പുതുവര്‍ഷം പിറന്നത് സമ്പദ്രംഗത്ത് നല്ലവാര്ത്തയുമായാണ്. ചെറുകിട ഫാക്ടറികള്‍ (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) ആക്ട് എന്നു പേരായ പുതിയ തൊഴില്‍ നിയമം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ചെറുകിട വ്യവസായ മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതും തൊഴിലാളി ക്ഷേമകരവുമായ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്.
നാല്‍പ്പതു തൊഴിലാളികളില്‍ കുറവുള്ള ചെറുകിട ഫാക്ടറികള്‍ക്കും ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും ബാധകമാണ് ഈ നിയമങ്ങള്‍. നിര്‍വചനങ്ങള്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും, ചെറുകിട വ്യവസായ മേഖലയ്ക്ക് വമ്പിച്ച വളര്‍ച്ച സാദ്ധ്യമാക്കുന്നതാണ് തീരുമാനം. (ഭാരതത്തില്‍ ചെറുകിട വ്യവസായങ്ങള്‍ തൊഴില്‍ അടിസ്ഥാനത്തില്‍ അല്ല നിര്‍വചിച്ചിട്ടുള്ളത്)ചെറുകിട മേഖലയിലെ ചട്ടങ്ങളുടെ ബാഹുല്യം ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ഈ തൊഴില്‍ദാന മേഖലയില്‍ സമഗ്രവും ലളിതവുമായ തൊഴില്‍നിയമങ്ങള്‍ വേണമെന്ന അവരുടെ ആവശ്യം ദീര്‍ഘനാളായി നിലനില്‍ക്കുന്നതാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ നിയമങ്ങള്‍. കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ വ്യവസായമേഖലയ്ക്ക് എന്നും ഒരു തലവേദനയാണ്. പ്രത്യേകിച്ച്, ഈ നിയമങ്ങള്‍ ചൂഷണം ചെയ്ത് വികസനം തകര്‍ക്കുന്ന കേരളത്തിലെപ്പോലുള്ള ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ ഇടപെടലുകള്‍. അഴിമതിമാര്ഗ്ഗത്തിലൂടെ വമ്പിച്ച സ്വത്ത് സമ്പാദിച്ച് രാഷ്ട്രീയ ചായ്വുകളിലൂടെ കടുംപിടുത്തവും തീവ്രവാശിയും പ്രകടിപ്പിച്ചുവരുകയാണ് ഈ ട്രേഡ് യൂണിയനുകള്‍. എത്രയെത്ര ട്രേഡ് യൂണിയനുകളും നേതാക്കളും ഇവ്വിധം സമ്പന്നരായി എന്ന് അന്വേഷിച്ചുകണ്ടെത്തേണ്ടത് വേറെ കാര്യം.
തൊഴില്‍നിയമം സമാന്തര അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. 12 നിയമങ്ങള്‍ കേന്ദ്രവും 16 എണ്ണം സംസ്ഥാനങ്ങളും 16 എണ്ണം രണ്ടു കൂട്ടരും ചേര്‍ന്നും നിര്‍മ്മിച്ചവയാണ്. ഈ 44 നിയമങ്ങളാണ് തൊഴില്‍ നിയമം, തൊഴില്‍ ചട്ടം, പരിശീലനം, വേതനം, വിവേചനം, തൊഴില്‍ത്തര്‍ക്കം, സാമൂഹ്യ സുരക്ഷ തുടങ്ങിയ തൊഴില്‍ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ക്ക് ആധാരം. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനാണ് ഇവയെല്ലാം പക്ഷേ ഇടനിലക്കാരുടെ ഇടപെടല്‍ മൂലം ഇവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
യഥാകാലം തൊഴില്‍ നിയമങ്ങളില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത് വ്യവസായത്തിനും തൊഴിലാളികള്‍ക്കും ഗുണം ചെയ്യും.
പശ്ചിമബംഗാള്‍ ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തമായ നിയമഭേദഗതികള്‍ അഥവാ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞു. കേരളം ഈ രംഗത്ത് ഒരു ശ്രമവും നടത്തിയിട്ടില്ല. പകരം ഹര്‍ത്താലുകളെയും സമരത്തെയും ബന്ദിനേയും തൊഴിലെടുക്കാതെ വേതനം കിട്ടുന്ന അട്ടിമറികളെയും മറ്റും പ്രോത്സാഹിപ്പിക്കുന്നു.
പുതിയ നിയമപ്രകാരം 14 പ്രമുഖ നിയമങ്ങള്‍ക്കു പകരം ചെറുകിട വ്യവസായികള്‍ ഒരേ ഒരു നിയമം പാലിച്ചാല്‍ മതിയാകും. ഫാക്ടറീസ് ആക്ട് 1948, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് 1947, മിനിമം വേജസ് ആക്ട് 1948, പേയ്മെന്റ് ഓഫ് ബോണസ് ആക്ട് 1965, മെറ്റേണിറ്റി ബനിഫിറ്റ് ആക്ട് 1961, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് 1923 തുടങ്ങിയവ അതില്‍ ചിലതാണ്. ഈ മാറ്റം പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ഇഎസ്ഐ, മിനിമം വേജസ്, ടെര്‍മിനേഷന്‍ തുടങ്ങിയ നിയമങ്ങള്‍ ബലപ്പെടുത്താനും ഉപയോഗപ്പെടുത്താനും ഗവണ്മെന്റിന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പോലുള്ള ഏകീകൃത സംവിധാനം ഉപയോഗപ്പെടുത്താനും സഹായകമാകും.
നിര്‍ദ്ദിഷ്ട നിയമങ്ങളുടെ കേന്ദ്രബിന്ദു മുഖ്യമായും താഴെപ്പറയുന്നവയാണ്.
1. ഏറെ സങ്കീര്‍ണമായ രേഖകളുടെ സൂക്ഷിപ്പും സമര്‍പ്പണവും ഉപേക്ഷിച്ച് രേഖകളുടെ ഓണ്‍ലൈന്‍ പരിപാലനവും സമര്‍പ്പണവും സാധ്യമാകുന്നു.
2. അപേക്ഷിച്ച് 60 ദിവസത്തിനകം ലളിതമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്. അതുപോലെ ഇലക്ട്രോണിക് അറിയിപ്പിലൂടെ അനായാസം ഫാക്ടറികള്‍ അടച്ചുപൂട്ടാം.
3. തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ 1000 രൂപയ്ക്കു മുകളിലുള്ള വേതനം ബാങ്ക് അക്കൗണ്ടു വഴി. ജീവനക്കാര്‍ക്ക് 8.3 ശതമാനം ബോണസ്, ഇരട്ടി വേതനനിരക്കില്‍ കുറഞ്ഞത് 96 മണിക്കൂര്‍ ഓവര്‍ടൈം തുടങ്ങിയവ ഉറപ്പാക്കുന്നു. അനുവദനീയമായ അവധികള്‍ക്കു പുറമേ മൂന്ന് ദേശീയ അവധിയും അഞ്ച് ഉത്സവാവധികളും ലഭ്യമാക്കുന്നു.
4. ഔദ്യോഗികമായി വിജ്ഞാപനമിറക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയും ചെയ്താല്‍ സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രിയിലും ജോലിക്ക് അനുമതി. 20 പേരിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുട്ടികള്‍ക്കായി ക്രഷ് സംവിധാനം ഉറപ്പാക്കുന്നു. കൊച്ചി എക്സ്പോര്‍ട്ട് സോണില്‍ അടുത്തിടെ സംഭവിച്ചതുപോലുള്ള തൊഴിലാളി അനിഷ്ടങ്ങള്‍ ഉണ്ടാകാതെ തടയുന്നതരത്തില്‍ തൊഴിലാളികള്‍ക്ക് സൗകര്യവും സുരക്ഷയും വിഭാവനം ചെയ്യുന്നു.
5. തൊഴിലാളികളില്‍ 51 ശതമാനത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് തര്‍ക്കങ്ങള്‍ ഉയര്‍ത്താന്‍ അവകാശമുള്ളൂ. ചട്ടവിരുദ്ധമായ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പിഴയീടാക്കാന്‍ സംവിധാനമുണ്ടാകും.
ഈ നിയമങ്ങള്‍ വന്‍കിട വ്യവസായമേഖലയിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ നടപ്പിലാകുകയാണെങ്കില്‍ അതുവഴി ഭാരതത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: