മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇനി സെമി ഫൈനലുകളുടെ നാളുകള്‍. പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയും അവസാന നാലില്‍ മല്ലിടും. വനിതകളില്‍ അമേരിക്കന്‍ ശക്തിദുര്‍ഗം സെറീന വില്യംസിന് എതിരാളി സ്വന്തം നാട്ടുകാരിയായ മാഡിസന്‍ കെയ്സ്.
ക്വാര്‍ട്ടറില്‍ കാനഡയുടെ മിലോസ് റാവോണിച്ചിനെ നിഷ്പ്രഭമാക്കിയാണ് ഡോക്കോവിച്ച് കിരീടത്തിലേക്ക് ഒരുപടികൂടെ അടുത്തത്, സ്കോര്‍: 7-6, 6-4, 6-2. അപാര ഫോമിലേക്കുയര്‍ന്ന ഡോക്കോ റാവോണിച്ചിന് യാതൊരു പഴുതും നല്‍കിയില്ല.
33 വിന്നറുകള്‍ ഡോക്കോയുടെ റാക്കറ്റില്‍ നിന്ന് പറന്നു. മൂന്നു ബ്രേക്ക് അവസരങ്ങളും മുതലെടുത്ത സെര്‍ബ് സ്റ്റാര്‍ ഫസ്റ്റ് സര്‍വിലും കൃത്യതപുലര്ത്തി. അതേസമയം, ഡോക്കോയുടെ ഒരു ഗെയിം പോലും തട്ടിയെടുക്കാന്‍ റാവോണിച്ചിന് സാധിച്ചില്ല. ഏകപക്ഷീയമായ മറ്റൊരു ക്വാര്‍ട്ടറില്‍ വാവ്റിങ്ക ജപ്പാന്റെ കെയ് നിഷികോരിയെ മറികടന്നു (6-3, 6-4, 7-6). സര്‍വിലും ബാക്ക് ഹാന്‍ഡ് റിട്ടേണിലും വാവ്റിങ്ക മികച്ച നിന്നപ്പോള്‍ നിഷികോരിക്ക് പൊരുതാതെ വീണു.
വനിതകളിലെ ഒന്നാം നമ്പര്‍ സെറീന സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ 6-2, 6-2ന് തുരത്തി. സെറീനയുടെ സഹോദരിയും ഏഴു ഗ്രാന്റ് സ്ലാമുകള്‍ക്ക് ഉടമയുമായ വീനസ് വില്യംസിനുമേലായിരുന്നു കെയ്സിന്റെ ജയം (6-3, 4-6, 6-4). മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലന്റ്), സാനിയ മിര്‍സ- ബ്രൂണോ സോറസ് (ബ്രസീല്‍) കൂട്ടുകെട്ടുകള്‍ സെമിയില്‍ ഇടംനേടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: