‍ ഇപ്പോള്‍ നേരിടുന്നുവെങ്കിലും ഭാരതത്തിലെ മധ്യവര്‍ഗ്ഗം ശക്തമായി വളരുന്നത് ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാകില്ല.
ജപ്പാനു സാധിച്ചപോലെ തങ്ങളുടെ പൗരന്മാരെ മറ്റു രാജ്യങ്ങളിലേയ്ക്ക് തൊഴിലിനയയ്ക്കാതെ തങ്ങള്‍ക്കു തന്നെ തൊഴില്‍ നല്കാന് കഴിയുന്ന അവസ്ഥ ഭാരതത്തിനും സാധിക്കുന്നതാണ്. അപ്പോഴാണ് ഭാരതം ലോകശക്തിയായി മാറുക.
ഒബാമയ്ക്കും മന്മോഹനുമിടയില് ഊഷ്മളമായ വ്യക്തിബന്ധം ഉണ്ടായിരുന്നുവെങ്കിലും മന്മോഹന്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയ്ക്ക് കരുത്തും സ്വാധീന ശക്തിയുമുണ്ട്. അത്തരത്തിലുള്ള പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക അമേരിയ്ക്കക്ക് കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: