തൊഴില്‍ വിസയെ സന്ദര്‍ശക വിസയാക്കി മനുഷ്യകടത്തു നടത്തുന്ന സംഘം കേരളത്തില്‍ സജീവമാണ്. സൗദി. കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്താണ് എത്തുന്നത്. എന്നാല്‍ യുഎഇയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ ഇ-വിസ സമ്പ്രദായമാണ് നിലവിലുള്ളത്.
ഇ-വിസയുടെ മുകളില്‍ എംപ്ലോയി വിസ എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയ പേപ്പര്‍ പ്രിന്റാണ് മെയിലില്‍ എത്തുന്നത്. ഈ പേപ്പര്‍ പ്രിന്റില്‍ എംപ്ലോയീ എന്നത് നീക്കം ചെയ്ത് പകരം ലോംഗ് വിസിറ്റിംഗ് എന്ന് രേഖപ്പെടുത്തിയാണ് വ്യാജ സന്ദര്‍ശക വിസ നിര്‍മ്മിക്കുന്നത്. തൊഴില്‍ വിസ നേരിട്ട് എമിഗ്രേഷന്‍ അധികൃതര്‍ക്കു നല്‍കാതെ വ്യാജ സന്ദര്‍ശക വിസ കാണിച്ച് വിമാനത്തില്‍ കയറിപറ്റും. തുടര്‍ന്ന് വ്യാജ വിസ വലിച്ചുകീറി ടോയ്ലറ്റില് നിക്ഷേപിക്കുന്ന യാത്രക്കാരന് ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ ഒറിജിനല്‍ വിസ കാണിക്കുന്നു.
സന്ദര്‍ശക വിസയില്‍ പോകുന്ന യാത്രക്കാരന് നിശ്ചിത സമയത്തിനുള്ളില്‍ നാട്ടില്‍ തിരിച്ചെത്താതായാല്‍ സ്ഥലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയെന്ന നടപടിക്രമം മാത്രമാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അടുത്തിടെ ഒരു പള്ളി വികാരിയുടെ നേതൃത്വത്തില്‍ ജോര്‍ദാനിലേക്ക് കടത്തിക്കൊണ്ടുപോയ 39 പേര് തിരിച്ചെത്താതായപ്പോഴും പതിവു പരാതി എഴുതി നല്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റി.
തിരുവനന്തപുരം, കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് തൊഴില്‍ വിസ സന്ദര്‍ശക വിസയാക്കി മാറ്റുന്ന മായാജാലം അരങ്ങേറുന്നത്. സന്ദര്‍ശക വിസയില്‍ നേരിട്ട് യാത്രയ്ക്കെത്തുന്നവരോട് നൂറു ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്ന എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇത്തരം ഏജന്‍സികള്‍ മുഖേന എത്തുന്ന സന്ദര്‍ശക വിസക്കാരോട് കമാന്നൊരക്ഷരം മിണ്ടാറില്ല. അധികൃതരുടെ നാവടപ്പിക്കാനുള്ള നോട്ടുകെട്ട് മുന്‍കൂര്‍ നല്‍കിയിട്ടുള്ള ട്രാവല്‍സുകാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ പരിശോധനകള്‍ തടസമാകാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം വ്യാജ വിസയും മറ്റൊരാളിന്റെ പാസ്പോര്‍ട്ടുമായി യാത്രയ്ക്കെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയിരുന്നു. എന്നാല്‍ വ്യാജ വിസ നിര്‍മ്മിച്ചവര്‍ക്കു നേരെയോ യഥാര്‍ത്ഥ പാസ്പോര്‍ട്ടിന്റെ ഉടമയ്ക്കുനേരെയോ ഒരന്വേഷണവും ഉണ്ടായില്ല.
തട്ടിപ്പിന് നേതൃത്വം വഹിക്കുന്ന മനുഷ്യകടത്ത് മാഫിയ പിടിക്കപ്പെടുന്നവരെ രക്ഷിക്കുവാനും രംഗത്തെത്തും. പിടിയിലാവുന്നവര്‍ വഴി അന്വേഷണം നീണ്ടു നീണ്ട് വന്‍ തിമിംഗലങ്ങളുടെ മേല്‍ പതിക്കാതിരിക്കാന്‍ പെണ്ണും, പൊന്നും ഉദ്യോഗസ്ഥരുടെ കാല്ക്കല്വച്ച് കേസ് തേച്ചുമാച്ച് കളയാന്‍ ഇത്തരക്കാര്‍ക്ക് വലിയ സ്വാധീനമാണുള്ളത്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: