ന്യൂദല്‍ഹി: ജഡ്ജിമാരെ ശുംഭന് എന്നു വിളിച്ചാക്ഷേപിച്ച സിപിഎം സംസ്ഥാന നേതാവ് എം. വി. ജയരാജന് കുറ്റക്കാരനെന്നു കണ്ടെത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ശിക്ഷാകാലയളവില്‍ ഇളവു വരുത്തി. ആറുമാസം തടവിനാണ് ഹൈക്കോടതി ശിക്ഷിച്ചത്. അത് സുപ്രീം കോടതി നാലാഴ്ചയാക്കി.
വഴിയോരങ്ങളില്‍ പൊതുജന ശല്യം ഉണ്ടാക്കിക്കൊണ്ടുള്ള പൊതുയോഗങ്ങള്‍ വിലക്കിയ കോടതി നടപടിക്കെതിരെയാണ് സിപിഎം നേതാവ് ജഡ്ജിമാരെ ശുംഭനെന്നു വിളിച്ചത്. ഇതേത്തുടര്‍ന്ന് കോടതി സ്വയം കേസെടുത്തപ്പോള്‍ ജയരാജന് പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ആറുമാസം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരേ ജയരാജന് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ശിക്ഷ ശരിവെച്ചത്.
തടവ് ശിക്ഷ നാല് ആഴ്ചയായി കുറച്ചെങ്കിലും 2,000 രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്.
ശിക്ഷാ കാലാവധിയേക്കാള്‍ പ്രധാനം ജയരാജന് കുറ്റവാളിയാണെന്നു കോടതി കണ്ടെത്തിയെന്നതാണ് ശ്രദ്ധേയം. പ്രസംഗത്തിനിടെ നടത്തിയ പരാമര്ശമാണെങ്കില്ക്കൂടിയും അതു തിരുത്താനോ ക്ഷമാപണം നടത്താനോ ജയരാജന് തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. മാത്രമല്ല, ജയരാജന് ആക്ഷേപം ആവര്‍ത്തിക്കുകയും ചെയ്തെന്ന് കോടതി നിരീക്ഷിച്ചു.
മാപ്പു പറയാന്‍ തയ്യാറാകാതെ ജയരാജന് ശുംഭന് പരാമര്‍ശത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജസ്റ്റീസുമാരായ വിക്രംജിത് സെന്‍, സി. നാഗപ്പന് എന്നിവരടങ്ങിയ ബെഞ്ച് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
ജയരാജന് സുപ്രീം കോടതിയില്‍ തന്റെ നിലപാടു വ്യക്തമാക്കാന്‍ അവസരം കൊടുത്തിരുന്നു. മറുപടി സത്യവാങ്മൂലം കൊടുക്കുമ്പോള്‍ തിരുത്താമായിരുന്ന നിലപാടിനു പകരം മാപ്പുപറയുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. അതേ സമയം ഹൈക്കോടതി വിധിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
അതേ സമയം, മാപ്പുപറഞ്ഞാല്‍ ശിക്ഷ ഇളവ് ചെയ്യാവുന്നതാണെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ വി. ഗിരി സുപ്രീം കോടതിയില്‍ അറിയിച്ചു.
2011 നവംബറിലാണ് കേരള ഹൈക്കോടതി ജയരാജന് തടവ് ശിക്ഷ വിധിച്ചത്. അന്ന് ഏഴുദിവസമേ ജയരാജന് ജയിലില്‍ കിടന്നുള്ളു. ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നതോടെ ജയരാജന് ജയിലില്‍ പോകുമെന്ന് ഉറപ്പായി. വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ പോലീസ് ജയരാജനെ അറസ്റ്റ് ചെയ്യും. കോടതി വിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞ ജയരാജന് അഭിമാനത്തോടെ ജയിലില്‍ പോകുമെന്ന് പ്രസ്താവിച്ചു. കോടതിയില്‍ വാദിക്കാന്‍ വന്‍ തുക ചെലവഴിച്ച് ശേഖര്‍ നാഫഡെയെയാണ് ജയരാജനു വേണ്ടി പാര്‍ട്ടി നിയോഗിച്ചിരുന്നത്. കണ്ണൂര്‍ ജില്ലാ സിപിഎം സമ്മേളനം നടക്കുന്ന ദിവസംതന്നെ കോടതി വിധി വന്നത് തികച്ചും യാദൃച്ഛികമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: