ഇടുക്കി: തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ച്് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവ് വന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം ആരംഭിച്ചില്ല. ഡിസംബര്‍ 24നാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. ദുരന്തത്തിനിരയായ ജലകന്യക ബോട്ടിന്റെ ഉടമകളായ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്റെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതാണ് തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
മുന്‍പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കിയ ക്രൈംബ്രാഞ്ച് എസ്.പി വത്സന് ഇപ്പോള്‍ മലബാര്‍ഭാഗത്ത് ജോലിനോക്കുകയാണ്. കേസിന്റെ തുടരന്വേഷണം ആര് നടത്തണമെന്ന് തീരുമാനമുണ്ടാകാത്തതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന സംഘം ഇപ്പോഴില്ലാത്തതിനാല്‍ ആഭ്യന്തര വകുപ്പ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടിവരും.
2009 സെപ്തംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെ.ടി.ഡി.സിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര് മരിച്ചത്.
ദുരന്തകാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്. റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായും കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി പി. എ വല്‍സന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായും നിയോഗിച്ചു.
ജസ്റ്റിസ്. മൈതീന്‍കുഞ്ഞ് കമ്മീഷന് 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടര്‍ സാമുവല്‍, ലസ്കര്‍ അനീഷ്, ബോട്ട് ഡിസൈനര്‍ ഡോ. അനന്തസുബ്രഹ്മണ്യം, മുന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ്, ടൂറിസം വകുപ്പ് എം.ഡി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു, ബോട്ട് സൂപ്പര്‍വൈസര്‍ തേവന് എന്നിവരെയാണ് കമ്മീഷന് കുറ്റക്കാരായി കണ്ടെത്തിയത്. എന്നാല്‍ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലസ്കര്‍ അനീഷ്, മുന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ്്, ഫോറസ്റ്റ വാച്ചര്‍ പ്രകാശന്, ബോട്ട് നിര്‍്മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവരെയും കോടതി കുറ്റവിമുക്തനാക്കിയ കെ.കെ സഞ്ജീവിനെയുമാണ്് കുറ്റപത്രത്തില്‍ പ്രതികളാക്കിയിരുന്നത്.
ബോട്ട് നിര്‍മ്മിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍. കൂടാതെ പണിപൂര്‍ത്തിയാക്കി തേക്കടിയിലെത്തിച്ച ബോട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെങ്കിലും ഇന്‍ക്ലൈനിങ് ടെസറ്റ് നടത്താതെയാണ് നീറ്റിലിറക്കിയതെന്നും, ബോട്ടിന്റെ മുകള്‍ നിലയില്‍ ആളുകളെ പരിധിയില്‍ കൂടുതല്‍ കയറ്റിയതും യാത്രക്കാര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതായും 235 പേജ് വരുന്ന കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: