അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മതസഹിഷ്ണുതയെപ്പറ്റി പരാമര്‍ശിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും പ്രസിഡന്റിന്റെ പ്രസംഗം മതേതരമൂല്യങ്ങളെപ്പറ്റിയും തത്വങ്ങളെപ്പറ്റിയും ആയിരുന്നുവെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍ ഫിലിപ്പ് റെയ്നര്‍ വിശദീകരിച്ചിരിക്കുന്നു.
മൂന്ന് ദിവസത്തെ ഭാരതസന്ദര്ശത്തിനൊടുവില് സിരിഫോര്‍ട്ട് ഹാളില്‍ ഒബാമ നടത്തിയ പ്രസംഗമാണ് ചില പാര്‍ട്ടികളും വ്യക്തികളും ചേര്‍ന്ന് വിവാദമാക്കിമാറ്റിയത്. മതസഹിഷ്ണുത പാലിക്കണമെന്ന ഒബാമയുടെ ആഹ്വാനം ഘര്‍വാപസിയുമായി കൂട്ടിക്കുഴച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു ഇത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പുനീര് കുടിച്ച് ബിജെപിയോട് കടുത്ത വിരോധം വച്ചുപുലര്‍ത്തുന്ന ബിഎസ്പി നേതാവ് മായാവതിയായിരുന്നു ഇതിലൊരാള്‍.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി വാഴിക്കാന്‍ വക്കാലത്തുമായി നടക്കുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗാണ് ഒബാമ നല്‍കാത്ത വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ തൊണ്ടയില്‍ തിരുകാന്‍ ശ്രമിച്ച മറ്റൊരാള്‍. പോകുന്നപോക്കിന് ഒബാമ മോദിയുടെ തലക്ക് കിഴുക്കിയിരിക്കുന്നു എന്നാണ് ദിഗ്വിജയ്സിംഗ് അന്തസ്സില്ലാതെ പ്രതികരിച്ചത്. എന്നാലിപ്പോള്‍ ഒബാമയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവുതന്നെ വ്യക്തമാക്കിയതോടെ ദിഗ്വിജയ്സിംഗിനെയും മായാവതിയെയുംപോലുള്ള നിലവാരമില്ലാത്ത രാഷ്ട്രീയക്കാരുടെ തനിനിറം പുറത്തായിരിക്കുകയാണ്.
ഒബാമയെക്കൊണ്ട് മോദിക്കെതിരെ പറയിപ്പിച്ചത് തങ്ങളാണെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരവും പുറത്തായിരിക്കുന്നു.
ബിജെപിയെയും മോദിയെയും ഈ നാട്ടിലെ ജനങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്തതാണ്. ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും വിസ്മരിച്ച് മോദിയെ ഭരിക്കാന്‍ അനുവദിക്കാതെ രാജ്യത്തിന്റെ പ്രതിഛായ നശിപ്പിക്കാന്‍ കരുതിക്കൂട്ടി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. ഒബാമയുടെ ഭാരതസന്ദര്‍ശനം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയപ്പോള്‍ അതിനെതിരെ എന്തുചെയ്യാമെന്ന് തലപുകഞ്ഞാലോചിച്ചവരാണ് അദ്ദേഹത്തിന്റെ സിരിഫോര്‍ട്ട് പ്രസംഗം വിവാദമാക്കിയത്.
മതപരമായ അസഹിഷ്ണുതയെക്കുറിച്ച് ഒബാമ പറഞ്ഞത് ഭാരതത്തെക്കുറിച്ചായിരുന്നില്ല. ലോകത്തെ പല രാജ്യങ്ങളിലും മതത്തിന്റെ പേരില്‍ ആയുധമെടുക്കുന്നവരുടെ നേര്‍ക്കാണ് ഒബാമ വിരല്‍ചൂണ്ടിയത്. ഇത് ഭാരതത്തിനെതിരായ വിമര്‍ശനമായി അവതരിപ്പിച്ചവര്‍ സമാധാനത്തിന്റെ നിത്യശത്രുക്കളായ ഭീകരര്‍ക്ക് കുടപിടിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി നടക്കുന്ന മതംമാറ്റം ഭാരതം നേരിടുന്ന വലിയൊരു പ്രശ്നമാണ്. എന്നാല്‍ ഇതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുക്കളാണ്. വനവാസികളുള്‍പ്പെടെ ലക്ഷക്കണക്കിനാളുകളെയാണ് ഇസ്ലാം-ക്രൈസ്തവ ശക്തികള്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കബളിപ്പിച്ചും സ്വമതത്തിലേക്ക് മാറ്റിയത്. ഇതുമൂലം ചില സംസ്ഥാനങ്ങളിലെ ജനസംഖ്യയില്പ്പോലും വലിയ അട്ടിമറികള്‍ നടന്നിരിക്കുകയാണ്. ഇതിനൊക്കെനേര്ക്ക് കണ്ണടച്ചുകൊണ്ടാണ് ഒബാമയുടെ പ്രസംഗത്തെ ഘര്‍വാപസിയുമായി ചിലര്‍ ബന്ധപ്പെടുത്തിയത്. എന്ത് പ്രസംഗിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും അറിയാത്തയാളല്ല ഒബാമ.
സിരിഫോര്‍ട്ട് പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ചിക്കാഗോ മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന് നടത്തിയ വിശ്വവിഖ്യാതമായ പ്രസംഗം മതപരമായ അസഹിഷ്ണുതകള്ക്കെതിരായിരുന്നു. ഇക്കാര്യം ഒബാമയും തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് വളച്ചൊടിക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട് വിശദീകരണം നല്കാന് അമേരിക്കന്‍ ഭരണകൂടം തയ്യാറായത് വളരെ വലിയൊരു കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒബാമ ഉണ്ടാക്കിയെടുത്തിട്ടുള്ള വ്യക്തിബന്ധത്തിന്റെ തെളിവായി വേണം ഇതിനെ കണക്കിലെടുക്കാന്‍.
ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലായ ആണവസഹകരണ കരാറിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തുവന്നവര്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശദീകരണം മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്. നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റിനെ റിപ്പബ്ലിക്ദിന പരേഡില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് അമേരിക്ക-ഭാരത ബന്ധം മെച്ചപ്പെടുത്താനാണ്. ഇക്കാര്യത്തില്‍ ഉജ്വലമായ വിജയമാണ് മോദി നേടിയത്.
ഒബാമയെ മോദിവിരുദ്ധനായി ചിത്രീകരിച്ചാല്‍ സന്ദര്ശനവിജയത്തിന്റെ തിളക്കം കെടുത്താമെന്ന് ചിലര്‍ക്ക് തോന്നിയിരിക്കാം. ഇതിനുള്ള ശ്രമമാണ് ഘര്‍വാപസിയുമായി ബന്ധപ്പെടുത്തി ഒബാമയുടെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തത്. പക്ഷെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഒരുതരത്തിലും അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ് ഒബാമയുടെ പ്രസംഗം സംബന്ധിച്ച് ആ രാജ്യം നല്‍കിയിട്ടുള്ള വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: